ക്വലാലംപുർ: പതിനാറു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ അണ്ടർ-16 എ.എഫ്.സി. ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. സി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇൻഡൊനീഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് ഇന്ത്യ മുന്നേറിയത്. ഗ്രൂപ്പിൽ ഇന്ത്യയ്ക്കും ഇൻഡൊനീഷ്യയ്ക്കും അഞ്ചു പോയന്റാണുള്ളത്. എന്നാൽ, ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ഇൻഡൊനീഷ്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി. മൂന്നു മത്സരങ്ങളിൽ ഒരു ജയവും രണ്ടു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. ക്വാർട്ടറിൽ കരുത്തരായ ദക്ഷിണകൊറിയയാകും എതിരാളി. 2002-ലാണ് ആദ്യമായി ഇന്ത്യ ക്വാർട്ടറിലെത്തിയത്. ആദ്യകളിയിൽ വിയറ്റ്നാമിനെ തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ഇറാനെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. ഇൻഡൊനീഷ്യയോട് തോൽക്കാതിരുന്നാൽ ക്വാർട്ടർ ബർത്ത് ഉറപ്പായിരുന്ന ഇന്ത്യൻ സംഘം അതിനനുസരിച്ചുള്ള ഗെയിംപ്ലാനാണ് നടപ്പാക്കിയത്. പ്രതിരോധത്തിലൂന്നിയാണ് ടീം കളിച്ചത്. മലയാളി താരം ഷഹബാസ് അഹമ്മദിനെ പ്രതിരോധനിരയിൽ ഉൾപ്പെടുത്തിയാണ് ടീം കളത്തിലിറങ്ങിയത്. കളിയുടെ തുടക്കത്തിൽ ഇൻഡൊനീഷ്യ സമ്മർദം ചെലുത്തിയെങ്കിലും കാത്തിരുന്ന് ആക്രമിക്കാനാണ് ഇന്ത്യൻ കൗമാരനിര ശ്രമിച്ചത്. 20-ാം മിനിറ്റിൽ മികച്ച അവസരം ലഭിച്ചെങ്കിലും റിക്കി ഷാബോങ്ങിന്റെ ഷോട്ട് പ്രതിരോധനിരക്കാരന്റെ കാലിൽത്തട്ടി പുറത്തേക്കുപോയി. 27-ാം മിനിറ്റിൽ ഇൻഡൊനീഷ്യയുടെ മികച്ച ശ്രമം ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ മികച്ചരീതിയിൽ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിൽ ഇരുടീമുകളും ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളൊന്നും വന്നില്ല. Content Highlights: India reaches AFC U-16 Championship quarter final
from mathrubhumi.latestnews.rssfeed https://ift.tt/2ImnuuR
via
IFTTT
No comments:
Post a Comment