തിരുവനന്തപുരം : യുവാവിനെ കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ ശുചീന്ദ്രത്ത് കൊണ്ടുപോയി കത്തിച്ച് മൃതദേഹം ഉപേക്ഷിച്ച കേസ് തെളിഞ്ഞത് ഭാര്യമാരുടെ തുറന്നു പറച്ചിലില്‍. കഠിനംകുളം മണക്കാട്ട് വീട്ടില്‍ ആകാശിനെ (കൊച്ചുമോന്‍ 22) കൊലപ്പെടുത്തിയ കേസില്‍ വലിയതുറ വാട്‌സ് റോഡ് ടി.സി . 71/ 641ല്‍ വീട്ടമ്മയായ അല്‍ഫോണ്‍സ, മകന്‍ അനു അജു (27), അനുവിന്റെ രണ്ടാം ഭാര്യയും എന്‍ജിനീയറിംഗ് ബിരുദധാരിയുമായ മണക്കാട് സ്വാഗത് നഗറില്‍ രേഷ്മ ബീഗം (27) എന്നിവരെ അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടിലും കേരളത്തിലുമായി ഡസന്‍കണക്കിന് ബൈക്ക് മോഷണക്കേസുകളില്‍ പ്രതികളാണ് കൊല്ലപ്പെട്ട ആകാശും പ്രതി അനു അജുവും. പൂജപ്പുര ജയിലില്‍ കഴിയുമ്പോഴാണ് ഇരുവരും പരിചയത്തിലായി ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ജയിലില്‍ നിന്നിറങ്ങിയ ശേഷം മോഷണ ബൈക്കുകള്‍ വര്‍ക്ക്‌ഷോപ്പില്‍ പൊളിച്ചും രൂപമാറ്റം വരുത്തിയും വിറ്റഴിച്ചു.
ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ആകാശ് അവളെ പീഡിപ്പിച്ച കേസിന്റെ വിചാരണ നേരിട്ടുവരികയായിരുന്നു. ഈ കേസിന്റെ നടത്തിപ്പിനായി മോഷണ ബൈക്കുകള്‍ വിറ്റ് ഒരുലക്ഷം രൂപ നല്‍കാത്തതിന്റെ വിരോധത്തില്‍ അനു അജുവിന്റെ കഠിനംകുളത്തെ വാടക വീട് കയറി ആകാശും കൂട്ടരും നടത്തിയ ആക്രമണമാണ് കൊലപാതകത്തിന് വഴിവച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അനുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മോഷണ ബൈക്കുകളുടെ ഫോട്ടോയെടുത്ത് ബ്‌ളാക്ക് മെയിലിംഗ് പതിവാക്കിയ ആകാശിനെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. മുഖം വികൃതമാകുംവിധം പെട്രോളൊഴിച്ച് കത്തിച്ച മൃതദേഹം തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ച് കടന്ന പ്രതികള്‍ തങ്ങള്‍ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍, മൃതദേഹത്തിന്റെ കൈത്തണ്ടയില്‍ മലയാളി പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയത് ശ്രദ്ധയില്‍പെട്ട തമിഴ്‌നാട് പൊലീസ് തിരുവനന്തപുരത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ആദ്യഭാര്യയ്ക്ക് നാട്ടിലുള്ള ഒരാളുമായി അടുപ്പമുള്ളതായി ഫോണില്‍ നിന്ന് മനസിലാക്കിയ അനു അവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഇതിനെ രേഷ്മ ബീഗം എതിര്‍ത്തു. വഴക്കിനിടെ ഇരുവരെയും അനു ക്രൂരമായി മര്‍ദ്ദിച്ചു. അനു തങ്ങളെയും കൊല്ലുമെന്ന് തോന്നിയ ഭാര്യമാര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരത്തെത്തി സിറ്റി ഷാഡോ പൊലീസിനെ ബന്ധപ്പെട്ട് ആകാശിന്റെ കൊലപാതക വിവരങ്ങള്‍ കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിന്നീടുള്ള അറസ്റ്റ് നടന്നത്.
from mangalam.com https://ift.tt/2NVDZna
via IFTTT
No comments:
Post a Comment