ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം ചേർന്നതായി റിപ്പോർട്ട്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഉന്നതതല യോഗം ചേർന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ പിന്നാക്ക വിഭാഗ സംഘടനകൾ ദേശീയ തലത്തിൽ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് സർക്കാർ നീക്കം. പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം അടക്കമുള്ള കാര്യങ്ങൾസംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന് 2006-ൽ യുപിഎ സർക്കാരിന്റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. 2014 വരെയുള്ള കാലയളവിൽ ഈ സമിതി ഏഴു തവണ യോഗം ചേർന്നിരുന്നു. ഈ സർക്കാരിന്റെ കാലത്ത് ആദ്യ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. വ്യവസായ മേഖലയിൽനിന്നുള്ള പ്രതിനിധികൾ അടങ്ങുന്നതാണ് സമിതി. എസ്.സി, എസ്.ടി വിഭാഗങ്ങൾ കൂടുതലുള്ള 22,000 ഗ്രാമങ്ങളുടെ പട്ടിക സർക്കാർ തയ്യാറാക്കുകയും യോഗത്തിൽ വെക്കുകയും ചെയ്തിട്ടുണ്ട്.സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരം ഗ്രാമങ്ങളെ ദത്തെടുക്കുകയും തൊഴിൽ പരിശീലനം നൽകി പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിലവസരം നൽകുകയും ചെയ്യാനുള്ള പദ്ധതിയാണ് സർക്കാർ ആലോചിക്കുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും നൈപുണ്യ വികസന പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ ആകർഷിക്കാനും പദ്ധതിയുണ്ട്. നിലവിൽ പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽനിന്ന് സ്കോളർഷിപ്പുകൾക്കുള്ള നിരവധി അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിക്കുന്നത്. സ്വകാര്യ മേഖലയെ പങ്കെടുപ്പിച്ചുകൊണ്ട് സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നതിനും മറ്റു മേഖലകളിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് സർക്കാർ ആലോചിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2NzNo4i
via
IFTTT
No comments:
Post a Comment