മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. 70 സീറ്റുകളുള്ള ഇൻഡിഗോ എ.ടി.ആർ. 72 വിമാനമാണ് വെള്ളിയാഴ്ച വിമാനത്താവളത്തിലിറക്കിയത്. ഉച്ചയ്ക്ക് 2.20-ഓടെ വിമാനത്താവളത്തിന്റെ റൺവേക്ക് മുകളിലെത്തിയ വിമാനം ചുറ്റിപ്പറന്നുള്ള പരിശോധനയ്ക്കുശേഷം 3.40-ഓടെയാണ് ഏപ്രണിൽ ഇറക്കിയത്. തുടർന്ന് 3.55-ന് പരിശോധന പൂർത്തിയാക്കി വിമാനം കൊച്ചിയിലേക്ക് തിരിച്ചുപറന്നു. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 വിമാനവും കണ്ണൂരിൽ പരീക്ഷണപ്പറക്കലിനെത്തിയിരുന്നു. വിമാനത്താവളത്തിലെ ഡി.വി.ഒ.ആർ. സംവിധാനമുപയോഗിച്ചായിരുന്നു ലാൻഡിങ്. ഇതിനുമുമ്പായി ഏഴാമത്തെയും 25-ാമത്തെയും റൺവേകളിൽ ആറുതവണ ലാൻഡിങ് നടത്തി. താഴ്ന്നുപറന്നുള്ള ടച്ച് ആൻഡ് ഗോ മുതലായ രീതികളും പരീക്ഷിച്ചു. തുടർന്ന് ഏപ്രണിലെത്തിയ വിമാനത്തിന് അഗ്നിരക്ഷാവിഭാഗം വാട്ടർ സല്യൂട്ട് നൽകി. കമാൻഡർ ക്യാപ്റ്റൻ സതീഷ് വീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനം പറത്തിയത്. വിമാനത്തിന് പുറത്തെത്തിയ പൈലറ്റുമാർ കിയാൽ എം.ഡി. വി.തുളസീദാസ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയശേഷം 10 മിനിറ്റിനകം മടങ്ങുകയായിരുന്നു. പരിശോധനയും ലാൻഡിങും സുഗമവും സുരക്ഷിതവുമായിരുന്നുവെന്ന് പൈലറ്റുമാർ പറഞ്ഞതായി കിയാൽ എം.ഡി. വി.തുളസീദാസ് പറഞ്ഞു. വിമാനത്താവളത്തെപ്പറ്റി മികച്ച അഭിപ്രായമാണ് ഇവർ പങ്കുവെച്ചത്. ഐ.എൽ.എസ്. സംവിധാനത്തിന്റെ പരിശോധനയ്ക്കായി ആവശ്യമെങ്കിൽ വീണ്ടും വിമാനമിറങ്ങും. വിമാനത്താവളത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് ലൈസൻസ് ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കിയാൽ എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി.ജോസ്, ചീഫ് പ്രൊജക്ട് എൻജിനീയർ ഇൻ ചാർജ് കെ.എസ്.ഷിബുകുമാർ, അഡ്മിനിസ്ട്രേഷൻ മാനേജർ ടി.അജയകുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ മണിയറ വേലായുധൻ, ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിൽ, ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് പൈലറ്റുമാരെ സ്വീകരിച്ചത്. ഇൻഡിഗോയെ കൂടാതെ ഗോ എയർ, എയർ ഇന്ത്യ കമ്പനികളാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. വിദേശകമ്പനികളുടെ കാര്യത്തിൽ അനുകൂല തീരുമാനമായിട്ടില്ല. സി.ഐ.എസ്.എഫ്. ഒക്ടോബർ ഒന്നുമുതൽ കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ ഒന്നുമുതൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ വലയത്തിലാകും. വിമാനത്താവളത്തിന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ അംഗീകാരം നേരത്തേതന്നെ ലഭിച്ചിരുന്നു. സുരക്ഷാസംവിധാനത്തിന്റെ നയപരമായ തീരുമാനങ്ങളെടുക്കുന്നതും നിയന്ത്രിക്കുന്നതും ബി.സി.എ.എസ്സാണ്. വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിന് ലൈസൻസ് ലഭിച്ചില്ലെങ്കിലും ഒക്ടോബർ ഒന്നുമുതൽത്തന്നെ സുരക്ഷാസംവിധാനം ശക്തമാക്കണമെന്ന് ബി.സി.എ.എസ്. നിർദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് വ്യവസായ സുരക്ഷാസേന ഒക്ടോബർ ഒന്നിന് വിമാനത്താവളത്തിനകത്തെ സുരക്ഷാച്ചുമതല ഏറ്റെടുക്കുന്നത്. 631 അംഗ സി.ഐ.എസ്.എഫ്. സംഘമാണ് കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷയ്ക്കായി ഉണ്ടാവുക. പല ബാച്ചുകളായാണ് ഇത്രയുംപേർ എത്തുക.
from mathrubhumi.latestnews.rssfeed https://ift.tt/2MS9z0w
via
IFTTT
No comments:
Post a Comment