ജയ്പുർ: എഴുപതു വർഷം രാജ്യം ഭരിച്ച കോൺഗ്രസ് പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും അർഹമായ അവകാശങ്ങൾ നൽകിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാൻ സന്ദർശിക്കുന്ന അമിത് ഷാ, പാലിയിൽ നടന്ന ഒബിസി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. കോൺഗ്രസ് ഒരിക്കലും പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിന് ഒന്നും ചെയ്തില്ല. എന്നാൽ എല്ലാ ജാതിക്കാർക്കും സമുദായങ്ങൾക്കും വേണ്ടിയാണ് നരേന്ദ്ര മോദി സർക്കാരിന്റെ പ്രവർത്തനം. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ദേശീയ കമ്മീഷന് ഭരണഘടനാ പദവി നൽകിയതടക്കമുള്ള കാര്യങ്ങൾ ഇതിന്റെ ഭാഗമായാണെന്നും അമിത് ഷാ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയുടെ പിതാവ്, മുത്തശ്ശി, പിതാവ്, മാതാവ് എന്നിവർ കഴിഞ്ഞ 70 വർഷമായി ഇന്ത്യ ഭരിച്ചു. എന്നിട്ടും അവർക്ക് പാവപ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങൾക്കും അവരുടേതായ അവകാശങ്ങളോ നീതിയോ ഉറപ്പുവരുത്താനായില്ല. രാജ്യത്തെ എല്ലാവർക്കും വികസനത്തിനുള്ള അവസരങ്ങൾ ലഭ്യമാകണം. ഏതെങ്കിലും പ്രത്യേക സമുദായത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നവരാകരുത് രാഷ്ട്രീയ പാർട്ടികൾ. എല്ലാവർക്കും വികസനം എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിൽ രണ്ടാംവട്ട സന്ദർശനമാണ് അമിത് ഷാ നടത്തുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ പാർട്ടി പ്രവർത്തകരുമായി തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് അദ്ദേഹം ചർച്ചകൾ നടത്തും. സംസ്ഥാനത്ത് നിരവധി കേന്ദ്രങ്ങളിൽ അദ്ദേഹം സമ്മേളനങ്ങളിൽ പ്രസംഗിക്കും. Content Highlights:Congress, backward class, Amit Shah, BJP, Narendra Modi, Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2D3h2dv
via
IFTTT
No comments:
Post a Comment