ഹരിപ്പാട്: ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനംനൽകി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വയനാട് കൽപ്പറ്റ പുലപ്ര സ്വദേശി പി.യൂനസിനെ (40) യാണ് ഹരിപ്പാട് പോലീസ് താമരശ്ശേരിയിൽനിന്ന് പിടികൂടിയത്. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന നാലുപവന്റെ ആഭരണങ്ങളും 3,000 രൂപയും ഇയാൾ തട്ടിയെടുത്തതായി ബന്ധുക്കൾ പറഞ്ഞു. ഡോക്ടറാണെന്നാണ് പ്രതി പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. അവിവാഹിതനാണെന്നും ഒരു കൈക്ക് സ്വാധീനക്കുറവുളളതിനാൽ സാധാരണ വീട്ടിലെ പെൺകുട്ടിയെ വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പിന് തുടക്കമിട്ടത്. ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ കാണാതായത്. പ്രതി മണ്ണാറശാല ഭാഗത്ത് വാഹനത്തിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പെൺകുട്ടിയെ ഹാജരാക്കാൻ പോലീസിന് നിർദേശം നൽകി. ചൊവ്വാഴ്ചയാണ് കേസ് അവധിക്ക് വച്ചിരുന്നത്. അഡീഷണൽ എസ്.ഐ. കെ.സജി, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സി.പി.ഒ.മാരായ അജയ്, ദർശന എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസങ്ങളിലായി വയനാട്ടിലായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്. ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡി.ശ്രീകുമാർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അമ്മയ്ക്കൊപ്പം വീട്ടിലേക്കുപോയ യുവതിയെ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹാജരാക്കും. യൂനസ് വിവാഹിതനാണെന്ന് പോലീസ് പറഞ്ഞു. പ്രതി സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ബന്ധുക്കൾ പറയുന്നു. മുറിയിൽ അടച്ചിട്ട് ക്രൂരമായി ആക്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഹരിപ്പാടിനടുത്തുള്ള ഒരു ഗ്രാമത്തിലെ പെൺകുട്ടിയാണ്. അച്ഛൻ നേരത്തെ മരിച്ചു. അമ്മ മാത്രമാണ് വീട്ടിലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2x2Sxrv
via
IFTTT
No comments:
Post a Comment