സതാംപ്ടൺ: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തരക്കേടില്ലാത്ത ലീഡ് നേടി ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തുന്നു. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ആദ്യ ഇന്നിങ്സിൽ 27 റൺസ് ലീഡ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റ് കൈയിലിരിക്കേ ഇപ്പോഴവർക്ക് 233 റൺസിന്റെ മുൻതൂക്കമായി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിലെ ഹീറോ സാം കറൻ 37 റൺസോടെ പുറത്താവാതെ നിൽക്കുന്നുണ്ട്. സ്കോർ: ഇംഗ്ലണ്ട് 246, രണ്ടാമിന്നിങ്സ് 91.5 ഓവറിൽ 8ന് 260; ഇന്ത്യ 273. ഒന്നാമിന്നിങ്സിലേതുപോലെ പേസർമാർക്ക് പിച്ചിൽനിന്ന് വേണ്ടത്ര സ്വിങ്ങോ മൂവ്മെന്റോ രണ്ടാമിന്നിങ്സിൽ കിട്ടിയില്ല. ഇംഗ്ലണ്ട് സ്പിന്നർ മോയീൻ അലിയെപ്പോലെ ബാറ്റ്സ്മാന്മാരെ വിറപ്പിക്കാൻ ഓഫ്സ്പിന്നർ ആർ. അശ്വിനുമായില്ല. രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളിലൂടെ ആതിഥേയർ മെല്ലെമെല്ലെ ഇന്നിങ്സ് പടുത്തുയർത്തുകയായിരുന്നു. അർധസെഞ്ചുറി നേടിയ ജോസ് ബട്ലർ(69), ക്യാപ്റ്റൻ ജോ റൂട്ട്(48), ഓപ്പണർ കീറ്റൺ ജെന്നിങ്സ്(36), ബെൻ സ്റ്റോക്സ്(30) എന്നിവർ ശ്രദ്ധേയമായ സംഭാവന നൽകി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഇഷാന്ത് ശർമ രണ്ടുവിക്കറ്റ് നേടിയപ്പോൾ ബുംറ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റെടുത്തു. രണ്ടാമിന്നിങ്സിൽ ഇന്ത്യയെ സമ്മർദത്തിലാഴ്ത്താൻ പോന്ന ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കിക്കഴിഞ്ഞു. നാലാം ദിനം കൂടുതൽ റൺ ചേർക്കാൻ ഇംഗ്ലണ്ടിന്റെ വാലറ്റക്കാരെ അനുവദിക്കാതിരുന്നാൽ ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ രണ്ടാമിന്നിങ്സിനിറങ്ങാം. ചെറിയ സ്കോർ പിന്തുടർന്ന് ജയിക്കുന്നതിലുള്ള കെൽപ്പില്ലായ്മ ഒന്നാം ടെസ്റ്റിൽ ഇന്ത്യ വെളിവാക്കിയിരുന്നു. അതാവർത്തിക്കപ്പെട്ടാൽ, മൂന്നാം ജയത്തോടെ അഞ്ച് കളികളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കും. അതേസമയം, ധൈര്യപൂർവം ബാറ്റുചെയ്ത് വിജയം കൊയ്താൽ പരമ്പരയിൽ ആതിഥേയർക്കൊപ്പമെത്താൻ ഇന്ത്യയ്ക്ക് കഴിയും. Content Highlights: england vs india fourth test day 4
from mathrubhumi.latestnews.rssfeed https://ift.tt/2PWi3X9
via
IFTTT
No comments:
Post a Comment