മടിയില്‍ കിടത്തി തഴുകിയുറക്കിയ സ്‌നേഹം മറന്നാണ് ഈ അമ്മ വിഷ ച്ചോറു നല്‍കി മകളെ കൊലപ്പെടുത്തിയത്. രണ്ടു കാമുകന്മാരുമൊന്നിച്ച് കിടപ്പറയിലെ രഹസ്യസമാഗമം കണ്ടതായിരുന്നു മകളെയും പിന്നിട് ജന്മം തന്ന അച്ഛനമ്മമാരെയും കൊല്ലാന്‍ ഈ സ്ത്രീയെ പ്രചോദിപ്പിച്ചത്. അമ്മയെന്ന വാക്കിനു കൊടും ക്രൂരതയുടെ മറ്റൊരു അര്‍ത്ഥതലമായിരുന്നു പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ സൗമ്യ ലോകത്തിന് നല്‍കിയത്. പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (എട്ട്) എന്നിവരാണ് സൗമ്യ വിഷമൂട്ടിയത്.
സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ പൈശാചികത
സൗമ്യയെന്ന പേരിനുള്ളില്‍ അവള്‍ ഒളിപ്പിച്ചത് കുടിലതയുടെ രൗദ്രഭാവവും, ഒടുങ്ങാത്ത ആഢംബര ഭ്രമവും, തീരാത്ത കാമാസക്തിയും മറ്റുമായിരുന്നു. തന്നിഷ്ട ജീവിതത്തിനു മക്കളും മാതാപിതാക്കളും ബാധ്യതയായപ്പോഴാണ് മുന്നിലെ തടസ്സങ്ങളോരോന്നായി നീക്കിയത്. നിമിഷസുഖത്തിനു വേണ്ടിയുള്ള വിശപ്പ് ബോധത്തെ മറച്ചപ്പോള്‍ നാല് ജീവനുകള്‍ ഇല്ലാതായി. സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ പൈശാചിക ഭാവത്തെയാണ് സൗമ്യ മലയാളികള്‍ക്ക് കാട്ടിക്കൊടുത്തത്. മൂത്ത മകള്‍ ഐശ്വര്യയെ 2018 ജനുവരി 21ന് ചോറില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തി. പിന്നീട് അമ്മ കമലയ്ക്ക് മീന്‍കറിയിലും അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലുമാണ് എലിവിഷം നല്‍കിയത്. 2012ല്‍ മരിച്ച ഇളയമകള്‍ കീര്‍ത്തനയുടേത് സ്വഭാവിക മരണമാണെന്ന് സൗമ്യ ആവര്‍ത്തിക്കുന്നത്. കാത്തിരുന്ന് സമര്‍ത്ഥമായി ആസൂത്രണം ചെയ്തായിരുന്നു നടത്തിയ എല്ലാ കൊലപാതകങ്ങളും.
[IMG]
നിയമപരമായി വിവാഹം കഴിച്ചുവളല്ല സൗമ്യ. പ്രണയം തോന്നിയ ആളെ കൂടെ താമസിപ്പിച്ചായിരുന്നു ആദ്യ കുടുംബജീവിതം. അതില്‍ രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായി. ഈ ദാമ്പത്യത്തില്‍ സംശയരോഗം വില്ലനായപ്പോള്‍ ഭര്‍ത്താവ് സൗമ്യയെ ഉപേക്ഷിച്ചു. പിന്നീട് ശാരീരിക സുഖം തേടിയവരെല്ലാം കാമുകന്മാരും ഭര്‍ത്താക്കന്മാരുമായി. കിടപ്പറയിലെ അവിഹിതത്തിനു മകള്‍ സാക്ഷിയായപ്പോള്‍, തന്റെ സൈ്വരവിഹാരത്തിനു അവളൊരു വിഘാതമാണെന്നു തോന്നിയപ്പോള്‍ ഈ അമ്മ ആദ്യം തുടച്ചു നീക്കിയത് മകളെയായിരുന്നു. ചോറു കൊടുത്ത കൈകൊണ്ടു വിഷമൂട്ടി. പിന്നീടും അപഥസഞ്ചാരത്തിന്റെ സുഖങ്ങളില്‍ കുടുങ്ങിപ്പോയപ്പോള്‍ ജന്മം തന്ന അച്ഛനും അമ്മയും വിലങ്ങുതടിയായി തോന്നി.
