ന്യൂഡൽഹി: നവീകരണത്തിന്റെ ഭാഗമായി സൈനികരുടെ എണ്ണം വെട്ടിക്കുറച്ച് സാങ്കേതികമികവിന് പ്രാധാന്യം നൽകാൻ കരസേന തയ്യാറെടുക്കുന്നു. 21-ാം നൂറ്റാണ്ടിലെ യുദ്ധത്തിൽ ആളെണ്ണത്തെക്കാൾ സാങ്കേതികത്തികവിനാണ് പ്രാധാന്യം എന്ന് തിരിച്ചറിഞ്ഞാണ് നവീകരണം. നിലവിൽ 12 ലക്ഷത്തോളം സൈനികരാണുള്ളത്. അഞ്ചുവർഷംകൊണ്ട് ഇതിൽ ഒന്നരലക്ഷംമുതൽ രണ്ടുലക്ഷംപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി 5000 മുതൽ 7000 കോടി രൂപവരെ ലാഭിക്കാനാവുമെന്നും ഈ തുക അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ ചെലവഴിക്കാമെന്നുമാണ് സൈനികനേതൃത്വം കരുതുന്നത്. സൈനിക ബലം കുറയ്ക്കുന്നതിലൂടെ ലാഭിക്കാൻ കഴിയുന്ന 7000 കോടി ചിലവിട്ട് അത്യാധുനിക ആയുധങ്ങൾ വാങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി. സൈന്യത്തിന്റെ ആധുനീകരണത്തിന് ലഭിക്കുന്ന തുക പര്യാപ്തമല്ലെന്ന് സൈന്യം നേരത്തേ പരാതിപ്പെട്ടിരുന്നു. നിലവിൽ പ്രതിരോധ ബജറ്റായി നീക്കിവെച്ചിട്ടുള്ള 1.28 ലക്ഷം കോടി രൂപയിൽ 83 ശതമാനവും ശമ്പളവും നിത്യചിലവിനുമായാണ് വേണ്ടിവരുന്നത്. സൈനികരുടെ പെൻഷൻ തുക ഉൾപ്പെടാതയാണ് ഈ കണക്ക്. ബജറ്റിന്റെ 17 ശതമാനം അതായത് ഏകദേശം 26,826 കോടി രൂപയാണ് മൂലധനചിലവായി ലഭിക്കുന്നത്. ഇത് അപര്യാപ്തമാണ് എന്ന് കണ്ടാണ് പുതിയ നീക്കം. സൈനികരുടെ എണ്ണം കുറയ്ക്കുന്നത് ഇപ്പോഴുള്ളവരെ പിരിച്ചുവിട്ടായിരിക്കില്ല. വർഷംതോറും ഏതാണ്ട് 60,000 പേർ സൈന്യത്തിൽനിന്ന് വിരമിക്കുന്നുണ്ട്. പുതുതായി നിയമിക്കുന്നവരുടെ എണ്ണം കുറച്ചാണ് സൈന്യത്തിന്റെ വലുപ്പം കുറയ്ക്കുക. വിവിധവിഭാഗങ്ങൾ സംയോജിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരം കാര്യങ്ങൾ പഠിക്കാൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് നിർദേശം നൽകിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാർഗിൽ യുദ്ധത്തിനുമുമ്പ് 1998-ലാണ് ഏറ്റവും ഒടുവിൽ സൈനികബലം വെട്ടിക്കുറച്ചത്. അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറൽ വി.പി. മാലിക് 50,000 സൈനികരെയായിരുന്നു കുറച്ചത്. നവീകരണം കരസേനാ ആസ്ഥാനത്തുനിന്നുതന്നെ തുടങ്ങാനാണ് റാവത്തിന്റെ തീരുമാനം. ഒരേ സ്വഭാവമുള്ള ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ട്രെയിനിങ്ങിന്റെ ഏതാനും ചുമതലകൾ സിംല ട്രെയിനിങ് കമാൻഡിനെയും ബാക്കിയുള്ളവ കോംബാറ്റ് എൻജിനീയറിങ് ഡയറക്ടറേറ്റിനും കൈമാറിയേക്കും. ഇൻഫർമേഷൻ വാർഫെയർ വിഭാഗവും പൊതുവിവരവിഭാഗവും സംയോജിപ്പിക്കാനും നീക്കമുണ്ടെന്നാണ് വിവരം. വെപ്പൺ, എക്വിപ്മെന്റ്, പോളിസി പ്ലാനിങ് ഡയറക്ടറേറ്റുകൾ തമ്മിൽ സംയോജിപ്പിക്കുന്നതും പരിഗണിച്ചേക്കും. എൻജിനീയറിങ് സിഗ്നൽ റെജിമെന്റ്, ഓപ്പറേറ്റിങ് സിഗ്നൽ റെജിമെന്റ് എന്നിവ സംയോജിപ്പിച്ച് 8000-ത്തോളം പോസ്റ്റുകൾ കുറയ്ക്കാനും സാധ്യതയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2CI6Tmi
via
IFTTT
No comments:
Post a Comment