തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന പ്രധാന മേഖലകളുടെ പുനർനിർമാണത്തിന് 15,900 കോടി വായ്പയെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ലോകബാങ്ക്, എ.ഡി.ബി., മറ്റ് ഉഭയകക്ഷി ഫണ്ടിങ് ഏജൻസികൾ, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽനിന്ന് വായ്പ സ്വീകരിക്കാനാണ് തീരുമാനം. പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും ഭീമമായ തുക ചെലവിടേണ്ട സാഹചര്യം കണക്കിലെടുത്ത് വാർഷിക പദ്ധതിവിഹിതത്തിൽ 20 ശതമാനംവരെ കുറവു വരുത്തും. പൊതുമരാമത്ത്, ജലസേചനം, ജലവിതരണം എന്നിവ ഒഴികെയുള്ള എല്ലാ വകുപ്പുകളുടെയും വാർഷികപദ്ധതിയുടെ 20 ശതമാനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതി, വിദേശസഹായ പദ്ധതി, നബാർഡ് എന്നിവയ്ക്കുള്ള സംസ്ഥാനവിഹിതത്തെ പദ്ധതി വെട്ടിക്കുറവിൽനിന്ന് ഒഴിവാക്കുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പൊതുമരാമത്ത് റോഡുകൾ, തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾ, ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, തീരപ്രദേശത്തെ പുനരധിവാസം, പൊതുസ്ഥാപനങ്ങൾ, ആരോഗ്യമേഖല, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളുടെ പുനനിർമാണത്തിന് തുക വിനിയോഗിക്കും. 15,882 കോടി രൂപ ഈ മേഖലകൾക്കായി വേണ്ടിവരും. കാർഷികമേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടംകൂടി കണക്കാക്കാത്തതിൽ മന്ത്രി വി.എസ്. സുനിൽകുമാർ എതിർപ്പറിയിച്ചു. തുടർന്ന് ആ മേഖലകളുടെ പുനർനിർമാണത്തിന് വിഭവസമാഹരണ സാധ്യത പരിശോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, മറ്റു ഉഭയകക്ഷി ഏജൻസികൾ എന്നിവയിൽനിന്ന് വായ്പ എടുക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്ര ധനകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അറിയിപ്പിനെത്തുടർന്ന് ലോകബാങ്ക് എ.ഡി.ബി. സംഘം സെപ്റ്റംബർ 12 മുതൽ 20 വരെ സംസ്ഥാനം സന്ദർശിച്ച് കണക്കെടുത്തിരുന്നു. ഇതിന്റെ കരട് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയുണ്ടായി. ഇതു പരിഗണിച്ചാണ് മന്ത്രിസഭാതീരുമാനം. അന്തിമ റിപ്പോർട്ട് ലോകബാങ്ക് എ.ഡി.ബി. സംഘം ഒക്ടോബർ ആദ്യവാരം സമർപ്പിക്കും. ലോകബാങ്ക്, എ.ഡി.ബി. സംഘത്തിന്റെ കരട് റിപ്പോർട്ട് പ്രകാരം പ്രധാന മേഖലകൾക്കുണ്ടായ നഷ്ടം 25,050 കോടി രൂപയാണ്. വ്യവസായം, കച്ചവടം തുടങ്ങിയ മേഖലകളിലെ നഷ്ടം ഈ റിപ്പോർട്ടിനെക്കാൾ കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്. സമാഹരിക്കുന്ന തുക പുനരധിവാസത്തിന്ക്രൗഡ് ഫണ്ടിങ്ങിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ലഭിക്കുന്ന തുക പ്രധാനമായും പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അധിവസിക്കുന്നവരുടെയും വീടുകൾ പൂർണമായും തകർന്നുപോയവരുടെയും പുനരധിവാസത്തിന് വിനിയോഗിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള തുക ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ ഉപജീവനത്തിന് സഹായിക്കാനും നൽകും. പ്രളയം ബാധിച്ച ആളുകൾക്ക് അടിയന്തരസഹായം നൽകുന്നതിനും റോഡുകളുടെയും വീടുകളുടെയും അറ്റകുറ്റപ്പണിക്കും ദേശീയ, സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നുള്ള തുക മാർഗരേഖപ്രകാരം വിനിയോഗിക്കും. ദേശീയ സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നു ലഭിക്കുന്ന 2000-2500 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ഏകദേശം 2500 കോടി രൂപയും ക്രൗഡ് ഫണ്ടിങ് മുഖേന ഏറ്റെടുക്കുന്ന പദ്ധതികൾക്കായി 1000 കോടി രൂപയും ലഭിക്കുമെന്നാണ് കരുതുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2OVnZP9
via
IFTTT
No comments:
Post a Comment