കൊച്ചി:ഇന്ത്യയുടെ സാമ്പത്തിക (ജി.ഡി.പി.) വളർച്ചാ നിരക്ക് പെരുപ്പിച്ചതാണെന്ന തരത്തിൽ അഭിപ്രായമുയരുന്നു. ജൂൺ 30-ന് അവസാനിച്ച ഒന്നാം പാദത്തിൽ രാജ്യം 8.2 ശതമാനം വളർച്ച കൈവരിച്ചതായി കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. രണ്ടു വർഷത്തിനിടയിലെ ഉയർന്ന നിരക്കാണ് ഇത്. അതേസമയം, ഇത് വാസ്തവവിരുദ്ധമാകാനിടയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ കണക്കുകളെ ചോദ്യംചെയ്ത് റിസർവ് ബാങ്കിലെ പണ നയ സമിതി അംഗം തന്നെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വ്യാവസായിക ഉത്പാദനം പെരുപ്പിച്ചുകാണിച്ചതാവാം ഉയർന്ന ജി.ഡി.പി. കണക്ക് പുറത്തുവരാൻ ഇടയാക്കിയതെന്ന് ആർ.ബി.ഐ. പണ നയ സമിതി അംഗം രവീന്ദ്ര ദൊലാക്കിയ ചൂണ്ടിക്കാട്ടി. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വാരികയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനികൾ നൽകുന്ന കണക്കുകൾക്കു പകരം വാർഷിക വ്യാവസായിക സർവേയിലെ കണക്കുകളാണ് ഇപ്പോൾ കണക്കിലെടുക്കുന്നത്. സ്റ്റാറ്റിറ്റിക്സ് മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഉത്പാദന മേഖല ജൂണിൽ അവസാനിച്ച പാദത്തിൽ 13.5 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യം 8.2 ശതമാനം വളർച്ച നേടിയെന്ന നിഗമനത്തിലെത്തിയത്. ഇതോടെ, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിലൊന്ന് എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന വ്യാപാരയുദ്ധത്തിനിടയിലും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളാണ് ഉയർന്ന വളർച്ചയ്ക്ക് വഴിവച്ചതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവകാശപ്പെട്ടിരുന്നു. വളർച്ചാ നിരക്ക് നിശ്ചയിക്കുന്നത് പുതിയ ശ്രേണിയിലാണ്. ഇതിലെ പോരായ്മകളാണ് പെരുപ്പിച്ച കണക്ക് പുറത്തുവരാൻ കാരണം. രാജ്യം ഈ സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ആർ.ബി.ഐ.യുടെ അനുമാനം. അതേസമയം, എണ്ണവില ഉയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് പലിശ നിരക്കുകൾ കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന പക്ഷക്കാരനാണ് രവീന്ദ്ര ദൊലാക്കിയ. കഴിഞ്ഞ മാസം നടന്ന പണ നയ സമിതിയിൽ നിരക്കുവർധനയെ ശക്തമായി എതിർത്ത ഒരേയൊരംഗം അദ്ദേഹമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2wP8aSZ
via
IFTTT
No comments:
Post a Comment