ചെന്നൈ: വിദേശ സർവകലാശാലകളിൽ മെഡിക്കൽ പ്രവേശനം നേടുന്നതിനുള്ള കുറഞ്ഞമാർക്ക് (കട്ട് ഓഫ് മാർക്ക്) 50 ശതമാനത്തിൽ നിന്ന് 80 ശതമാനമാക്കി ഉയർത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്.പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 80 ശതമാനത്തിൽ കുറവ് മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് വിദേശത്ത് മെഡിക്കൽ പഠനം നടത്താനുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ജസ്റ്റിസ് എൻ. കൃപാകരൻ ഉത്തരവിട്ടു. വിദേശ മെഡിക്കൽ ബിരുദദാരികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് അനുമതി നൽകുന്നതിനായി നടത്തുന്ന പരീക്ഷയിലെ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ) വിജയശതമാനം 25 ശതമാനത്തിൽ താഴെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കി തിരികെവന്ന താമരൈസെൽവൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്ര സർക്കാരിനും മെഡിക്കൽ കൗൺസിലിനും ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. പഠനം പൂർത്തിയാക്കിയതിനുശേഷം എട്ട് വർഷത്തിന് ശേഷമാണ് താമരൈസെൽവൻ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) വിജയിച്ചത്. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് അനുവദിക്കാൻമെഡിക്കൽ കൗൺസിലിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ ഹർജി. മാതാപിതാക്കൾക്ക് പണമുള്ളതുകൊണ്ട് മാത്രം വിദേശത്ത് പഠനം നടത്താൻ സാധിക്കുന്നവർ മെഡിക്കൽരംഗത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. യോഗ്യതാ പരീക്ഷയിൽ 95 ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുപോലും രാജ്യത്ത് മെഡിക്കൽ പ്രവേശനം നേടാൻ സാധിക്കുന്നില്ല. ഇതേസമയം 50 ശതമാനം മാർക്ക് നേടിയവർക്ക് വിദേശ സർവകലാശാലയിൽ പ്രവേശനം ലഭിക്കുന്നു. എന്നാൽ, ഇവരിൽ ഭൂരിപക്ഷത്തിനും രാജ്യത്ത് പ്രവർത്തിക്കാനുള്ള യോഗ്യതാപരീക്ഷ വിജയിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ എഫ്.എം.ജി.ഇ. വിജയം 15 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2N9EYeU
via
IFTTT
No comments:
Post a Comment