ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് ഇനി സേവനങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങണ്ട. വിവാഹ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, വാട്ടർ കണക്ഷൻ തുടങ്ങിയ മിക്ക സർക്കാർ സേവനങ്ങളും ഇനി വീടുകളിൽ എത്തും. തിങ്കളാഴ്ച മുതൽ ഈ സേവനം ലഭ്യമാകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഈ വർഷം ആദ്യം തന്നെ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചുവെങ്കിലും ലഫ്റ്റനന്റ് ഗവർണർ അനുകൂല നടപടി കൈക്കൊള്ളാൻ വൈകിയതാണ് പദ്ധതിയ്ക്ക് കാലതാമസം ഉണ്ടാവാൻ കാരണമെന്ന് ആംആദ്മി പാർട്ടി സർക്കാർ ആരോപിച്ചു. അഞ്ചംഗ ഭരണാഘടനാ ബെഞ്ച് ജൂലായിൽ സർക്കാരിന്റെ അധികാരപരിധിയിൽ അനുകൂലമായ വിധി പ്രസ്താവിച്ചതോടെയാണ് പദ്ധതി നടപ്പിലാൻ കഴിഞ്ഞതെന്ന് സർക്കാർ വക്താവ് അറിയിച്ചു. ഡൽഹിയിലെ ഒരു വ്യക്തിക്കും ഇനി സർക്കാർ സേവനങ്ങൾക്കായി ക്യൂ നിൽക്കേണ്ട ആവശ്യമില്ലെന്ന്സർക്കാർ വക്താവ് പറഞ്ഞു. ലോകത്തിൽ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ സർക്കാരാണ് ഇത്, അഴിമതിയ്ക്ക് വൻ തിരിച്ചടിയാവും ഈ പദ്ധതിയെന്നും ജനങ്ങൾക്ക് സൗകര്യപ്രദമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നാൽപതോളം സേവനങ്ങളാണ് ഇതിലൂടെ ആദ്യഘട്ടത്തിൽ ജനങ്ങൾക്ക് ലഭ്യമാവുക. 50 രൂപ അധിക ഫീസ് ഈടാക്കിയാണ് സേവനം നൽകുക. ഈ പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാരിന്റെ മധ്യവർത്തിയായി പ്രവർത്തിക്കുന്നതിനായി ഒരു സ്ഥാപനത്തെ ഏൽപിക്കാനുള്ള നടപടികൾ സർക്കാർ ജൂലായിൽ തന്നെ ആരംഭിച്ചിരുന്നു. സേവനം ആവശ്യപ്പെടുന്നവരെ സഹായിക്കാൻ ഒരു ഉദ്യാഗസ്ഥൻ വീട്ടിലെത്തുകയും ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കുകയും ചെയ്യും. ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാവണം. വീട്ടിൽ വിവരങ്ങൾ ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥന് ക്യാമറ,ബയോമെട്രിക് ഉപകരണങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും നൽകുമെന്നും സർക്കാർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2wZKZF7
via
IFTTT
No comments:
Post a Comment