കേരളത്തെ തകർത്തെറിഞ്ഞ പ്രളയക്കെടുതിയിൽനിന്ന് രക്ഷകാത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ. ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് രക്ഷാപ്രവർത്തകരെയും ആശങ്കപ്പെടുത്തുന്നു. തിങ്കളാഴ്ചയോടെ മഴ കുറയുമെന്ന പ്രവചനം പ്രതീക്ഷ പകരുന്നുമുണ്ട്. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന 58,506 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. അപ്പർ കുട്ടനാട്, ചെങ്ങന്നൂർ, ചാലക്കുടി, ആലുവ, പറവൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉൾനാടുകളിൽ പലയിടത്തും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. ശനിയാഴ്ച മാത്രം 39 പേരാണ് മരിച്ചത്. അഞ്ചുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം ഇപ്പോൾ 250-നോട് അടുക്കുകയാണ്. വെള്ളമിറങ്ങി രക്ഷാപ്രവർത്തനം പൂർണമായാൽ മാത്രമേ മരണസംഖ്യ തിട്ടപ്പെടുത്താനാവൂ. ചെങ്ങന്നൂരിൽ മാത്രം ശനിയാഴ്ച 12 മൃതദേഹം കണ്ടെത്തിയതായാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണക്ക്. രക്ഷാപ്രവർത്തകരിൽനിന്ന് ശേഖരിച്ച വിവരമനുസരിച്ചാണിത്. ഇതുവരെ ചെങ്ങന്നൂരിൽ 22 പേർ മരിച്ചതായും കണക്കാക്കുന്നു. ചെങ്ങന്നൂരിലും കുട്ടനാട്ടിലും വീടുകളുടെ ടെറസുകൾക്ക് മുകളിൽ കനത്തമഴ നനഞ്ഞ് ഭക്ഷണമില്ലാതെ കഴിയുന്ന ഒട്ടേറെപ്പേരുടെ സ്ഥിതി ഇനിയും വ്യക്തമല്ല. ചെങ്ങന്നൂരിൽനിന്ന് 17,000 പേരെ ശനിയാഴ്ച ഉച്ചവരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാവാത്ത ഒട്ടേറെ ഇടങ്ങളിൽ ഇപ്പോഴും അനേകം പേരുണ്ടെന്നാണ് നിഗമനം. പന്പയിൽ ജലനിരപ്പ് താഴ്ന്നപ്പോൾ അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. കുട്ടനാട്ടിൽനിന്ന് കാൽലക്ഷം പേരെ ശനിയാഴ്ച രക്ഷിച്ചു. ഇനിയും ആയിരങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പുരവഞ്ചികൾ, ബോട്ടുകൾ, ജങ്കാറുകൾ എന്നിവയിലാണ് കുടുങ്ങിയവരെ ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിക്കുന്നത്. അപ്പർ കുട്ടനാട്ടിലെ കാർത്തികപ്പള്ളി മേഖലയിൽ 7000 പേരെ രക്ഷപ്പെടുത്തി. തോട്ടപ്പള്ളി, വീയ്യപുരം, കരുവാറ്റ മേഖലകളിലാണ് കൂടുതൽ ദുരിതം. മത്സ്യത്തൊഴിലാളികളാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്. ആലപ്പുഴയിൽ 678 ദുരിതാശ്വാസക്യാമ്പുകളിലായി 48,158 കുടുംബങ്ങളിലെ 1.94 ലക്ഷം പേരുണ്ട്. പത്തനംതിട്ടയിൽ പ്രളയത്താലും സമയത്ത് ചികിത്സ കിട്ടാതെയും ശനിയാഴ്ച ആറുപേർ മരിച്ചു. വെള്ളം കയറിയ വീടിനുള്ളിൽ സമയത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ ഹൃദ്രോഗിയായ വയോധികൻ മരിച്ചു. നിരണത്തും പുതുക്കുളങ്ങരയിലും ഓരോ സ്ത്രീകളുടെ മൃതദേഹം ലഭിച്ചു. ഇടുക്കിയുടെ മലയോരമേഖലകളിൽ ശനിയാഴ്ച 10 ഉരുൾപൊട്ടലുണ്ടായി. ഇടുക്കി മരിയാപുരം പഞ്ചായത്തിൽ ഉപ്പുതോട് ഉരുൾപൊട്ടി ഒരാൾ മരിച്ചു. മൂന്നുപേരെ കാണാതായി. എറണാകുളം ജില്ലയിൽ ശനിയാഴ്ച എട്ടുപേർ മരിച്ചു. വരാപ്പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ കുഴഞ്ഞുവീണ് ചിറയ്ക്കകം കടയപ്പറമ്പിൽ സുനോജ് (38) മരിച്ചു. മൂവാറ്റുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ആശ്രമം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കൊല്ലംകുടിയിൽ കെ.