ക്രൂരതയുടെ അദ്ധ്യായം തുടങ്ങിയത് ഇങ്ങിനെ
അമ്മക്കൊപ്പം കശുവണ്ടി കമ്പനിയില്‍ ജോലിക്കെത്തിയ സൗമ്യ നന്നായി ജോലി ചെയ്യുകയും ദിവസവും ജോലിക്ക് എത്തുകയും ചെയ്തിരുന്നു. കൊല്ലത്തു നിന്നും കശുവണ്ടി കമ്പനിയില്‍ ജോലിക്കു വന്ന സുന്ദരനായ കിഷോറില്‍ സൗമ്യക്ക് ഇവിടെ വച്ച് പ്രണയം ജനിച്ചു. അങ്ങിനെയാണ് കിഷോറുമായി സൗമ്യ ഒന്നിച്ചു ജീവിതം ആരംഭിച്ചത്. നിയമാനുസൃത വിവാഹത്തിന്റെ ഗൗരവമൊന്നും അറിയാത്ത സൗമ്യ തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കളെന്ന് ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു.
സൗമ്യയുടെ വീട്ടില്‍ കിഷോര്‍ താമസിക്കുകയും ചെയ്തിരുന്നു. ക്രമേണ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കി. 19ാം വയസിലെ കിഷോറുമായുള്ള വിവാഹത്തിന് ശേഷം ശാരീരിക ഉപദ്രവവും കലഹവും പതിവായപ്പോള്‍ സൗമ്യ മറ്റൊരാള്‍ക്കൊപ്പം കുറച്ചുകാലം താമസിച്ചിരുന്നു. പിന്നീട് ഉണ്ടായ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം തോന്നിയ കിഷോര്‍ കീര്‍ത്തനയ്ക്ക് എലിവിഷം നല്‍കിയിരുന്നുവെന്നാണു സൗമ്യയുടെ മൊഴി. തന്നെയും നിര്‍ബന്ധിച്ചു കുടിപ്പിക്കുകയും ചെയ്തതായി സൗമ്യ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
[IMG]
കിഷോര്‍ സൗമ്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബന്ധം വഷളാകുന്നതു വരെ താന്‍ ആരുമായും ശരീരം പങ്കിട്ടില്ലെന്ന് സൗമ്യ ആവര്‍ത്തിച്ചു പറയുന്നു. എല്ലാറ്റിനും കാരണക്കാരന്‍ ഭര്‍ത്താവായ കിഷോര്‍ തന്നെയെന്നും രണ്ടു മക്കളും അയാളുടേത് തന്നെയെന്നുമുള്ള ചിന്തയും പ്രതികാരത്തിന് വഴിമാറി. കിഷോറിനോടുള്ള പ്രതികാരം മനസ്സില്‍ വളര്‍ത്തിയ സൗമ്യ എങ്ങിനെയെങ്കിലും ജീവിക്കണമെന്ന് ഉറപ്പിച്ചു. കശുവണ്ടി ഫാക്ടറിയിലെ വരുമാനം കൊണ്ട് ജീവിക്കാനാവാത്ത അവസ്ഥ. കൂടുതല്‍ പണത്തിനു തേടിയ വളഞ്ഞ വഴിയായിരുന്നു അവിഹിത ബന്ധത്തിലൂടെ പണം സമ്പാദിക്കുക എന്നത്. ഇരിട്ടി സ്വദേശിയായ ആലിസ് എന്ന സ്ത്രീയുമായുളള ചങ്ങാത്തം സൗമ്യയുടെ ജീവിതം മാറ്റി മറിച്ചു.
ശരീരം വിറ്റ് വരുമാനമുണ്ടാക്കാനുള്ള വഴി കാട്ടിയത് ആലീസായിരുന്നു. ഇരിട്ടിയില്‍ അവരുടെ വീട് കേന്ദ്രീകരിച്ച് സൗമ്യ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടു. നല്ല വരുമാനവും ലഭിച്ചു തുടങ്ങി. വിലപേശി കാമുകന്മാരില്‍ നിന്നും വന്‍തുക ഈടാക്കി. ഇരിട്ടിയിലെ ഇടപാടിന് ആലീസിന് പങ്ക് നല്‍കണം. എന്തുകൊണ്ട് ഈ ബിസിനസ്സ് തനിക്ക് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയില്‍ ഉദിച്ചു. അതോടെ അച്ഛനും അമ്മയും മക്കളുമുള്ള വീട്ടില്‍ ആളുകളെ ക്ഷണിച്ചു വരുത്തി.
