വാഷിങ്ടൺ: 16ാം വയസ്സിൽ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മോഡലും അഭിനേത്രിയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി. ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്. ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത് ഏഴാമത്തെ വയസ്സിലാണെന്നും പതിനാറാമത്തെ വയസ്സിൽ ബലാൽസംഗം ചെയ്യപ്പെട്ടുവെന്നും പത്മാ ലക്ഷ്മി ലേഖനത്തിൽ പറഞ്ഞു. സംഭവത്തെ കുറിച്ച് പത്മാലക്ഷ്മി വിശദീകരിക്കുന്നത് ഇങ്ങനെ: പതിനാറാമത്തെ വയസ്സിൽ, ഇരുപത്തിമൂന്നുകാരനായ കോളേജ് വിദ്യാർഥിയുമായി അടുപ്പത്തിലായിരുന്നു. ലോസ് ആഞ്ചലീസിലെ ഒരു മാളിലെ പാർട് ടൈം ജീവനക്കാരിയായിരുന്നു അന്ന് ഞാൻ. ബന്ധം ആരംഭിച്ച് കുറച്ചു മാസങ്ങൾക്കു ശേഷം ഒരുദിവസം ഉറങ്ങിക്കിടക്കുമ്പോൾ അയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. മുപ്പതുവർഷം മുമ്പ് ഒരു പുതുവത്സരരാത്രിയിലായിരുന്നു സംഭവം. പിന്നീട് അയാൾ എന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടു. ഞാൻ വല്ലാത്ത ഷോക്കിലായിരുന്നു. ഞാൻ ആ സംഭവത്തെ കുറിച്ച് ആരോടു പറഞ്ഞില്ല. അമ്മയോടു പോലും. സുഹൃത്തുക്കളോടും പോലീസിനോടും പറഞ്ഞില്ല- പത്മാ ലക്ഷ്മി ലേഖനത്തിൽ പറയുന്നു. ആ സംഭവത്തിനു ശേഷം താനാണ് തെറ്റുകാരിയെന്ന ചിന്ത മനസ്സിൽ രൂപപ്പെട്ടതിനെ കുറിച്ചും പത്മാലക്ഷ്മി പറയുന്നു. 1980 കളിൽ ഡേറ്റ് റേപ്പിനെ കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് ഭാഷയുണ്ടായിരുന്നില്ല. നീ അവന്റെ അപ്പാർട്മെന്റിൽ എന്തു ചെയ്യുകയായിരുന്നുവെന്ന് മുതിർന്നവർ ചോദിച്ചേക്കുമെന്ന് ഞാൻ ഭയന്നു. ആ സംഭവത്തെ ബലാത്സംഗമെന്നാണോ ലൈംഗിക ബന്ധമെന്നാണോ കണക്കാക്കേണ്ടതെന്ന് അറിയില്ലായിരുന്നു. എന്നാൽ അയാൾക്കു ശേഷം പിന്നീടുണ്ടായ ആൺസുഹൃത്തുക്കളോട് താൻ കന്യകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വൈകാരികമായി ഞാൻ കന്യക തന്നെയായിരുന്നു-പത്മാ ലക്ഷ്മി ലേഖനത്തിൽ പറയുന്നു ഏഴാമത്തെ വയസ്സിൽ അടുത്ത ബന്ധുവിൽനിന്ന് ലൈംഗിക അതിക്രമമുണ്ടായി. അതേക്കുറിച്ച് അമ്മയോടും രണ്ടാനച്ഛനോടും പറഞ്ഞു. അപ്പോൾ അവർ ചെയ്തത് ഇന്ത്യയിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് എന്നെ അയക്കുകയായിരുന്നു. അതിൽനിന്നുള്ള പാഠം ഇതാണ്: നിങ്ങൾ പ്രതികരിച്ചാൽ നിങ്ങൾ പുറത്താക്കപ്പെടും-തനിക്കു നേരെയുണ്ടായ ആദ്യ ലൈംഗിക അതിക്രമത്തെ കുറിച്ച് ലേഖനത്തിൽ പത്മാ ലക്ഷ്മി പറയുന്നത് ഇങ്ങനെ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നാമനിർദേശം ചെയ്ത ബ്രെറ്റ് കവനോവിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പത്മാ ലക്ഷ്മിയുടെ ലേഖനം. content highlights:I was raped At 16, says padma lakshmi
from mathrubhumi.latestnews.rssfeed https://ift.tt/2OSN2Cm
via
IFTTT
No comments:
Post a Comment