കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്നാരോപിച്ച് കന്യാസ്ത്രീ നൽകിയ പരാതിയിൽ സർക്കാർ എന്തുനടപടിയെടുത്തെന്ന് ഹൈക്കോടതി. മറുപടി നൽകാൻ സർക്കാർ രണ്ടുദിവസം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി.കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സാക്ഷികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻബെഞ്ച് ചോദിച്ചു. ആരും നിയമത്തിനതീതരല്ലെന്ന് വാദത്തിനിടെ കോടതി ഓർമപ്പെടുത്തി. നിയമമാണ് എല്ലാത്തിനും മുകളിലെന്നതിനെക്കുറിച്ച് ആർക്കും സംശയം വേണ്ട.കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേയാണിത്. കേരള കാത്തലിക് റിഫർമേഷൻ മൂവ്‌മെന്റിനുവേണ്ടി കെ. ജോർജ് ജോസഫ്, തൃശ്ശൂരിലെ മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളം എന്നിവരുടെ ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്.കാത്തലിക് റിഫർമേഷൻ മൂവ്മെന്റ് നേരത്തേ നൽകിയ ഹർജി സിംഗിൾബെഞ്ച് തീർപ്പാക്കിയിട്ട് ഒരുമാസത്തോളമായെന്ന് കോടതി ചൂണ്ടിക്കാട്ടി. കന്യാസ്ത്രീയുടെ പരാതി ശരിവെക്കുന്ന വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് ഓഗസ്റ്റ് 10-ന് അന്വേഷണോദ്യോഗസ്ഥൻ സിംഗിൾബെഞ്ച് മുമ്പാകെ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കി സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കി. തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ചാണ് സർക്കാർ കോടതിയിൽ വിശദീകരണം നൽകേണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2MjsTmN
via
IFTTT
No comments:
Post a Comment