എലിവിഷം നല്‍കി കൊലപ്പെടുത്തുന്ന രീതി പഠിപ്പിച്ചത് കിഷോര്‍
സൗമ്യയും കിഷോറും ഒന്നിച്ച് താമസിച്ചിരുന്ന സമയത്താണ് 2012 ല്‍ കീര്‍ത്തന മരിച്ചത്. ഇപ്പോള്‍ മരണം നടന്ന് ആറു വര്‍ഷം പിന്നിട്ടതിനാല്‍ ശാസ്ത്രീയ പരിശോധനകള്‍ ഇനി സാധ്യമല്ല. മൂത്തമകള്‍ ഐശ്വര്യയും സൗമ്യയുടെ മാതാവ് കമലയും കുഞ്ഞിക്കണ്ണനും മരിച്ച സമാനമായ രോഗ ലക്ഷണങ്ങളോടെയായിരുന്നു കീര്‍ത്തനയുടെയും മരണം. അതു കൊണ്ട് തന്നെയാണ് ഇതും കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് ഉറച്ചു നിന്നത്. എന്നാല്‍ സൗമ്യ ജയിലില്‍ തന്നെ ജീവനൊടുക്കിയതോടെ അദ്ധ്യായം അടഞ്ഞു.
മറ്റ് മൂന്ന് മരണങ്ങളിലും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും മകളെയും കൊലപ്പെടുത്തിയതിന് പ്രേരണയായത് ഭര്‍ത്താവ് കിഷോര്‍ തന്നോട് ഇത്തരത്തില്‍ പെരുമാറിയതാണെന്ന് സൗമ്യ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷം ചികിത്സയില്‍ കഴിഞ്ഞെങ്കിലും ബന്ധുക്കളുടെയും വീട്ടുകാരുടെയും നിര്‍ബന്ധത്തില്‍ കേസ് നല്‍കിയില്ല. ഇതായിരുന്നു തന്റെ കുറ്റകൃത്യത്തിനും സൗമ്യ ആയുധമാക്കിയത്. കുറച്ച് കാലത്തിന് ശേഷം ആ കുഞ്ഞിന് ഛര്‍ദിയും വയറിളക്കവും ബാധിച്ചു ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും കുഞ്ഞു മരിച്ചു. അസ്വാഭാവികത തോന്നാത്തതിനാല്‍ അന്നു പോസ്റ്റ്‌മോര്‍ട്ടവും ചെയ്തിരുന്നില്ല.
കിഷോര്‍ ഉപേക്ഷിച്ചതോടെ ഒറ്റയ്ക്കായ സൗമ്യയുടെ വിഴിവിട്ട ബന്ധത്തില്‍ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും വീട്ടിലെത്തിയ സൗമ്യയുടെ സുഹൃത്തുക്കളെ വിലക്കുകയും ചെയ്തിരുന്നു. തന്റെ വഴിവിട്ട ബന്ധം നേരില്‍ കണ്ടതാണ് മൂത്തമകളെ കൊലപ്പെടുത്താന്‍ സൗമ്യ തീരുമാനിക്കുന്നത്. പിടിക്കപ്പെടാതായതോടെ മാതാപിതാക്കളെയും ഇതേവഴിക്കു കൊലപ്പെടുത്തി. ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഒറ്റക്കാണെന്ന മൊഴിയില്‍ സൗമ്യ ഉറച്ച് നില്‍ക്കുകയായിരുന്നു.
