എരമംഗലം: 26 വർഷം മുമ്പുള്ള ഒരു തല്ലുകേസ് ചൊവ്വാഴ്ച ഒത്തുതീർപ്പായി. അതോടൊപ്പം 26 വർഷത്തിന് ശേഷം തന്റെ മകനെ ഒരമ്മ വീണ്ടും കാണുകയും ചെയ്തു. പൊന്നാനി കോടതിയിലും പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലുമാണ് ഒരു സിനിമാക്കഥയ്ക്ക് സമാനമായ സംഭവത്തിന്റെ ഇരട്ടക്ലൈമാക്സ് നടന്നത്.1992 -ലാണ് മുംബൈ വഴി വിദേശത്തേക്ക് പോകാനായി എരമംഗലം പരേതനായ കുട്ടന്റെ മകൻ ദിവാകരൻ ഒരുക്കങ്ങൾ തുടങ്ങിയത്. ഇതിനിടയിലാണ് എന്തോ തർക്കത്തെത്തുടർന്ന് അയൽവാസിയായ സി.കെ. പ്രഭാകരനുമായി സംഘട്ടനമുണ്ടാകുന്നത്. പ്രഭാകരന്റെ തലയ്ക്കടിച്ചശേഷം വീട്ടിലെത്തി യാത്രയ്ക്കായി ഒരുക്കിവെച്ച ബാഗുമെടുത്ത് ഇറങ്ങുകയായിരുന്നു.യാത്ര പറയാതെ ദിവാകരൻ ഇറങ്ങിയതിന്റെ കാര്യമെന്തന്നറിയാതെ വീട്ടുകാർ പകച്ചുനിൽക്കുന്നതിനിടെ പ്രഭാകരനും സംഘവും ദിവാകരനെ തിരഞ്ഞ് വീട്ടിലെത്തുകയും ചെയ്തു.ഒരാഴ്ചയോളം ദിവാകരനെ തിരഞ്ഞ് പ്രഭാകരനും സംഘവും നടന്നെങ്കിലും കണ്ടെത്താനായില്ല. തലയ്ക്കടിച്ചതിൽ പ്രഭാകരന്റെ പരാതിയിൽ പെരുമ്പടപ്പ് പോലീസ് ദിവാകരനെ പ്രതിചേർത്ത് കേസെടുക്കുകയും ചെയ്തിരുന്നു. മുംബൈയിൽ എത്തിയ ദിവാകരൻ വീട്ടുകാരെ ഫോണിൽ വിളിച്ചിരുന്നു.പിന്നീട് 1992-93-ൽ മുംബൈയിലുണ്ടായ കലാപശേഷം ദിവാകരനെ സംബന്ധിച്ച് ഒരുവിവരവും ഉണ്ടായില്ല. കലാപത്തിൽ കൊല്ലപ്പെട്ടുവെന്നുള്ള വാർത്തകൾവരെ നാട്ടിൽ പരന്നു. മുംബൈയിലുള്ള ബന്ധങ്ങൾ ഉപയോഗപ്പെടുത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഇതൊന്നും അറിയാതെ ദിവാകരൻ തെരുവുകച്ചവടക്കാരനായി മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി ജീവിക്കുന്നുണ്ടായിരുന്നു.കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും നാട്ടിലേക്ക് വന്നാൽ പ്രഭാകരനും കുടുംബവും പ്രതികാരം വീട്ടുമെന്ന് ദിവാകരൻ ഭയന്നു. ഇതിനിടയിൽ കേസിന് ഹാജരാവാത്തതിനാൽ 1995 -ൽ കോടതി ദിവാകരനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ പോലീസും തിരച്ചിൽ തുടങ്ങി.അങ്ങനെയിരിക്കെ 2009 -ൽ കോഴിക്കോട്ടെത്തിയ ദിവാകരൻ, വിവിധയിടങ്ങളിലായി തെരുവുകച്ചവടം നടത്തി ജീവിക്കുകയായിരുന്നു. ഒൻപതുവർഷത്തിനുശേഷം പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന് ദിവാകരൻ കോഴിക്കേട്ടെത്തിയതായി രഹസ്യവിവരം ലഭിച്ചു. ഇതേത്തുടർന്ന് സിവിൽ പോലീസ് ഓഫീസറായ അബ്ദുൽ നാസർ മഫ്തിയിൽ കോഴിക്കോട്ടെത്തി. പേരാമ്പ്രയിൽനിന്ന് ദിവാകരനെ പിടികൂടി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.സംഭവമറിഞ്ഞ ദിവാകരന്റെ അമ്മ കാർത്യായനിയും കുടുംബവും സ്റ്റേഷനിലെത്തി. ഇരുപത്തിരണ്ടാം വയസ്സിൽ നാടുവിട്ട ഏകമകനെ 26 വർഷങ്ങൾക്കുശേഷം കണ്ടതിന്റെ ആഹ്ലാദം കണ്ണീരായി ഒഴുകി. സഹോദരിമാരായ ഉഷയും ജിഷയും സഹോദരനെ കാണാനെത്തി.ദിവാകരനെത്തിയ വിവരമറിഞ്ഞ് അടിക്കേസിലെ സി.കെ. പ്രഭാകരനും സ്റ്റേഷനിലെത്തി ദിവാകരനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. 1992-ൽ നൽകിയ കേസ് പിൻവലിക്കുന്നതായി അറിയിച്ചു. ചൊവ്വാഴ്ച പൊന്നാനി കോടതിയിൽവെച്ച് കേസ് ഒത്തുതീരുകയും ചെയ്തു. ഇനി സ്വസ്ഥമായി പെരുമ്പടപ്പിൽത്തന്നെ ജീവിക്കാനാണ് ദിവാകരന്റെ തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/2Q4qXRB
via
IFTTT
No comments:
Post a Comment