വെള്ളമുണ്ട: കണ്ടത്തുവയല്‍ നവ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വലയിലാക്കാന്‍ തുണച്ചത് ഗള്‍ഫ് യാത്രാ ഒരുക്കത്തിനിടെയുണ്ടായ അസുഖം. ആഗസ്റ്റ് 17 ന് ഖത്തറിലേക്ക് ടിക്കറ്റെടുത്ത പ്രതി ആഗസ്റ്റ് 15 മുതല്‍ പിടിപെട്ട പനിയെ തുടര്‍ന്ന് യാത്ര മാറ്റി വെക്കുകയായിരുന്നു.
പത്ത് വര്‍ഷത്തോളം ഖത്തറില്‍ ആശാരിപ്പണിയെടുക്കുന്ന പ്രതി വിശ്വനാഥന്‍ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടിലുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനാണ് മോഷണത്തിനിറങ്ങിയത്. രാത്രി കിടപ്പുമുറികള്‍ ഒളിഞ്ഞു നോക്കുന്ന പതിവുള്ള ഇയാള്‍ പൂരിഞ്ഞിയിലെത്തി കിടപ്പു മുറിയില്‍ നോക്കിയ ശേഷമാണ് ആയുധവുമായെത്തി കോല നടത്തി ആഭരണങ്ങള്‍ മോഷ്ടിച്ചത്.
ജൂലൈ ആറിന് തന്നെ കുറ്റ്യാടിയിലെ സ്വര്‍ണ്ണ വ്യാപാരിക്ക് എട്ട് പവനോളം വരുന്ന സ്വര്‍ണ്ണം 1,46,000 രൂപക്ക് വില്‍പന നടത്തി. സ്വന്തമായുള്ള രണ്ട് വാഹനങ്ങളുടെ സാമ്പത്തിക ബാധ്യതയുള്‍പ്പെടെ 1,25,000 രൂപ കൊടുത്തു വീട്ടുകയും ചെയ്തു. തൊട്ടടുത്ത വീട്ടില്‍ ടെലിവിഷനിലൂടെ കൊലപാതക വാര്‍ത്ത കണ്ട ഇയാള്‍ കൊലപാതക കാരണം തബിലീഗ് ജമാഅത്തിലെ ഗ്രൂപ്പിസമായിരിക്കുമെന്ന് വീട്ടുടമയോട് പറഞ്ഞതായും വെള്ളമുണ്ട സ്വദേശിയായ അയല്‍ക്കാരന്‍ മൊയ്തു പോലീസില്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ മോഷ്ടാക്കളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് കുറ്റ്യാടിയില്‍ ഒരാള്‍ സ്വര്‍ണ്ണം വില്‍പ്പന നടത്തിയതായി അറിഞ്ഞതത്. എന്നാല്‍ ആളെ തിരിച്ചറിയാനായില്ല. ഇതിനിടയിലാണ് വാഹന വില്‍പ്പനക്കാരനെ പോലീസ് കാണാനിടയായത്.
ഇയാളില്‍ നിന്നു കിട്ടിയ വിവരമനുസരിച്ച് വിശ്വനാഥനെ കണ്ടെത്തി ചോദ്യം ചെയ്ത പോലീസിന് മുന്നില്‍ ഇയാള്‍ പിടിച്ചു നിന്നു. മൊഴികളിലെ പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞ പോലീസ് രാത്രി കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് കാല്‍പാദ പരിശോധന നടത്തിയതോടെയാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചത്. ഇതിനിടയിലായിരുന്നു കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമായത്. ഇത് തെളിവുകള്‍ വര്‍ധിപ്പിച്ചു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരുപക്ഷേ ആഗസ്റ്റ് 17ന് ഇയാള്‍ ഖത്തറിലേക്ക് കടന്നിരുന്നുവെങ്കില്‍ കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസിന്റെ പരിസമാപ്തി ഇത്തരത്തിലാവുമായിരുന്നില്ല.
from mangalam.com https://ift.tt/2ODskGx
via IFTTT
No comments:
Post a Comment