[IMG]
അന്വേഷണ സംഘത്തിനു നല്‍കിയ കുറ്റ സമ്മത മൊഴിയില്‍ സൗമ്യ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ദാരിദ്ര്യവും നിസ്സഹായവസ്ഥയും. വീട്ടില്‍ വലിയ ബുദ്ധിമുട്ടായിരുന്നെന്ന് സൗമ്യ പോലീസിനോട് പറഞ്ഞു.അച്ഛന് പണിക്കു പോകാനാകാത്ത സ്ഥിതിയായി. അമ്മ കൂലിപ്പണിക്കു പോയെങ്കിലും പിന്നീട് അതിനും പറ്റാതായി. കുടുംബത്തിന്റെ ഭാരം തന്റെ തലയില്‍ മാത്രമായി. കശുവണ്ടിക്കമ്പനിയിലെ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാന്‍ ഏറെ പ്രയാസപ്പെട്ടതായി സൗമ്യ മൊഴിയില്‍ ചൂണ്ടിക്കാട്ടി.
സ്വന്തം സുഖത്തിനായി എന്തും ചെയ്യുന്ന ഒരു സ്ത്രീയെന്ന അവസ്ഥയിലേക്ക് തന്നെ തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവില്‍ ചാര്‍ത്തിയാണ് സൗമ്യ മൊഴി നല്‍കിയത്.സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ് തന്റെ ജീവിതം ഇത്തരത്തിലാക്കിയതെന്നും എല്ലാറ്റിനും കാരണം അയാളാണെന്നും സൗമ്യ പറഞ്ഞു.
അവിഹിത ബന്ധം നേരിട്ടു കണ്ട മകള്‍ ഐശ്വര്യക്ക് പല ഘട്ടങ്ങളില്‍ നേരിയ അളവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് സൗമ്യ സമ്മതിച്ചു. ഇതിന്റെ ഭാഗമായിട്ട് പല തവണ ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേ?ണ്ടതായി വന്നിട്ടുണ്ട്. ഈ പരീക്ഷണത്തിലൂടെ പിന്നീടാണ് വിഷം കഴിച്ചതെന്ന് തോന്നാത്ത തരത്തിലും മരണം സംഭവിക്കുന്നതുമായ അളവ് എത്രയെന്ന് മനസ്സിലായതെന്നും സൗമ്യ സമ്മതിച്ചു. ലൈംഗീക വ്യാപാരം തൊഴിലായി സ്വീകരിക്കാന്‍ ഉറപ്പിച്ചതോടെ വീട്ടില്‍ പല കള്ളങ്ങളും പറയേണ്ടി വന്നു. അച്ചനും അമ്മയും മകളും അടക്കം ഇതു ചോദ്യം ചെയ്തു തുടങ്ങിയതോടെ സൗമ്യ കുടുംബത്തെ ഉന്മൂലനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു കുടുംബത്തില്‍ സംഭവിച്ച കൂട്ട മരണത്തില്‍ സംശയം ഉയരുന്നു
പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമ്പോള്‍ സൗമ്യയ്ക്ക് കാര്യമായ ഭാവമാറ്റമില്ലായിരുന്നു. തലശേരി റസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കില്‍ അന്വേഷണ സംഘം ക്യാമ്പില്‍ കൂസലില്ലാതെ അവള്‍ പോലീസിന്റെ ചോദ്യങ്ങള്‍ നേരിട്ടു. ചില ഘട്ടങ്ങളില്‍ ചോദ്യം ചെയ്യലിനോടു സൗമ്യ സഹകരിച്ചില്ല. ഇടയ്ക്ക് കുറ്റം തെളിയിക്കാന്‍ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ ക്രൈംബ്രാഞ്ച് സംഘവും ചോദ്യംചെയ്യാനെത്തി. ഇവര്‍ക്കു മുന്‍പിലും ഏറെനേരം സൗമ്യ പിടിച്ചുനിന്നു.
കൂട്ട മരണത്തില്‍ സംശയത്തെ തുടര്‍ന്ന് 11 മണിക്കൂര്‍ ചോദ്യംചെയ്യല്‍ നീണ്ടതോടെ ഇവരുമായി ബന്ധമുള്ള പലരെയും പലപ്പോഴായി റസ്റ്റ് ഹൗസിലേക്കു പോലീസ് വിളിച്ചുവരുത്തി. ശാസ്ത്രീയ പരിശോധനാഫലമല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പോലീസിനു ലഭിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാത്തതിനാല്‍ ആദ്യഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതാണു ചോദ്യംചെയ്യല്‍ നീണ്ടുപോകാന്‍ കാരണം.
