കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ വ്യവസായിയുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് കല്യാൺ ഗ്രൂപ്പ് ചെയർമാൻ ടി.എസ്. കല്യാണരാമന്. വ്യാപാരമേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കുടുംബത്തിലാണ് ടി.എസ്. കല്യാണരാമന്റെ ജനനം. തൃശ്ശൂരിൽ ടി.കെ. സീതാരാമ അയ്യരുടെ മകനായി പിറന്ന അദ്ദേഹം വളരെ ചെറുപ്പത്തിൽത്തന്നെ വ്യവസായരംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചു. സുതാര്യതയിലും ധാർമികതയിലും വിശ്വാസ്യതയിലും അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ വ്യവസായസാമ്രാജ്യം ഇന്നത്തെ സ്ഥാനത്തെത്തിയത്. വസ്ത്രമേഖലയിലാണ് തുടക്കമിട്ടതെങ്കിലും 1993-ൽ തൃശ്ശൂരിൽ കല്യാൺ ഷോറൂം തുറന്നുകൊണ്ട് ആഭരണമേഖലയിലേക്കും അദ്ദേഹം ചുവടുവെച്ചു. ഇന്ത്യയിലും പശ്ചിമേഷ്യയിലുമായി 132 ഷോറൂമുകളായി വ്യാപിച്ചുകിടക്കുന്നതാണ് കല്യാൺ ജ്വല്ലേഴ്സ് ഇന്ന്. ഇന്ത്യയിലങ്ങോളമിങ്ങോളം 650 ഉപഭോക്തൃസേവന കേന്ദ്രങ്ങളും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുമുണ്ട് കല്യാണിന്. അതിസമ്പന്നരായ നൂറ്് ഇന്ത്യക്കാരുടെ ഫോർബ്സ് പട്ടികയിൽ ഇടംനേടിയിട്ടുണ്ട് അദ്ദേഹം. വമ്പൻ വ്യവസായിയെന്ന നിലയിൽ മാത്രമല്ല, സാമൂഹികസേവനരംഗത്തും അദ്ദേഹം ശ്രദ്ധേയനാണ്. തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽ അടുത്ത രണ്ടുവർഷത്തിനകം 2000 വീടുകൾ പണിതുനൽകാനായി 20 കോടി രൂപയാണ് കല്യാൺ ഗ്രൂപ്പ് വകയിരുത്തിയിരിക്കുന്നത്. സർക്കാർ സ്കൂളുകളിൽ കക്കൂസ് നിർമിക്കുകയും ഭൂരഹിതർക്ക് വീടുണ്ടാക്കാനുള്ള പദ്ധതിയിൽ വീടുകൾ പണിയുകയും ചെയ്തു. ചെന്നൈയിലെയും കേരളത്തിലെയും പ്രളയദുരിതത്തിൽപ്പെട്ടവർക്ക് സഹായമെത്തിക്കാനും കല്യാണരാമൻ മുന്നിലുണ്ടായിരുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി., ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് കല്യാണരാമനെ അവാർഡിന് തിരഞ്ഞെടുത്തത്. ഒക്ടോബർ ആറിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ചേരുന്ന പി.വി. സാമി അനുസ്മരണ സമ്മേളനത്തിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവാർഡ് സമ്മാനിക്കും. രാവിലെ ഒമ്പതിന് പി.വി. സാമി അനുസ്മരണം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പത്തിന് '2019 ഇന്ത്യൻ ജനാധിപത്യത്തിന് വഴിത്തിരിവാകുമോ' എന്ന വിഷയത്തിലുള്ള സെമിനാറിൽ കെ.സി. വേണുഗോപാൽ എം.പി., ബിനോയ് വിശ്വം എം.പി., പി.എസ്. ശ്രീധരൻപിള്ള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12-നാണ് അവാർഡ് സമർപ്പണം.
from mathrubhumi.latestnews.rssfeed https://ift.tt/2OBrQAL
via
IFTTT
No comments:
Post a Comment