കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് കേസിൽ തന്റെ വിയോജനക്കുറിപ്പിലെ ഭാഗങ്ങൾ ഉയർത്തി വാദിച്ചിരുന്നെങ്കിൽ 136 അടിയിൽത്തന്നെ ജലനിരപ്പ് നിലനിർത്തിയുള്ള വിധിയുണ്ടാകുമായിരുന്നെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. 2014-ലെ ഈ വിയോജനക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ കേസ് ജയിച്ചാൽ, തങ്ങളുടെ ക്രെഡിറ്റെല്ലാം പോകുമെന്ന് സർക്കാർ ഭയന്നിരുന്നതായി കേരളത്തിന്റെ അഭിഭാഷകർ പറഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.സുപ്രീംകോടതിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച ഉന്നതതല സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്നു കെ.ടി. തോമസ്. ജലനിരപ്പ് ഉയർത്തണമെന്നായിരുന്നു സമിതിയുടെ റിപ്പോർട്ട്. കെ.ടി. തോമസ് അക്കാര്യത്തിൽ വിയോജനക്കുറിപ്പ് നൽകിയിരുന്നു.ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നു: മുല്ലപ്പെരിയാറിൽ ഒരു കാരണവശാലും 136 അടിയിൽ കൂടുതൽ വെള്ളം സംഭരിക്കരുതെന്ന് ഞാനെഴുതിയ വിയോജനക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. 142 അടിവരെ വെള്ളം സംഭരിക്കാമെന്ന സുപ്രീംകോടതി വിധിവന്നപ്പോൾ ഞാൻ കേരളത്തിന്റെ അഭിഭാഷകരെ വിളിച്ചു. വിധിന്യായത്തിലെ എന്റെ വിയോജനക്കുറിപ്പിൽ അഞ്ചു കാരണങ്ങൾ പറയുന്നുണ്ട്. റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്താൽ ചിലപ്പോൾ കോടതി, ജലനിരപ്പ് 136 അടിയാക്കി മാറ്റാൻ സാധ്യതയുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു.മുല്ലപ്പെരിയാർ വെള്ളമുപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിയുടെ പകുതി നൽകുമെന്ന് ഞാൻ തമിഴ്‌നാട്ടിൽനിന്ന് ഉറപ്പുവാങ്ങിയിരുന്നു. ഞാൻ ഇവിടെ വന്ന് ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രിയോടു പറഞ്ഞു. ഇക്കാര്യം ചോദിച്ചുപോയാൽ തന്റെ മന്ത്രിസഭയും കൂടി പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുല്ലപ്പെരിയാർ അണക്കെട്ട് ബലവത്താണെന്നതിന് തെളിവുകൾ മുഖ്യമന്ത്രി കൊടുത്തെന്ന് മാധ്യമങ്ങൾ പറയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനോട് ഞാനിതു പറയുന്നുണ്ട്. അദ്ദേഹം അമേരിക്കയിൽനിന്നു വന്നശേഷം ഞാനിക്കാര്യം ശ്രദ്ധയിൽപെടുത്തും. ജലനിരപ്പ് 136 അടിയിൽ നിർത്തണമെന്നു വാദിക്കുന്നതിനുപകരം അണക്കെട്ട് അപകടാവസ്ഥയിലാണെന്നു സ്ഥാപിക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. അണക്കെട്ട് ബലവത്താണെന്ന് വിദഗ്ധർ കണ്ടെത്തിയതാണ്. അണക്കെട്ട് ബലവത്തായിക്കോട്ടെ. എന്നാലും ജലനിരപ്പ് 136 അടിയായി നിലനിർത്തുന്നതിന് ആധാരമായി അഞ്ചു കാരണങ്ങൾ ഞാൻ വിയോജനക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഒന്ന്: 136 അടിയിൽ നിർത്തുന്നതിനാൽ ജൈവവൈവിധ്യനില സ്ഥിരത കൈവരിച്ചിരിക്കുകയാണ്. ജലനിരപ്പ് കൂട്ടി അതിനു തടസ്സംവരുത്താൻ പാടില്ല. രണ്ട്: അണക്കെട്ടിലെ വെള്ളം തമിഴ്‌നാടിനു കൊടുത്തത് ജലസേചനത്തിനാണ്. വൈദ്യുതിയുണ്ടാക്കാനല്ല. 136 അടിയിൽ നിൽക്കുമ്പോൾ അവർക്ക് ജലസേചനത്തിനു മതിയാകുമെന്നു നമ്മൾ തെളിയിച്ചിട്ടുണ്ട്. മൂന്ന്: 136 അടി കഴിഞ്ഞുള്ള വെള്ളം കേരളത്തിന് ആവശ്യമാണ്. നാല്: വെള്ളത്തിന്റെ ഉടമസ്ഥരായ കേരളത്തിന്റെ നിയമനിർമാണ സഭയാണ് പറഞ്ഞത്, 136 അടിയേ പാടുള്ളൂ എന്ന്. ഉടമയുടെ വാദത്തിനാണ് മുൻഗണന നൽകേണ്ടത്. അഞ്ച്: 136 അടിയിൽ വെള്ളം നിർത്തിയിരിക്കുന്നതുകൊണ്ട് അണക്കെട്ടിനു താഴെയുള്ളവർ ഭീതിയില്ലാതെ ജിവിക്കുന്നു. പക്ഷേ, ഇക്കാര്യങ്ങൾ കേരളം ഉന്നയിച്ചില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2M3SKiw
via
IFTTT
No comments:
Post a Comment