ന്യൂഡൽഹി: ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ചിന് സൈക്കോളജിക്കൽ ഓട്ടോപ്സി (മരണത്തിനു മുമ്പുള്ള മാനസിക നില) റിപ്പോർട്ട് ലഭിച്ചു. സിബിഐയുടെ സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിൽ നിന്നാണ് റിപ്പോർട്ട് ലഭിച്ചത്. മരണത്തിന്റെ ദുരൂഹത നീക്കുന്നതിന് മരിച്ചവരുടെ മാനസിക നില സൂക്ഷമ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജൂലായിലാണ് ക്രൈംബ്രാഞ്ച് സംഘം സെൻട്രൽ ഫോറൻസിക് ലാബിനെ സമീപിച്ചത്. അവർ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ്റിപ്പോർട്ട് ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് ഡിസിപി ജോയ് ടിർക്കി പറഞ്ഞത്. സൈക്കോളജിക്കൽ ഓട്ടോപ്സിയുടെ ഭാഗമായി സെൻട്രൽ ഫോറൻസിക് ലാബിലെ മൂന്നംഗ വിദഗ്ദ്ധ സംഘം അയൽവാസികളുടേയും ബന്ധുക്കളുടേയും മൊഴിയെടുത്തിരുന്നു. മരിച്ച ഓരോരുത്തരെ കുറിച്ചും വ്യക്തമായ പഠനം നടത്തി. മരിച്ചു കിടന്ന വീട്ടിൽ നിന്ന് പത്തോളം നോട്ടുപുസ്തകങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓരോ പുസ്തകത്തിലും ഓരോരുത്തരെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എങ്ങനെ പാപമോചനം ലഭിക്കുമെന്നതിന്റെ കുറിപ്പുകളും ഇതിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതെല്ലാം മനശാസ്ത്രജ്ഞർ പരിശോധന നടത്തിയാണ് പോലീസിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംശയകരമായ ആത്മഹത്യകളിലും ദുരൂഹമരണങ്ങളിലുമാണ് സൈക്കോളജിക്കൽ ഓട്ടോപ്സി നടത്താറുള്ളത്. ബുരാരിയിലെ പതിനൊന്നുപേരുടെ മരണം ആത്മഹത്യയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും പലവിധത്തിലുള്ള ദുരൂഹതകളും നിലനിൽക്കുന്നതിനെ തുടർന്നാണ് സൈക്കോളജിക്കൽ ഓട്ടോപ്സി നടപടികളിലേക്ക് കടന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2OkhVQ1
via
IFTTT
No comments:
Post a Comment