മുംബൈ:വിമാനത്തിനകത്തെ കാബിനിലെ മർദം ക്രമീകരിക്കാത്തതിനെ തുടർന്ന് ചില യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്ന സംഭവത്തിൽ ചികിത്സ തേടേണ്ടി വന്ന യാത്രക്കാരൻ വിമാനക്കമ്പനിയോട് 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ജെറ്റ എയർവേയ്സിന്റെ വിമാനത്തിലെ യാത്രക്കാരനാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.100 വൗച്ചറുകൾ കൂടാതെയാണിത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ച ആരോപിച്ചാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരമായി യാത്രക്കാരൻ ചോദിച്ചിരിക്കുന്നതെന്ന് വിമാനക്കമ്പനി വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ചയാണ് വിമാനത്തിലെ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന അഞ്ച് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദവ്യത്യാസത്തെ തുടർന്ന് മുപ്പതോളം യാത്രക്കാരുടെ മൂക്കിലും ചെവിയിലും നിന്ന് രക്തമൊലിക്കുകയുണ്ടായി. മുംബൈയിൽ നിന്ന് ജയ്പുരിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിൽ 171 യാത്രക്കാരുണ്ടായിരുന്നു. വായുമർദം ക്രമീകരിക്കുന്ന സ്വിച്ച് പ്രവർത്തിപ്പിക്കാൻ മറന്നതിനെ തുടർന്നാണ് അനിഷ്ടസംഭവമുണ്ടായത്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മർദം ക്രമീകരിക്കുന്ന സ്വിച്ച് പ്രവർത്തിപ്പിക്കാതിരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് യാത്രക്കാരൻ വിമാനക്കമ്പനി അധികൃതരെ അറിയിച്ചിട്ടുണ്ട്. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന ജിവനക്കാരെ തൽക്കാലത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2DhSSvL
via
IFTTT
No comments:
Post a Comment