ന്യൂയോർക്ക്: 370 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം വലിയൊരു ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക്രക്ഷപ്പെട്ടു. ഇന്ത്യയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോയ എയർ ഇന്ത്യയുടെ ബോയിങ് 777-300 വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. സെപ്റ്റംബർ 11 നാണ് സംഭവം നടന്നത്. എഐ 101 എന്ന വിമാനം പ്രതികൂല കാലാവസ്ഥയിൽ പെട്ട് ലാൻഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങൾ തകരാറിലായതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇറങ്ങാൻസാധിക്കാതെ വിമാനം ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറക്കാൻ തുടങ്ങി. എന്നാൽ അധികനേരം ഈ അവസ്ഥയിൽ തുടരാൻ സാധിക്കുമായിരുന്നില്ല. കാരണം വിമാനത്തിൽ ഇന്ധനം അനുനിമിഷം കുറയുകയായിരുന്നു. തുടർന്ന് വിമാനത്തിലെ ക്യാപ്റ്റൻ റസ്റ്റം പാലിയ ന്യൂയോർക്ക് എയർ ട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. വിമാനത്തിൽ ആകെ പ്രവർത്തനക്ഷമമായിരിക്കുന്നത് വിമാനം എത്ര ഉയരത്തിലാണെന്ന് കണക്കാക്കാൻ സഹായിക്കുന്ന ആൾട്ടിമീറ്റർ മാത്രമായിരുന്നു. ഓട്ടോമാറ്റിക് സംവിധാനങ്ങൾ തകരാറിലായതോടെകൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ലാൻഡിങ് ഉപകരണങ്ങൾ ഉപയോഗിക്കാൻ എയർട്രാഫിക് കൺട്രോളിൽ നിന്ന് നിർദ്ദേശം വന്നു. മേഘാവൃതമായ ആകാശത്തുനിന്ന് റൺവേ വ്യക്തമായി കാണുന്നതിനായി പൈലറ്റ് 400 അടിയിലേക്ക് വിമാനത്തെ താഴ്ത്തി. യന്ത്രസഹായങ്ങളൊന്നുമില്ലാതെ മനുഷ്യ സാധ്യമായ മാർഗങ്ങളും കണക്കുകൂട്ടലുകളുമുപയോഗിച്ചാണ് പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കിയത്.ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് നെവാർക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പൈലറ്റ് വിമാനം ഇറക്കിയത്. അതിസങ്കീർണമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന വിമാനങ്ങളിലൊന്നാണ് ബോയിങ് 777-300. എന്നാൽ ഈ സാങ്കേതിക വിദ്യകൾ ഒന്നും പ്രവർത്തനക്ഷമമായില്ല.മനസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് പൈലറ്റ്370 യാത്രക്കാരെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ എയർ ഇന്ത്യ തയ്യാറായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2QF6K5P
via
IFTTT
No comments:
Post a Comment