രാജ്യത്തെ ഇന്ധന വില റെക്കോർഡ് കുതിപ്പിലാണ്. വില ഇത്രയധികം ഉയർന്ന സാഹചര്യത്തിൽ ഇന്ധനത്തിന് ഉയർന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലൂടെ കടന്നുപോകുന്ന വലിയ വാണിജ്യ വാഹനങ്ങളും സംസ്ഥാന അതിർത്തി പ്രദേശത്തെ ജനങ്ങളും ഇന്ധനം നിറയ്ക്കാൻ തൊട്ടടുത്ത സംസ്ഥാനത്തെ പമ്പുകളെ ആശ്രയിക്കുകയാണ്. ഇതുവഴി വിൽപ്പന ഗണ്യമായി കുറഞ്ഞതോടെ മധ്യപ്രദേശിലെ പമ്പുകൾക്കുള്ള നഷ്ടം നികത്താൻ വലിയ അളവിൽ ഇന്ധനം വാങ്ങുന്നവർക്ക് ബൈക്ക്, ലാപ്പ്ടോപ്, വാഷിങ് മെഷീൻ, എസി തുടങ്ങി നിരവധി ഓഫർ പമ്പുടമകൾ വാഗ്ദാനം ചെയ്യുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 100 ലിറ്റർ ഡീസൽ അടിക്കുന്ന ട്രക്ക് ഡ്രൈവർക്ക് സൗജന്യമായി പ്രഭാതഭക്ഷണവും ഡിസ്കൗണ്ടുകളും ചില പമ്പുകൾ നൽകുന്നുണ്ട്. 5000 ലിറ്റർ ഡീസൽ അടിക്കുന്നവർക്കാണ് ചില പമ്പുകളിൽ മൊബൈൽ ഫോൺ, സൈക്കിൾ, വാച്ച് എന്നിവ സമ്മാനമായി നൽകുന്നത്. 15000 ലിറ്റർ ഇന്ധനം വാങ്ങുന്നവർക്ക് സോഫ സെറ്റ്, 100 ഗ്രാം സിൽവർ കോയിൻ എന്നിവയും ലഭിക്കും. 25000 ലിറ്റർ ഡീസൽ വാങ്ങുന്നവർക്ക് ഓട്ടോമാറ്റിക്ക് വാഷിങ് മെഷിനാണ് സമ്മാനം. 50000 ലിറ്റർ ഡീസലടിക്കുന്നവർക്ക് എസി, ലാപ്പ്ടോപ്പ് എന്നിവയും ലഭിക്കും. ഒരു ലക്ഷം ലിറ്റർ ഇന്ധനം വാങ്ങുന്നവർക്ക് ബംമ്പർ സമ്മാനമായി സ്കൂട്ടർ/ബൈക്കും പമ്പുടമകൾ വാഗ്ദാനം ചെയ്യുന്നു. തൊട്ടടുത്ത സംസ്ഥാനത്തെ ഡീസൽ വിലയേക്കൾ അഞ്ചു രൂപയോളം കൂടുതലുള്ളതിനാൽ മധ്യപ്രദേശിലെ അശോക്നഗർ, ശിവപുരി എന്നീ അതിർത്തി ജില്ലകളിലെ 125 പമ്പുകളിൽ വിൽപ്പന വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. മധ്യപ്രദേശിൽ ഡീസലിന് 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് മൂല്യ വർധിത നികുതി. അധിക നികുതിയിൽ ഇളവുവരുത്തി ഇന്ധന വില സർക്കാർ കുറയ്ക്കണമെന്നാണ് പമ്പുടമകളുട ആവശ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2x8vWJc
via
IFTTT
No comments:
Post a Comment