അബൂദാബി:ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ബംഗ്ലാദേശ്. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാകിസ്താനെ 37 റൺസിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിലേക്ക് ടിക്കെറ്റെടുത്തത്. 240 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് നിശ്ചിത ഓവറിൽ 202 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്കോർ: ബംഗ്ലദേശ് 48.5 ഓവറിൽ 239നു പുറത്ത്; പാകിസ്താൻ 50 ഓവറിൽ ഒമ്പതിന് 202.വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിനാണ് ഫൈനൽ. 18 റൺസിനിടയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട പാകിസ്താന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഫഖർ സമാനും ബാബർ അസമും ഒരു റണ്ണിന് പുറത്തായപ്പോൾ സർഫറാസ് പത്ത് റൺസെടുത്ത് ക്രീസ് വിട്ടു. പിന്നീട് ഷുഐബ് മാലിക്കും ഇമാമുൽ ഹഖും പാക് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. എന്നാൽ 30 റൺസെടുത്ത് നിൽക്കെ മാലിക്കിനെ പുറത്താക്കി റൂബെൽ ഹുസൈൻ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ ഷദാബ് ഖാന് (4) അധികം ആയുസുണ്ടായിരുന്നില്ല. എന്നാൽ ആറാം വിക്കറ്റിൽ ആസിഫ് അലിയും ഇമാമുൽ ഹഖും വീണ്ടും പാക് ആരാധകർക്ക് പ്രതീക്ഷ നൽകി. ഇരുവരും 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആസിഫ് അലിയെ (31) ലിറ്റൺ ദാസിന്റെ കൈയിലെത്തിച്ച് മെഹ്ദി ഹസൻ മിറാസ് ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. രണ്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇമാമുൽ ഹഖും പുറത്തായി. 105 പന്തിൽ 83 റൺസായിരുന്നു ഇമാമുൽ ഹഖിന്റെ സമ്പാദ്യം. അവസാന ഓവറുകളിൽ പാകിസ്താൻ വാലറ്റത്തിന് കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്നതോടെ 202 റൺസിൽ ഇന്നിങ്സ് അവസാനിച്ചു. മുഹമ്മദ് നവാസും ഹസൻ അലിയും എട്ടുവീതം റൺസ് നേടി ക്രീസ് വിട്ടു. ഷഹീൻ അഫ്രീദി 14 റൺസുമായും ജുനൈദ് ഖാൻ മൂന്ന് റൺസുമായും പുറത്താകാതെ നിന്നു.10 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത മുസ്തഫിസുർ റഹ്മാൻ ബംഗ്ലാദേശ് ബൗളിങ്ങിൽ മികച്ചുനിന്നു. നേരത്തെ സെഞ്ചുറിക്ക് ഒരു റൺ അകലെ പുറത്തായ മുഷ്ഫിഖുർ റഹീമും മുഹമ്മദ് മിഥുനുമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ മൂന്നു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ 116 പന്തിൽ നിന്ന് 99 റൺസെടുത്ത മുഷ്ഫിഖർ റഹീമും 84 പന്തിൽ നിന്ന് 60 റൺസെടുത്ത മുഹമ്മദ് മിഥുനും ചേർന്ന 144 റൺസ് കൂട്ടുകെട്ട് കര കയറ്റുകയായിരുന്നു. പാകിസ്താനായി ഒൻപത് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ജുനൈദ് ഖാൻ നാലു വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി, ഹസൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. Content Highlights: Bangladesh stun Pakistan, to clash with India in Asia Cup final
from mathrubhumi.latestnews.rssfeed https://ift.tt/2DzZBS6
via
IFTTT
No comments:
Post a Comment