കോഴിക്കോട്: കൈയിൽ പൊതിക്കെട്ടുകളുമായാണ് ആ പെൺകുട്ടി എത്തിയത്. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകുന്നതിനുള്ള വസ്ത്രങ്ങളും മരുന്നുകളും ഒക്കെയായിരുന്നു പൊതിക്കെട്ടുകളിൽ. മാതൃഭൂമിയുടെ കേരളത്തിന് ഒരു കൈത്താങ്ങ് പദ്ധതിക്ക് പിന്തുണ നൽകാൻ എത്തിയ കക്കോടി സ്വദേശിനി ഷിംന ഒരു ദിവസം മുഴുവൻ വിശ്രമമില്ലാതെ പ്രവർത്തിച്ചശേഷമാണ് മടങ്ങിയത്. വായനക്കാർ എത്തിച്ച വസ്തുക്കൾ തരംതിരിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മാതൃഭൂമി കുടുംബാംഗങ്ങൾക്കൊപ്പമാണ് രാവിലെ മുതൽ വൈകുന്നേരം വരെ ഷിംന മുൻപന്തിയിൽനിന്ന് പ്രവർത്തിച്ചത്. മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് തന്നെക്കൊണ്ട് ആവുന്ന തരത്തിൽ സഹായം നൽകണമെന്ന ഉറച്ച തീരുമാനമാണ് ഷിംനയെ കേരളത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുമായി അടുപ്പിച്ചത്. മിഠായി തെരുവ്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മെഡിക്കൽ കോളേജിൽ നിന്നും സമീപ പ്രദേശത്തെ കടകളിൽനിന്നും ശേഖരിച്ച വസ്ത്രങ്ങൾ, നാപ്കിൻ, മരുന്നുകൾ എന്നീ സാധനങ്ങളാണ് ദുരിതബാധിതർക്കായി ഷിംന എത്തിച്ചത്. ദുരിത ബാധിതർക്ക് കൈതാങ്ങേകുന്നതിൽ മിഠായി തെരുവിലെ ഓരോ വ്യപാരികളുടെയു പങ്ക് വലുതാണെന്ന് ഷിംന പറയുന്നു. ഓരോ വ്യാപാരികളും വിൽപ്പനയ്ക്ക് വച്ചിരുന്ന പുതിയ വസ്ത്രങ്ങളും മറ്റു സാധനങ്ങളുമാണ് കേരളത്തിന് ഒരു കൈത്താങ്ങ് പദ്ധതിയിലേക്ക് നൽകിയത്.- ഷിംന കൂട്ടിച്ചേർത്തു. ഷിംന മലബാർ ക്രിസ്ത്യൻ കോളേജിലെ പി.എച്ച്.ഡി വിദ്യാർഥിനിയാണ്. കക്കോടി ഗീതാജ്ഞലി വീട്ടിൽ ശശിധരന്റെയും ഗീതയുടെയും മകളാണ് ഷിംന.
from mathrubhumi.latestnews.rssfeed https://ift.tt/2KX7qj3
via
IFTTT
No comments:
Post a Comment