ദുബായ്: പരീക്ഷാപ്പേപ്പറിൽ ഉത്തരങ്ങളെല്ലാം എഴുതിക്കഴിഞ്ഞ് ലോങ് ബെല്ലിന് കാത്തിരിക്കുന്ന വിദ്യാർഥിയെപ്പോലെയാണിപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഏഷ്യ കപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാലുകളികൾ ജയിച്ച് ഫൈനൽ ഉറപ്പിച്ചു. അതിൽ, കരുത്തരായ പാകിസ്താനെ രണ്ടുവട്ടം നിലംപരിശാക്കി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി പാകിസ്താനോ ബംഗ്ലാദേശോ എന്നേ ഇനി അറിയേണ്ടൂ. അതിനിടെ ചൊവ്വാഴ്ച അഫ്ഗാനിസ്താനെതിരേ ഒരു പരിശീലനമത്സരം. വൈകീട്ട് അഞ്ചുമുതൽ ദുബായ് സ്റ്റേഡിയത്തിലാണ് കളി. ബാറ്റിങ്ങിൽ ധാരാളിത്തം വിരാട് കോലി ഇല്ലാതെ ഏഷ്യ കപ്പിന് വരുമ്പോൾ ബാറ്റിങ്ങിനെക്കുറിച്ച് ചെറിയ ആശങ്കകളുണ്ടായിരുന്നു. അഞ്ചുകളികൾ പിന്നിടുമ്പോൾ ടോപ് ഗിയറിലാണ് ഇന്ത്യൻ ബാറ്റിങ്. ടൂർണമെന്റിൽ കൂടുതൽ സ്കോർ ചെയ്ത രണ്ടുപേരും ഇന്ത്യയിൽനിന്ന്. ശിഖർ ധവാനും (നാല് ഇന്നിങ്സ് 327 റൺസ്) രോഹിത് ശർമയും (നാല് ഇന്നിങ്സ് 269 റൺസ്). ധവാന് രണ്ട് സെഞ്ചുറി, രോഹിതിന് ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും. ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന അമ്പാട്ടി റായുഡു, ദിനേഷ് കാർത്തിക്, കേദാർ ജാദവ് തുടങ്ങിയവർക്ക് അവസരം കിട്ടിയില്ല എന്നതാണ് ഇപ്പോഴത്തെ ഖേദം. ആദ്യമത്സരത്തിൽ ഹോങ് കോങ്ങിനെതിരേ മാത്രമാണ് ഇന്ത്യ വിയർത്തത്. പിന്നീടെല്ലാം ഏകപക്ഷീയ വിജയങ്ങളായിരുന്നു. ഞായറാഴ്ച രാത്രി സൂപ്പർ ഫോറിലെ രണ്ടാമത്തെ മത്സരത്തിൽ ഒമ്പതുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ ഏഴുവിക്കറ്റിന് 237 റൺസടിച്ചെങ്കിലും മറുപടി ബാറ്റിങ്ങിൽ രോഹിതും (111 നോട്ടൗട്ട് *) ധവാനും (114) സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ 39.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യംകണ്ടു. 210 റൺസാണ് ധവാൻ-രോഹിത് സഖ്യം ഓപ്പണിങ് വിക്കറ്റിൽ അടിച്ചുകൂട്ടിയത്. ബൗളിങ്ങിലും മികച്ച ഫോമിലാണ് ഇന്ത്യ. ഓരോ കളിയും ജയിപ്പിക്കാൻ ഒരാൾ അവസരത്തിനൊത്ത് ഉയരുന്നു. ഡത്ത് ഓവറുകളിൽ ജസ്പ്രീത് ബുംറയും ഭുവനേശ്വറും മുന്നിൽനിന്ന് നയിക്കുന്നു. മധ്യ ഓവറുകളിൽ സ്പിന്നർമാർ കളിനിയന്ത്രണം ഏറ്റെടുക്കുന്നു. എതിരാളികൾ ദുർബലരാണെന്ന വാദം ഉയരാം. എങ്കിലും ഇന്ത്യയുടെ ഇപ്പോഴത്തെ കളിക്ക് നല്ല ഒത്തിണക്കമുണ്ട്. ചൊവ്വാഴ്ച അഫ്ഗാനിസ്താനെതിരേ മറ്റു ബാറ്റ്സ്മാൻമാർക്ക് കൂടുതൽ അവസരം നൽകിയേക്കും. അതേസമയം ഫൈനലിന് ടീമിനെ ഒരുക്കിനിർത്തേണ്ടതിനാൽ വലിയ പരീക്ഷണത്തിലേക്ക് പോകാനുമാകില്ല. Content Highlights: India vs Afghanistan Asia Cup 2018 Super Four Match Preview
from mathrubhumi.latestnews.rssfeed https://ift.tt/2xQzobw
via
IFTTT
No comments:
Post a Comment