മുംബൈ: അഞ്ചു ദിവസമായി കാണാതായിരുന്ന എഎച്ച്ഡിഎഫ്സി വൈസ് പ്രസിഡന്റ് സിദ്ധാർഥ് സാംഗവിയുടെ മൃതശരീരം കല്യാണിൽ നിന്ന് തിങ്കളാഴ്ച രാവിലെ കണ്ടെത്തി. സിദ്ധാർഥ് കൊല്ലപ്പെട്ടിരിക്കാമെന്ന് ശനിയാഴ്ചയോടെ പോലീസ് നിഗമനത്തിലെത്തിയിരുന്നു. സിദ്ധാർഥിന്റെ തിരോധനവുമായി ബന്ധപ്പെട്ട് ഡ്രൈവറായ സർഫാസ് ഷെയ്ക്കിനെ ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു പേരെക്കൂടി മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൊഴിൽപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. സിദ്ധാർഥിന്റെ സഹപ്രവർത്തകനും സുഹൃത്തുക്കളും ചേർന്ന് സിദ്ധാർഥിനെ തട്ടിക്കൊണ്ടു വരാൻ സർഫാസിനെ വാടകയ്ക്കെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മറ്റു മൂന്നു പേർ ചേർന്നാണ് കൊല നടത്തിയത് എന്ന് പോലീസ് അറിയിച്ചു. മൃതദേഹം കല്ല്യാണിൽ ഉപേക്ഷിച്ചത് സർഫാസാണെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് രാവിലെ 8.30 ഓടെ ബാങ്കിലേക്ക് പുറപ്പെട്ട സിദ്ധാർഥിനെ കാണാതാവുകയായിരുന്നു. വ്യാഴാഴ്ച സിദ്ധാർഥിന്റെ കാർ നവി മുംബൈയിലെ ഐരോലിയിൽ കണ്ടെത്തിയിരുന്നു. കാറിന്റെ പിൻസീറ്റിൽ നിന്ന്കത്തിയും രക്തപ്പാടുകളും പോലീസ് കണ്ടെത്തി. കാണാതായ ദിവസം രാത്രി ഏഴുമണി വരെ സിദ്ധാർഥിന്റെ മൊബൈൽ ഫോണിൽ നിന്നുള്ള സിഗ്നലുകളും 7.30 ന് ഇയാൾ ജോലി ചെയ്തിരുന്ന ബാങ്ക് സ്ഥിതി ചെയ്യുന്ന കമലാമിൽസ് കോമ്പൗണ്ടിൽ നിന്ന് പുറത്തു പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2wZNiYN
via
IFTTT
No comments:
Post a Comment