കെ. ബിനു (40) മരിച്ചു. എളമക്കര കീർത്തിനഗറിൽ ഇൻവെർട്ടറിൽ നിന്ന് ഷോക്കേറ്റ് നജ്മുദ്ദീൻ മരിച്ചു. നീന്താൻ ശ്രമിക്കവേ കുഴഞ്ഞുവീണ് പറവൂരിൽ നൗഷാദ് (34) മരിച്ചു. നെടുമ്പാശ്ശേരിക്കടുത്ത് കുത്തിയതോട് ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചിരുന്ന കുത്തിയതോട് സെയ്ന്റ് സേവ്യേഴ്സ് പടിഞ്ഞാറെ പള്ളിമേട തകർന്ന് 10 പേരെ കാണാതായതായി സംശയം. ഇതിൽ ആറുപേർ മരിച്ചതായും സംശയിക്കുന്നു. തൃശ്ശൂരിൽ കൂടുതൽ കെടുതികളുണ്ടായ ചാലക്കുടിയിൽ പുഴയിലെ വെള്ളം കുറഞ്ഞത് ആശ്വാസമായി. ചാലക്കുടി ടൗണിലെ വെള്ളക്കെട്ട് ഒഴിഞ്ഞു. ജില്ലയിൽ ശനിയാഴ്ചമാത്രം അഞ്ചുപേർ മരിച്ചു. ശനിയാഴ്ച മുരിങ്ങൂർധ്യാനകേന്ദ്രത്തിൽ രണ്ടുപേർ മരിച്ചു. ദുരിതാശ്വാസകേന്ദ്രം പ്രവർത്തിച്ചിരുന്ന ഇവിടെ മരിച്ച രണ്ടുപേരും അന്തേവാസികളാണെന്നാണ് പോലീസ് പറഞ്ഞത്. ശനിയാഴ്ച രാവിലെവരെ 93,219 പേരെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കുകാരണം ചില പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താനായിട്ടില്ല. ശനിയാഴ്ച നാനൂറിലേറെപ്പേരെ രക്ഷപ്പെടുത്തി. ചെന്ത്രാപ്പിന്നി, അരിമ്പൂർ, കാഞ്ഞാണി എന്നിവിടങ്ങളിൽ വെള്ളം കൂടി. ഏനാമാക്കൽ ബണ്ട് കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെയാണ് ഈ പ്രദേശങ്ങൾ വെള്ളത്തിലായത്. കുറാഞ്ചേരിയിൽ വ്യാഴാഴ്ചത്തെ ഉരുൾപൊട്ടലിൽ കാണാതായ ഒരാളെ കണ്ടെത്താനുള്ള തിരച്ചിൽ ശനിയാഴ്ചയും തുടർന്നു. പാലക്കാട് നെല്ലിയാന്പതിയിൽ ഉരുൾപൊട്ടലിൽ റോഡ് ഇടിഞ്ഞ് മൂവായിരത്തോളംപേർ ഒറ്റപ്പെട്ടു. മലപ്പുറത്ത് ആറുവയസ്സുകാരൻ വീടിനടുത്ത വെള്ളക്കെട്ടിൽ വീണുമരിച്ചു. മൂന്നിയൂർ കളിയാട്ടമുക്ക് കാരിയാട് കടവ് കോഴിപ്പറമ്പത്ത് മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ഹനാൻ(6) ആണ് മരിച്ചത്. വെള്ളിയാഴ്ച വയലിലെ വെള്ളത്തിൽ ഒഴുക്കിൽ കാണാതായ നന്നമ്പ്ര കോട്ടുവല സത്താറിന്റെ മകൻ ഫസലു(22)വിന്റെ മൃതദേഹം കണ്ടെത്തി. ചാലിയാർ, ഭാരതപ്പുഴ, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നു. ജനവാസപ്രദേശങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ ദേശീയപാതയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു. ഹെലികോപ്റ്റർ തിരിച്ചിറക്കി പ്രളയബാധിത മേഖലകളിലെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചിറക്കി. ഏറെ സമയത്തിനുശേഷം ആലുവ, തൃശ്ശൂർ ഭാഗങ്ങൾ സന്ദർശിച്ചു. വീണ്ടും ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ട്. എന്നാൽ, അത് കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വിലയിരുത്തി. ഞായറാഴ്ച ഉച്ചവരെ ശക്തിയേറിയ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാശത്തിന്റെ കണക്കുപുസ്തകം മെയ് 29-ന് തുടങ്ങിയ പേമാരിയിൽ മരിച്ചത് 357 പേർ 40,000 ഹെക്ടറിലെ കൃഷി നശിച്ചു 1000 വീടുകൾ പൂർണമായും തകർന്നു, 26,000 വീടുകൾ ഭാഗികമായും 46,000-ത്തിലധികം കന്നുകാലികളും രണ്ടുലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു 16,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളും 82,000 കിലോമീറ്റർ പ്രാദേശികറോഡുകളും 134 പാലങ്ങളും തകർന്നു റോഡുകളുടെ നഷ്ടം മാത്രം 13,000 കോടി വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ് ദുരിതാശ്വാസ ക്യാമ്പിലും മരണം പറവൂരിലെ ദുരിതാശ്വാസക്യാമ്പിൽ ചികിത്സകിട്ടാതെ മൂന്നുപേർ മരിച്ചു. നെഞ്ചുവേദനയെത്തുടർന്ന് മുറവൻതുരുത്ത് കൊല്ലാറയ്ക്കൽ സതീശൻ (65), രോഗബാധിതനായിരുന്ന ആളംതുരുത്ത് സ്വദേശി ആദർശ്, പട്ടണം സമാജം ക്യാമ്പിൽ കഴിഞ്ഞിരുന്ന പട്ടണം മുണ്ടേപാടത്ത് രാജമ്മ (78) എന്നിവരാണ് മരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2L21JAh
via
IFTTT
No comments:
Post a Comment