തിരുവനന്തപുരം: ബസ് ബോഡി വർക്ഷോപ്പിൽ 265 സ്ഥിരജീവനക്കാർ അധികമാണെന്നും താത്കാലിക ജീവനക്കാരെ നിലനിർത്താനുള്ള സാമ്പത്തികശേഷി ഇല്ലെന്നും കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് ഭരണസമിതിക്ക് റിപ്പോർട്ട് നൽകി. താത്കാലിക ജീവനക്കാരെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് തൊഴിലാളിസംഘടനകൾ സമരത്തിനൊരുങ്ങവേയാണ് ഇത്. ബസ് കോച്ച് നിർമിക്കാൻ നിയോഗിച്ചിരുന്ന ബ്ലാക്സ്മിത്ത് വിഭാഗത്തിലെ സ്ഥിരജീവനക്കാരുടെ പുനർവിന്യാസമാണ് പ്രതിഷേധത്തിനിടയാക്കിയത്. സ്ഥിരജീവനക്കാരിൽ 265 പേർ ജോലിചെയ്യാതെ ശമ്പളം വാങ്ങുകയാണെന്ന് കണ്ടെത്തി. നാല് റീജണൽ വർക്ഷോപ്പുകളിലായി 448 സ്ഥിരം ബ്ലാക്സ്മിത്തുകളുണ്ടായിരുന്നു. കോച്ച് നിർമാണമുണ്ടായിരുന്നപ്പോൾ ഇവരെ സഹായിക്കാൻ 126 താത്കാലിക ജീവനക്കാരെയും നിയോഗിച്ചു. ലാഭകരമല്ലാത്തതിനാൽ കോച്ച് നിർമാണം നിർത്തി. സ്ഥിരജീവനക്കാരിൽ 183 പേരെ വിവിധ ജില്ലകളിലെ വർക്ഷോപ്പുകളിൽ വിന്യസിച്ചു. ശേഷിക്കുന്ന 265 സ്ഥിരജീവനക്കാർ ഇപ്പോഴും റീജണൽ വർക്ഷോപ്പുകളിലുണ്ട്. ഇവരെ ഡിപ്പോകളിലേക്ക് വിന്യസിക്കുമ്പോൾ അവിടെയുള്ള താത്കാലിക ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തേണ്ടിവരും. ഇത്തരത്തിൽ 134 താത്കാലിക ബ്ലാക്സ്മിത്തുകളെയും ഒമ്പത് അപ്ഹോൾസ്റ്ററി ജീവനക്കാരെയും മാറ്റേണ്ടിവന്നു. ജീവനക്കാരെ ആവശ്യമുള്ളപ്പോൾ ഇവർക്ക് അവസരം നൽകും. ഡ്രൈവിങ്, കണ്ടക്ടർ ലൈസൻസുള്ളവർക്ക് താത്കാലികമായി ആ തസ്തികകളിൽ നിയമനം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് പ്രകാരം ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ഒമ്പതിൽനിന്ന് അഞ്ചായി കുറയ്ക്കണം. ഇതിന് സ്ഥിരജീവനക്കാരുടെ പുനർവിന്യാസം അനിവാര്യമാണ്. 2173 താത്കാലിക ജീവനക്കാരെ ഒഴിവാക്കുന്നുവെന്ന വാദം തെറ്റാണെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു. ഡ്രൈവർ തസ്തികയിൽ ഇപ്പോഴും ജീവനക്കാരുടെ കുറവുണ്ട്. നാലുമാസത്തിനിടെ പഴയ പി.എസ്.സി. പട്ടികയിൽനിന്ന് 1175 പേരെ താത്കാലികമായി നിയമിച്ചിട്ടുണ്ട്. ഇന്ന് ബോണസ് നൽകും കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് തിങ്കളാഴ്ച ബോണസ് നൽകും. 21,000 രൂപയിൽ താഴെ വരുമാനമുള്ള 5360 ജീവനക്കാർക്ക് ബോണസ് ലഭിക്കും. നാലുകോടി രൂപയാണ് ബോണസ് നൽകാൻ സർക്കാർ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധികാരണം ഇത്തവണ ശമ്പള അഡ്വാൻസ് നൽകിയിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2PZxYDW
via
IFTTT
No comments:
Post a Comment