ന്യൂഡൽഹി: കേരളത്തിലെ അണക്കെട്ടുകളിൽ അപകടമുണ്ടായാൽ സ്വീകരിക്കേണ്ട എമർജൻസി ആക്ഷൻ പ്ളാനിന് രൂപം നൽകിയിട്ടില്ലെന്ന് സി.എജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ). സിഎജിയുടെ 2017ലെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. സംസ്ഥാനത്ത് പ്രളയമുന്നറിയിപ്പ്കേന്ദ്രമില്ലാത്തതിനേയും സിഎജി വിമർശിക്കുന്നു. റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. കേന്ദ്രജലവിഭവ മന്ത്രാലയത്തിന്റെ പ്രളയനിയന്ത്രണ പദ്ധതികളേയും വെളളപ്പൊക്ക മുന്നറിയിപ്പിനേയുംകുറിച്ചുളള റിപ്പോർട്ടിലാണ് കേരളത്തിന്റെ ഗുരുതര അനാസ്ഥ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അക്കമിട്ട് നിരത്തിയത്. സംസ്ഥാനത്തെ വലിയ 61 അണക്കെട്ടുകളിൽ അപകടമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര കർമ്മപദ്ധതിക്ക് കേരളം രൂപം നൽകിയില്ലെന്നതാണ് പ്രധാന കണ്ടെത്തൽ. അണക്കെട്ട് തകരുമ്പോഴോ കൂടുതൽ അളവിൽ വെളളം പുറത്തുവിടുമ്പോഴോ ജീവനും സ്വത്തുവകകൾക്കുമുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയുളളതാണ് കർമ്മപദ്ധതി. അണക്കെട്ട് തകരുമ്പോൾ വെളളമൊഴുകാൻ സാധ്യതയുളള പ്രദേശങ്ങളുടെ വിവരങ്ങൾ, പ്രളയ ഭൂപടം, അടിയന്തര അറിയിപ്പ് സംവിധാനം, ആശയവിനിമയം, വെളളപ്പൊക്ക നിയന്ത്രണം, ജനങ്ങളെ ഒഴിപ്പിക്കൽ തുടങ്ങിയവയിൽ സംസ്ഥാനത്തിനു വ്യക്തമായ ധാരണയില്ല. രാജ്യത്തെ 4862 വലിയ അണക്കെട്ടുകളിൽ 349 എണ്ണത്തിനു മാത്രമാണ് അടിയന്തര കർമ്മ പദ്ധതിയുളളത്. സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്തൃതിയായ 38.90 ലക്ഷം ഹെക്ടറിൽ 14.7ലക്ഷം ഹെക്ടർ പ്രദേശവും പ്രളയഭീഷണി നിലനിൽക്കുന്ന മേഖലയാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്താകെ 226 പ്രളയമുന്നറിയിപ്പ് കേന്ദ്രങ്ങളുണ്ട്. എന്നാൽ 44 നദികളുളള കേരളത്തിൽ പ്രളയ മുന്നറിയിപ്പ് കേന്ദ്രമില്ലാത്തതിനേയും സിഎജി വിമർശിക്കുന്നു. സിഎജി കണ്ടെത്തൽ കേരളത്തിൽ മാറി മാറി ഭരിച്ച സർക്കാരുകളുടെ പിടിപ്പുകേടിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇനിയും അലംഭാവം തുടർന്നാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് സമീപകാല പ്രളയം ഓർമ്മപ്പെടുത്തുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2MqXAeM
via
IFTTT
No comments:
Post a Comment