അസ്താന: ബാലലൈംഗിക പീഡകർക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി കസാഖ്സ്താൻ. രാജ്യത്ത് ഇത്തരം കേസുകളിൽ പ്രതികളായവരെ നിർബന്ധിത ഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി 2000 കുത്തിവെപ്പിനുള്ള ഫണ്ടിന് സർക്കാർ അനുമതിനൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. 37,200 ഓസ്ട്രേലിയൻ ഡോളറിന്റെ (ഏകദേശം 19 ലക്ഷം രൂപ) ഫണ്ടിനാണ് കസാഖ്സ്താൻ പ്രസിഡൻറ് നൂർസുൽത്താൻ നസർബയേവ് അംഗീകാരം നൽകിയത്.ബാലലൈംഗികക്കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖ്സ്താൻ ഈ വർഷമാദ്യം പാസാക്കിയിരുന്നു. നിലവിലെ കോടതിയുത്തരവ് പ്രകാരം നിർബന്ധിത ഷണ്ഡീകരണം നടപ്പാക്കാനുള്ള ഒരു കേസാണുള്ളത്. 2016 ഏപ്രിലിൽ ബാലലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ തുർകിസ്താൻ മേഖലയിൽനിന്നുള്ളയാളെയാണ് ആദ്യം ഇതിന് വിധേയനാക്കുക. കസാഖ്സ്താൻ ആരോഗ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇയാൾക്ക് കുത്തിവെപ്പ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.ബാലലൈംഗിക പീഡനക്കേസുകളിൽ 20 വർഷംവരെ തടവുശിക്ഷയാണ് കസാഖ്സ്താൻ നൽകുന്നത്. 2010 മുതൽ 2014 വരെയുള്ള വർഷങ്ങളിൽ രാജ്യത്ത് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകൾ ഇരട്ടിയായതായി കസാഖ്സ്താൻ സ്റ്റേറ്റ് പ്രോസിക്യൂട്ടർ കണ്ടെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OVoclp
via
IFTTT
No comments:
Post a Comment