കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗംചെയ്ത കേസിൽ കസ്റ്റഡിയിലുള്ള ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടെ മഠത്തിലെത്തിച്ച് തെളിവെടുത്തു. ഞായറാഴ്ച രാവിലെ 10.20-ന് വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഠത്തിന്റെ ഒന്നാംനിലയിലെ 20-ാം നമ്പർ ഗസ്റ്റ് മുറിയിലെത്തിച്ചാണ് തെളിവെടുത്തത്. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങൾ ഫ്രാങ്കോ മുളയ്ക്കലിനെ കാണിച്ചു. പീഡനം നടന്ന ദിവസം ധരിച്ച വസ്ത്രങ്ങൾ ഏതാണെന്ന് ചോദിച്ചെങ്കിലും മറുപടി നൽകിയില്ല. തുടർന്ന് കന്യാസ്ത്രീ പോലീസിൽ നൽകിയ പരാതി വായിച്ചു കേൾപ്പിച്ചു. മഠത്തിലെ സന്ദർശക രജിസ്റ്ററിൽ ഫ്രാങ്കോ എത്തിയ വിവരങ്ങൾ രേഖപ്പെടുത്തിയ പേജും കാണിച്ചു. ഓർമയില്ലെന്നായിരുന്നു മറുപടി. മുറിയിൽ തെളിവെടുക്കുമ്പോൾ, ഇരയായ കന്യാസ്ത്രീ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. രണ്ടു കന്യാസ്ത്രീകൾ തെളിവെടുപ്പു കാണാനെത്തി. 50 മിനിറ്റു നീണ്ട തെളിവെടുപ്പിനുശേഷം 11.13-ന് ഫ്രാങ്കോയെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് തിരികെ കൊണ്ടുപോയി. എത്തിച്ചത് കനത്ത സുരക്ഷയിൽ ഫ്രാങ്കോയെ എത്തിക്കുന്നതറിഞ്ഞ് മഠത്തിന്റെ പരിസരത്ത് ആളുകൾ കൂടി. ഇതോടെ പോലീസ് സുരക്ഷ കൂട്ടി. 10 മണിയോടെ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സിന്റെ (ആർ.ആർ.ആർ.എഫ്.) 20 അംഗ സംഘം സുരക്ഷാവലയം തീർത്തു. മാധ്യമപ്രവർത്തരെ മഠത്തിൽ പ്രവേശിപ്പിച്ചില്ല. ആർ.ആർ.ആർ.എഫിനെ കൂടാതെ മൂന്ന് ജീപ്പിലും ഒരു ട്രാവലറിലുമായി 30 പോലീസുകാരും എത്തിയിരുന്നു. ഇവരിൽ ഒരു സംഘം മഠത്തിന് സമീപമുള്ള പ്രധാന റോഡിൽ പൊതുജനങ്ങളെ തടഞ്ഞു. വൈക്കം ഡിവൈ.എസ്.പി.യുടെ വാഹനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ എത്തിച്ചത്. തെളിവെടുപ്പിനുശേഷം മഠത്തിൽനിന്ന് പുറത്തിറക്കിയ ഫ്രാങ്കോയെ നാട്ടുകാർ കൂകിവിളിച്ചു. ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണിത്. വെള്ളിയാഴ്ച രാത്രിയിലാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരവരെയാണ് പോലീസ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതിന് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയേക്കും. ചോദ്യം ചെയ്യലിനോട് കാര്യമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പോലീസ് നീക്കം. പല ചോദ്യങ്ങൾക്കും അറിയില്ല, ഓർമയില്ല എന്നാണ് ഫ്രാങ്കോയുടെ മറുപടി. കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചവരും കുടുങ്ങും വൈക്കം: കന്യാസ്ത്രീയെ ബലാത്സംഗംചെയ്ത കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിലെ സഹായിക്കാൻ ശ്രമിച്ചവരും കുടുങ്ങും. കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചവർക്കെതിരായ അന്വേഷണം ഉടൻ പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ഫാ. ജെയിംസ് ഏർത്തയിൽ, ഇരയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമല, കന്യാസ്ത്രീയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയ തോമസ് എന്നിവർക്കെതിരേയാണ് അന്വേഷണം. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി വേണ്ടിവന്നാൽ ഇവരെ അറസ്റ്റുചെയ്യാനാണ് പോലീസിന്റെ നീക്കം. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ വരുന്നത് മുന്നിൽക്കണ്ടാണ് പോലീസ് നടപടി.
from mathrubhumi.latestnews.rssfeed https://ift.tt/2Q02Bbt
via
IFTTT
No comments:
Post a Comment