പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് 115 മീറ്ററായി ഉയർന്നു. ഇതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും ആറ് സെന്റീമീറ്റർ കൂടി ഉയർത്തി. ബുധനാഴ്ചമൂന്ന് സെന്റീമീറ്റർ ആണ് ഷട്ടറുകൾഉയർത്തിയിരുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ ഷട്ടറുകൾ 9 സെന്റീമീറ്റർ ആയി ഉയർത്താൻ തീരുമാനമായത്. കല്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. അണക്കെട്ടിന്റെ ഷട്ടറുകൾ ബുധനാഴ്ച തുറന്നതോടെ പവർ ഹൗസിൽ ട്രയൽ റണ്ണിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ട്രയൽ റൺ നടത്തിക്കഴിഞ്ഞാൽ അണക്കെട്ട് തുറന്നിരിക്കുന്ന ദിവസങ്ങളിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. നാലുവർഷംമുമ്പും അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന സമയത്ത് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഷട്ടറുകൾ തുറക്കാത്ത സമയത്ത് അണക്കെട്ടിൽനിന്ന് രണ്ടാംവിളയ്ക്ക് ഇടതുകരകനാലിലൂടെ വെള്ളം തുറന്നുവിടുന്ന സമയത്ത് മൂന്നുമാസത്തോളം വൈദ്യുതി ഉത്പാദിപ്പിക്കാറുണ്ട്. 2014-ൽ 54 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കേന്ദ്രത്തിനായിരുന്നു. കാർഷിക ജലസേചനത്തിനായി മലമ്പുഴ അണക്കെട്ട് ആരംഭിക്കുമ്പോൾത്തന്നെ ജലവൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. ഇടതുകര കനാലിലേക്കും വലതുകനാലിലേക്കും തുറക്കാവുന്നവിധം രണ്ട് വാൽവുകൾ സ്ഥാപിക്കാനുള്ള സൗകര്യം നിർമാണസമയത്തുതന്നെ ഒരുക്കിയിരുന്നു. നിലവിൽ ഇടതുകര കനാലിലേക്ക് തുറക്കാവുന്ന സ്ലൈൻ വാൽവിലേക്ക് ബട്ടർഫ്ലൈ വാൽവ് ഘടിപ്പിച്ച് അതിലൂടെ പെൻസ്റ്റോക്ക് പൈപ്പിലേക്ക് വെള്ളം തുറന്നുവിട്ടാണ് ടർബൈൻ പ്രവർത്തിപ്പിക്കുന്നത്. രണ്ടര മെഗാവാട്ട് (മണിക്കൂറിൽ 2500 യൂണിറ്റ് വൈദ്യുതി) ഉത്പാദിപ്പിക്കാനാവും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരേ 11 കെ.വി. വാട്ടർ സപ്ലൈ ഫീഡറിലേക്കാണ് നൽകുക. മലമ്പുഴയിൽ കുടിവെള്ള ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗിച്ചശേഷം ബാക്കിവരുന്നതുമുഴുവൻ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനിലേക്ക് കൈമാറും നവംബർ ആദ്യ ആഴ്ചയുടെ അവസാനംമുതൽ ഫെബ്രുവരി പത്തുവരെ രണ്ടാംവിളയ്ക്ക് വെള്ളം വിടുന്ന ദിവസങ്ങളിലാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. നൂറുദിവസം തുറന്നാൽ 56 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. നിലവിലെ വിലയനുസരിച്ച് പ്രതിവർഷം ശരാശരി 2.50 കോടിയുടെ വൈദ്യുതി. 2010-ൽ ചെറിയ അറ്റകുറ്റപ്പണികൾക്കുശേഷം വൈദ്യുതോത്പാദനത്തിൽ മുടക്കമുണ്ടായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2MfsItR
via
IFTTT
No comments:
Post a Comment