പെരിയ: കേരള കേന്ദ്രസർവകലാശാലയിൽ അച്ചടക്കനടപടികൾ തുടരുന്നു. ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠനവകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്പെൻഡ് ചെയ്തതാണ് ഒടുവിലത്തെ സംഭവം. അഗ്നിരക്ഷാ ഉപകരണത്തിന്റെ ചില്ലുതകർത്ത കേസിൽ അറസ്റ്റിലായ ദളിത് വിദ്യാർഥി ജി.നാഗരാജുവിനെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് നടപടി. സർവകലാശാലാ അധികാരികൾക്കെതിരേ ഫെയ്സ്ബുക്കിൽ അസഭ്യം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഇന്റർനാഷണൽ റിലേഷൻ രണ്ടാംവർഷ വിദ്യാർഥി അഖിൽ താഴത്തിനെ സർവകലാശാല പുറത്താക്കിയിരുന്നു. മാർച്ചിൽ ഹോസ്റ്റൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. ഗവേഷണ വിദ്യാർഥിയും അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷൻ നേതാവുമായ നാഗരാജു സമരത്തിന് മുൻനിരയിലുണ്ടായിരുന്നു. വൈസ് ചാൻസലറും രജിസ്ട്രാറും വാർഡനും യു.ജി.സി. നിയമങ്ങൾക്കെതിരായാണ് പ്രവർത്തിക്കുന്നതെന്ന് നാഗരാജു ആരോപിച്ചിരുന്നു. പിന്നീട് പൊതുമുതൽ നശിപ്പിച്ചതിന് രജിസ്ട്രാറുടെ പരാതിയിൽ നാഗരാജുവിനെ ബേക്കൽ പോലീസ് അറസ്റ്റുചെയ്തു. ഇതേത്തുടർന്നാണ് നാഗരാജുവിനെ അനുകൂലിച്ച് ഓഗസ്റ്റ് 11-ന് ഡോ. പ്രസാദ് പന്ന്യൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. നിസ്സാര കുറ്റത്തിന് ക്രിമിനൽ കേസെടുക്കുന്നത് അത്യന്തം വേദനാജനകമാണെന്നും പിഴയടച്ച് തീർക്കേണ്ട പ്രശ്നമാണ് സർവകലാശാലാ അധികാരികൾ വിദ്യാർഥിയെ ജയിലിലടയ്ക്കുന്നതിലേക്ക് എത്തിച്ചതെന്നുമായിരുന്നു പോസ്റ്റ്. നമ്മുടെ ഒരു വിദ്യാർഥി ജനൽചില്ല് പൊട്ടിച്ചതിന് തടവിൽ കഴിയുന്നതിനെ അപലപിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. തുടർന്നാണ് സർവകലാശാല നടപടിയെടുത്തത്.എന്നാൽ, ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാൽ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഡോ. പ്രസാദ് പന്ന്യൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2MdovWy
via
IFTTT
No comments:
Post a Comment