കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹ സമരവുമായി കന്യാസ്ത്രീകൾ. ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിപ്പെട്ടിട്ട് 74 ദിവസം പിന്നിട്ടിട്ടും കേസിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഒപ്പമുള്ള കന്യാസ്ത്രീകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് കന്യാസ്ത്രീകൾ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറിൽ നടന്ന സത്യാഗ്രഹസമരത്തിൽ പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോൺവെന്റിലെ അഞ്ചു കന്യാസ്ത്രീകൾ പങ്കെടുത്തു. പരാതിക്കാരിയുടെ ബന്ധുക്കളും ജോയന്റ് ക്രിസ്ത്യൻ കൗൺസിലും മനുഷ്യാവകാശ പ്രവർത്തകരും പിന്തുണയുമായി എത്തി.‘ഞങ്ങളുടെ ജീവൻ അപകടത്തിൽ’ ,‘സ്ത്രീപീഡകനായ ബിഷപ്പിനെ അറസ്റ്റുചെയ്യുക’, ‘കർത്താവിന്റെ മണവാട്ടികളുടെ മാനത്തിന് വില പത്തേക്കർ’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ് കന്യാസ്ത്രീകളായ അനുപമ, ആൽഫി, നീന റോസ്, ആൻസിറ്റ, ജോസഫൈൻ എന്നിവർ സമരത്തിനെത്തിയത്.2014 മുതൽ 2016 വരെയായി 13 തവണ കുറവിലങ്ങാടിനടുത്തുള്ള മഠത്തിൽവെച്ച് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പരാതിപ്പെട്ടത്. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം മഠത്തിലെ ഭൂരിപക്ഷം കന്യാസ്ത്രീകളുമുണ്ട്.ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹികളായ ജോസ് ജോസഫ്, സ്റ്റീഫൻ മാത്യു, സി.വി. സെബാസ്റ്റ്യൻ എന്നിവർ നിരഹാരസമരവും തുടങ്ങി. ഫെലിക്‌സ് ജെ. പുല്ലൂടൻ അധ്യക്ഷത വഹിച്ച സമരത്തിൽ സിസ്റ്റർ ആനി ഗ്രേസ്, സിസ്റ്റർ ടീന ജോസ്, ഇന്ദുലേഖ ജോസഫ് തുടങ്ങിയവരും വിവിധ സംഘടനാ ഭാരവാഹികളും മനുഷ്യാവകാശ പ്രവർത്തകരും പ്രസംഗിച്ചു. രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഒന്നരയോടെ അവസാനിപ്പിച്ച് കന്യാസ്ത്രീകൾ കുറവിലങ്ങാട്ടെ മഠത്തിലേക്ക് മടങ്ങി. ജോയന്റ് ക്രിസ്ത്യൻ കൗൺസിൽ സമരം തുടരുകയാണ്. ബിഷപ്പിന്റെ അറസ്റ്റുണ്ടാകുന്നതുവരെ റിലേ നിരാഹാരസമരം തുടരും.കന്യാസ്ത്രീ മാധ്യമങ്ങളെ കണ്ടേക്കുംപീഡനത്തിന് ഇരയായ കന്യാസ്ത്രീ കുറവിലങ്ങാടിനടുത്തുള്ള മഠത്തിൽവെച്ച് വൈകാതെ മാധ്യമങ്ങളെ കണ്ടേക്കും. നീതി കിട്ടാത്ത സാഹചര്യത്തിലാണിത്. പോലീസ് നടപടികൾ വൈകുന്നതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.ബിഷപ്പിനെ കൈയാമം വെക്കുംവരെ ധർമസമരംബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൈയാമം വെച്ച് നിയമത്തിനുമുന്നിൽ ഹാജരാക്കുന്നതുവരെ ധർമസമരം തുടരും. അധികാരികളിൽനിന്നുള്ള പീഡനങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് കന്യാസ്ത്രീകൾ എന്ന മിഥ്യാധാരണ അടിച്ചേല്പിക്കാൻ ബിഷപ്പ് ഫ്രാങ്കോയെപ്പോലുള്ളവർ ശ്രമിക്കുകയാണ്. മൗനത്തിലൂടെ അതിനെ ശരിവയ്ക്കുന്ന ഇതര സഭാ പിതാക്കന്മാരും കുറ്റവാളികളുടെ ഗണത്തിലാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.-സിസ്റ്റർ അനുപമ
from mathrubhumi.latestnews.rssfeed https://ift.tt/2oRm9mV
via
IFTTT
No comments:
Post a Comment