തൃശ്ശൂർ: പ്രളയക്കെടുതിയിൽനിന്ന് മോചനംനേടുന്ന ജനങ്ങളെ ദുരിതത്തിലാഴ്ത്തി യാത്രാപ്രതിസന്ധി. റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ പത്ത് പാസഞ്ചർ തീവണ്ടികൾ റദ്ദാക്കിയതിനു പിന്നാലെ കെ.എസ്.ആർ.ടി.സി.യും ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. വലിയ തിരക്കുള്ള തിങ്കളാഴ്ച ഏതാണ്ട് 400 സർവീസുകളാണ് കെ.എസ്.ആർ.ടി.സി. മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. യാത്രയ്ക്ക് പാസഞ്ചർ തീവണ്ടിയെ ആശ്രയിച്ചിരുന്നവർ ബസുകളിൽ അഭയംതേടിയതോടെ വൻ തിരക്കനുഭവപ്പെട്ടു. ശരാശരി 15 ബോഗികളുള്ള പാസഞ്ചർ തീവണ്ടിയിൽ ഇരുന്നുമാത്രം ശരാശരി 1200 പേർ യാത്രചെയ്യും. തിരക്കേറിയ സമയങ്ങളിൽ 3000 പേരാണ് ഒരു തീവണ്ടിയിലുണ്ടാകുക. പത്ത് പാസഞ്ചർ തീവണ്ടികൾ റദ്ദാക്കുക വഴി ഒരു ട്രിപ്പിൽ ചുരുങ്ങിയത് 25,000 പേരുടെ യാത്രയാണ് മുടങ്ങിയത്. ഈ ദുരിതത്തിന് ആക്കംകൂട്ടുന്ന വിധത്തിലായിരുന്നു കെ.എസ്.ആർ.ടി.സി. ചില സർവീസുകൾ റദ്ദാക്കിയത്. ഒരു ബസിൽ ശരാശരി 50 യാത്രക്കാരെ കണക്കാക്കിയാൽ തീവണ്ടിയില്ലാത്തതിനാൽ 500 ബസെങ്കിലും പകരം ഓടണം. എന്നാൽ 400 സർവീസുകൾ കുറയ്ക്കുകയാണുണ്ടായത്. ഉച്ചസമയങ്ങളിൽ കെ.എസ്.ആർ.ടി.സി.യുടെ ഹ്രസ്വദൂര വണ്ടികളൊന്നും നിരത്തിലുണ്ടായിരുന്നില്ല. മുന്നറിയിപ്പില്ലാതെയാണ് മിക്കയിടങ്ങളിലും ഇത് റദ്ദാക്കിയത്. ചില ബസുകളാകട്ടെ ഇന്ധനമില്ലാതെ പകുതിവഴിയിൽ സർവീസ് നിർത്തുകയുംചെയ്തു. ഇന്ധനമുണ്ടായിരുന്ന ഡിപ്പോകളിൽ ബസുകളുടെ വൻ നിരയായിരുന്നു. മുക്കാൽ മണിക്കൂറോളം ചില ഡിപ്പോകളിൽ ഡീസലടിക്കാൻ ബസുകൾ കുടുങ്ങിക്കിടന്നു. പ്രളയത്തിനുശേഷം പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ ബസുകൾ കേടുപാടുകൾ തീർത്ത് നിരത്തിലിറക്കിയിട്ടില്ല. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ആശ്രിയിക്കുന്നത് പാസഞ്ചർ തീവണ്ടികളും ലോക്കൽ ബസുകളുമാണ്. ഇവർക്കും തീരാദുരിതമായി തിങ്കളാഴ്ചത്തെ യാത്ര. തീവണ്ടി റദ്ദാക്കൽ സുരക്ഷയ്ക്കുവേണ്ടിയെന്ന് റെയിൽവേ തിരുവനന്തപുരം: പ്രളയത്തെത്തുടർന്നുണ്ടായ തകരാറുകൾ പരിഹരിച്ചെങ്കിലും തീവണ്ടിഗതാഗതം പൂർവസ്ഥിതിയിലായിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. അറ്റകുറ്റപ്പണി നടന്ന പ്രദേശങ്ങളിൽ തീവണ്ടികൾ വേഗതകുറച്ചാണ് കടത്തിവിടുന്നത്. പാസഞ്ചർ ഉൾപ്പെടെയുള്ള തീവണ്ടികൾ റദ്ദാക്കുന്നത് അറ്റകുറ്റപ്പണിക്കു സമയം കണ്ടെത്താനും സുരക്ഷയ്ക്കുവേണ്ടിയുമാണ്. എറണാകുളം-ഷൊർണ്ണൂർ പാതയിൽ നൂറു സ്ഥലങ്ങളിലാണ് പാളത്തിനു കേടുപാടുണ്ടായത്. ഇതിനു പുറമേ നാഗർകോവിൽ ഭാഗത്ത് പാളത്തിൽ മണ്ണിടിഞ്ഞു വീഴുകയുംചെയ്തു. അറ്റകുറ്റപ്പണി നടന്ന പ്രദേശങ്ങളിൽ തീവണ്ടികൾ വേഗതകുറച്ചാണ് കടന്നുപോകുന്നത്. സുരക്ഷയെ കരുതിയാണ് ഈ ക്രമീകരണം. മറ്റെല്ലാസ്ഥാപനങ്ങളെയുംപോലെ പ്രളയത്തിൽ റെയിൽവേ ജീവനക്കാരും കുടുങ്ങിയിട്ടുണ്ട്. പ്രളയബാധിതപ്രദേശങ്ങളിൽ താമസിച്ചിരുന്ന ലോക്കോ പൈലറ്റുമാരിൽ എല്ലാവരും ജോലിക്കെത്തിയിട്ടില്ല. പത്തു ശതമാനംപേർ അവധിയിലുണ്ട്. മാനുഷികപരിഗണന വച്ചാണ് അവർക്ക് അവധി നൽകിയത്. ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും തീവണ്ടിഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും റെയിൽവേ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2oCAqE9
via
IFTTT
No comments:
Post a Comment