കൊച്ചി:ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക് രൂപമായപ്പോൾ നാലിലൊന്ന് ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ. കേരളത്തിലടക്കം ഇതിനോടകം പലർക്കും ജോലി നഷ്ടമായി. പിരിഞ്ഞുപോകാൻ തയ്യാറല്ലാത്ത വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന ഭീഷണിയുമുണ്ട്. മറ്റു കമ്പനികളിൽനിന്ന് ഉയർന്ന ശമ്പളത്തിൽ ഐഡിയയിലും വോഡഫോണിലും എത്തിയവർ പലരും ഇപ്പോൾ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലാണ്. ഐഡിയയിലും വോഡഫോണിലുമായി ഏതാണ്ട് 18,000 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 4,500-5,000 പേരെയെങ്കിലും പിരിച്ചുവിടാനാണ് നീക്കം. 70,000 കോടി രൂപയുടെ ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഇത്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ജിയോയുമായി ടെലികോം രംഗത്ത് ഇറങ്ങിയതോടെ മത്സരം രൂക്ഷമായി. ഐഡിയ, വോഡഫോൺ തുടങ്ങിയ കമ്പനികളുടെ നിലനിൽപ്പു പോലും ഭീഷണിയായി മാറിയതോടെയാണ് ലയിച്ച് ഒന്നാകാൻ തീരുമാനിച്ചത്. ലയനത്തിനു മുന്നോടിയായി മാസങ്ങളായി ഇരു കമ്പനികളും പുതിയ നിയമനങ്ങൾ മരവിപ്പിച്ചിരുന്നു. മാത്രമല്ല, ഒഴിഞ്ഞുകിടന്ന സ്ഥാനങ്ങൾ ഒഴിച്ചിട്ടിരിക്കുകയുമായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ തന്നെ ഒട്ടേറെ ജീവനക്കാർ ഇരു കമ്പനികളിൽ നിന്നുമായി പിരിഞ്ഞുപോയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇപ്പോഴത്തെ പിരിച്ചുവിടൽ. കമ്പനിയുടെ തലപ്പത്തുള്ളവരെയടക്കം ഇപ്പോൾ പിരിച്ചുവിടുന്നുണ്ട്. രണ്ടു കമ്പനിയായിരുന്നപ്പോൾ ഓരോ സർക്കിളിലും മേധാവികളുണ്ടായിരുന്നു. കമ്പനി ഒന്നാകുന്നതോടെ രണ്ടു മേധാവിക്കു പകരം ഒരാൾ മതിയെന്ന അവസ്ഥയുണ്ട്. അതുപോലെ അഡ്മിനിസ്ട്രേഷൻ, എച്ച്.ആർ. എന്നിവയടക്കമുള്ള വിഭാഗങ്ങളിലും ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. ഇരു കമ്പനിയിലെയും ജീവനക്കാരെ തുല്യരായി തന്നെ കാണുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, അങ്ങനെയല്ലെന്നാണ് ജീവനക്കാരിൽ ഒരു വിഭാഗം പറയുന്നത്. ലയനം പൂർത്തിയാകുന്നതോടെ, ഓഫീസുകളുടെ എണ്ണത്തിലും കുറവുണ്ടാകും. ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി ഓഫീസ് വാടകച്ചെലവിൽ കാര്യമായ കുറവ് ലക്ഷ്യമിടുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2DcfY7c
via
IFTTT
No comments:
Post a Comment