സൗമ്യ കുറ്റം സമ്മതിച്ചു രാത്രി 10 മണിയോടെ അറസ്റ്റ്
പഴുതടച്ച അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തെളിവുകള്‍ ഓരോന്നായി നിരത്തിയപ്പോള്‍ പ്രതിരോധം അയഞ്ഞു. ഒടുവില്‍ എല്ലാം ഏറ്റുപറഞ്ഞു തുടങ്ങിയപ്പോള്‍ പോലീസ് പോലും മൊഴികേട്ട് ഞെട്ടി. മനസാക്ഷിയെ ഞെട്ടിക്കുന്ന അരും കൊലയുടെ വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെ കഥകളാണ് സൗമ്യ ഏറ്റുപറഞ്ഞത്. കുറ്റം സമ്മതിച്ച ശേഷം 20 മിനുട്ടിനുള്ളില്‍ ആ ക്രൂരതയുടെ വിശദവിവരങ്ങള്‍ സൗമ്യ വെളിപ്പെടുത്തി.
ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവികമരണമെന്ന സൗമ്യയുടെ മൊഴി എത്രമാത്രം വിശ്വസനീയമാണെന്ന വിവരം ഇതുവരെ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. കുട്ടിയുടെ മുതദേഹം ദഹിപ്പിച്ചതിനാല്‍ ഈ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കല്‍ ഇനി അസാധ്യമാണ്. നടന്നുവരുന്ന അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പ് ഈ മരണത്തിലേക്ക് എത്തുന്ന തെളിവുകള്‍ ലഭിക്കുമെന്നു തന്നെയായായിരുന്നു പോലീസിന്റെ പ്രതീക്ഷ. സൗമ്യയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിട്ടും ഇക്കാര്യത്തില്‍ കാര്യമായ തുമ്പു കിട്ടിയില്ല.
പോലീസ് സൗമ്യയുടെ സുഹൃത്തുക്കളുടെ പങ്ക് തള്ളിക്കളയുന്നില്ല.
നിലവില്‍ കൂട്ടുപ്രതികളുടെ സാന്നിധ്യത്തിന് തെളിവുകളൊന്നുമില്ലെങ്കിലും കാമുകന്മാരുമായുളള ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കൊല നടക്കുന്ന ദിവസങ്ങളിലും തുടര്‍ന്നുമെല്ലാം സൗമ്യ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ ഫോണ്‍ വിവരങ്ങള്‍ പോലീസ് ലഭ്യമാക്കി വരികയാണ്. ഇയാളെ കൂടാതെ മറ്റ് രണ്ട് പേരും നിരീക്ഷണത്തിലാണ്. വ്യക്തമായ തെളിവ് ലഭിച്ചതിന് ശേഷം മതി സൗമ്യയുടെ പുരുഷ സുഹൃത്തുക്കളുടെ അറസെ്റ്റന്ന നിലപാടിലാണ് പോലീസും. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ പോലീസിന് സാധിച്ചില്ല.
ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ ഒരു മാസം കൊണ്ട് പ്രശ്‌നം തീരും എന്ന് പറഞ്ഞ് 21 കാരനായ കാമുകന് അയച്ച മെസേജ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സൗമ്യ തന്റെ മാതാപിതാക്കളെയും മകളെയും കൊല്ലാനാണ് പദ്ധതിയിട്ടതെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്നാണ് ഈ കാമുകന്‍ പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
[IMG]
16 വയസു മുതല്‍ തനിക്ക് സൗമ്യയുമായി ബന്ധമുണ്ടെന്നും പ്രശ്‌നം തീരുമെന്നു പറഞ്ഞതിന്റെ പൊരുള്‍ ചോദിച്ചെങ്കിലും സൗമ്യ തന്നോട് അതിനെ കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തതെന്നും കാമുകന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സൗമ്യ ഉപയോഗിച്ച ചില മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. സൗമ്യ അറസ്റ്റിലായി 90 ദിവസം തികയുന്ന ജൂലൈ 23നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുളള ഒരുക്കത്തിലാണ് നിലവില്‍ അന്വേഷണ സംഘം. 35കാരനായ ഒരു കാമുകനെ വിവാഹം കഴിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നതായും ഫോണ്‍ വിവരങ്ങളില്‍ നിന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
from mangalam.com https://ift.tt/2OXBM7o
via IFTTT
No comments:
Post a Comment