തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയത് സർക്കാരിന്റെ പിടിപ്പുകേടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആദ്യം മുതൽ ഡാമുകൾ കുറേശെ തുറന്നെങ്കിൽ കൂട്ടത്തോടെ തുറക്കൽ ഒഴിവാക്കാമായിരുന്നു. അതാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത്. ഡാമിലെ വെള്ളം എത്ര ഉയരാൻ സാധ്യതയുണ്ട്. എന്ത് തയ്യാറെടുപ്പ് വേണം എന്ന് ഡാം സുരക്ഷാ അതോറിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതൊന്നും നോക്കാൻ അവർക്ക് സമയം കിട്ടിയില്ല. അന്നേരം 20 ാമത്തെ മന്ത്രിയെ വെക്കുന്ന ചർച്ചയിലായിരുന്നു സർക്കാർ. സിപിഐക്ക് എന്ത് പകരം കൊടുക്കണം എന്ന ചർച്ചയും അതിനിടെ. ഇതെല്ലാം കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ മഴ ശക്തമായി. അപ്പോഴും ട്രയൽ റൺ വേണമെന്ന് മന്ത്രി മണി പറഞ്ഞു. വേണ്ടെന്നാണ് ജലവിഭവ മന്ത്രി അന്നേരവും പറഞ്ഞത്.. ഈ സമയത്തൊക്കെ മഴ പെയ്യുകയായിരുന്നു. പിന്നെ കണ്ട് എല്ലാ ഡാമും ഒരേ സമയം തുറക്കുന്നതാണ്. മുഖ്യമന്ത്രി പറയുന്നത് അണക്കെട്ട് തുറക്കാതിരുന്നിടത്തും പ്രളയമുണ്ടായി എന്നാണ്. അവിടങ്ങളിൽ കാൽനനയുന്ന പോലെയെ വെള്ളം ഉയർന്നുള്ളൂ. ഇത് മനുഷ്യനെ മുക്കിയ ദുരന്തമാണുണ്ടായത്. ജൂലായ് 17ന് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ ഇതുപോലെ വെള്ളപ്പൊക്ക കെടുതികളിലായിരുന്നു കുട്ടനാട്ടിലുമൊക്കെ. ആരും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് കുട്ടനാട് എംഎൽഎ പോലും ചെല്ലുന്നത്. ബാണാസുര സാഗർ ഡാം ഏഴാം തീയതി തുറന്ന് എട്ടാം തീയതി ഉച്ചയ്ക്കാണ് മുന്നറിയിപ്പ് കൊടുത്തത്. ദുരിതാശ്വാസ ക്യാമ്പിൽ ആളുകൾ കൂടുതലുണ്ടായിരുന്നത് ആദ്യം വയനാട്ടിലാണ്. ഗുരുതരമായ സാഹചര്യമുണ്ടാക്കിയതിന് ഡാം സുരക്ഷ അതോറിറ്റിക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. അല്ലെങ്കിൽ ഇത് അടുത്ത വർഷവും ഇത് ആവർത്തിക്കും. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം വേണം എന്ന് പറയുന്നത്. അടിയന്തരമായി ഡാമിന്റെ സുരക്ഷയെക്കുറിച്ച് പരിശോധിക്കണം. ആദ്യമായി 50,000 പേർ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞത് സജി ചെറിയാനാണ്. പിന്നെ വീണ ജോർജ് പറഞ്ഞു ഏകീകരണം ഇല്ലായെന്ന്. ഇന്നലെ രാജു ഏബ്രഹാമും പറഞ്ഞു ഒരു മുന്നറിയിപ്പും നൽകിയില്ല എന്ന്. വിഡി സതീശൻ മാത്രമാണ് ഭരണപക്ഷത്ത് നിന്ന് പറഞ്ഞത്. നാല് എംഎൽഎമാരിൽ മൂന്നു പേരും ഭരണപക്ഷത്തുള്ളവരാണ് വീഴ്ച തുറന്ന് പറഞ്ഞത്. ചീഫ് സെക്രട്ടറി പറഞ്ഞില്ലേ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന്. റവന്യു സെക്രട്ടറിയെ ചുമതലയിൽ നിന്ന മാറ്റിയത് എന്തിനാണ്. പി.എച്ച് കുര്യനെ ശാസിച്ച കാര്യം നിങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തില്ലേ. ഇപ്പോൾ റിലീഫ് ക്യാമ്പുകളിൽ പോലും ആവശ്യത്തിന് ഭക്ഷണം എത്തുന്നില്ല. ആളുകൾ മരിക്കുന്നത് ജാതിയും പാർട്ടിയും നോക്കിയല്ല. മനസ്സ് അറിഞ്ഞ് തരുന്ന സഹായമാണ് യുഎഇയുടേത്. ഗൾഫ് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരുടെ നാടിന് ഒരു ആപത്ത് വരുമ്പോൾ സന്മസനോട് കൂടി അവർ സഹായം തരുമ്പോൾ അത് വേണ്ടെന്ന് പറയരുത്. 500 കോടിയാണ് ആകെ കേന്ദ്രം തന്നത്. അതിൽ കൂടുതൽ 700 കോടി യുഎഇ തന്നപ്പോൾ അത് വാങ്ങേണ്ട എന്ന ദുഷ്ടലാക്കാണ്. വെള്ളപ്പൊക്കമുണ്ടായ ജില്ലയിലെ ഒരു എംഎൽഎയെ പോലും വിളിക്കാതെയാണ് മഴ കഴിഞ്ഞ് വെള്ളം ഇറങ്ങിയപ്പോൾ ജർമ്മനിയിൽ നിന്ന് വന്ന മന്ത്രി ചില ഉദ്യോഗസ്ഥരെ മാത്രം വിളിച്ച് യോഗം നടത്തിയത്. ഈ മന്ത്രിയെ പുറത്താക്കാൻ ആ പാർട്ടിയും മുഖ്യമന്ത്രിയും തയ്യാറാകണം. മന്ത്രി എ.കെ ബാലന് പൈലറ്റ് പോകാൻ വാഹനം എത്താത്തതിന്റെ പേരിൽ എസ്.ഐക്കെതിരെ നടപടി ശരിയല്ല. എല്ലാവരും ദുരിതാശ്വാസ ക്യാമ്പിൽ അഹോരാത്രം സഹായത്തിനായി ഓടുമ്പോഴാണിത്. വീട് പൂർണമായി നഷ് ടപ്പെട്ടവർക്ക് ഒരു 15 ലക്ഷമെങ്കിലും കൊടുത്തില്ലെങ്കിൽ നല്ല ഒരു അടിത്തറയിട്ട് നാളെ ഒലിച്ചുപോകാത്ത ഒരു വീട് വെക്കാനാകൂ. കേടുപാട് സംഭവിച്ച വീട്ടുകാർക്ക് ഒരു 10 ലക്ഷമെങ്കിലും കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2BCJLFh
via
IFTTT
No comments:
Post a Comment