പറവൂർ: നാട്ടിൽ പെരുമഴ, പ്രളയമായി മാറുന്നത് ഷാർജയിലിരുന്ന് സഗീഷ് അറിയുന്നുണ്ടായിരുന്നു. പ്രളയം രൂക്ഷമായ പറവൂരിലെ ഏഴിക്കരയിലാണ് വീട്. അവിടെ അച്ഛനും അമ്മയും മാനസിക വെല്ലുവിളി നേരിടുന്ന ഒരു സഹോദരിയുമുണ്ട്. എല്ലാ ദിവസവും സഗീഷ് വീട്ടിൽ വിളിച്ച് വിവരങ്ങളറിയുന്നുണ്ടായിരുന്നു. എന്നാൽ, പെട്ടെന്നൊരു ദിവസം മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായി. നാടുമുഴുവൻ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്രളയത്തെക്കുറിച്ച വിഗീഷിന് അറിയുമായിരുന്നു. തന്റെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും അപകടമുണ്ടായിക്കാണുമെന്ന വേവലാതിയുമായി നാലഞ്ചു ദിവസം നടന്ന ഈ യുവാവ് 21-ാം തീയതി ജീവനൊടുക്കി.ഷാർജയിലെ ഒരു പാലത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്തുവെന്നാണ് അവിടെ നിന്നു ലഭിച്ച വിവരം. കുടുംബത്തെ വിളിച്ചുകിട്ടാത്തത് മാനസിക പ്രശ്‌നമെന്തെങ്കിലും ഉണ്ടാക്കിയോ എന്നു സംശയമുണ്ട്. ആത്മഹത്യയാണോ, വെപ്രാളത്തിൽ വീണുപോയതാണോ എന്ന കാര്യത്തിലും സംശയമുണ്ട്. 29 വയസ്സാണ് സഗീഷിന്. മകൻ വേവലാതിയോടെ നടക്കുമ്പോഴെല്ലാം ഏഴിക്കരയിലെ വീട്ടിൽ അച്ഛൻ ബാലനും അമ്മ തങ്കമണിയും അവന്റെ വിളി വരാത്തതിൽ വിഷമിച്ചു കഴിയുകയായിരുന്നു. പ്രളയമെത്തിയതോടെ ഫോൺ നിശ്ചലമായി. നാടാകെ വെള്ളത്തിൽ മുങ്ങിയിട്ടും അവരുടെ വീട്ടിൽ വെള്ളം കയറിയില്ല. എങ്ങോട്ടും മാറേണ്ടിയും വന്നില്ല. പക്ഷേ, വീട്ടിലെ കാര്യങ്ങൾ മകനെ അറിയിക്കാൻ കഴിഞ്ഞില്ല. വീട്ടുകാർ സുരക്ഷിതരാണെന്ന് സഗീഷും അറിഞ്ഞില്ല. സഗീഷ് മരിച്ച വിവരം ഇതുവരെ ബന്ധുക്കൾ മാതാപിതാക്കളെ അറിയിച്ചിട്ടില്ല. എ.സി. മെക്കാനിസം പഠിച്ചിട്ടുള്ള സഗീഷ് മൂന്ന് വർഷം മുമ്പാണ് ഷാർജയിൽ എമിറേറ്റ്‌സ് സെക്യൂരിറ്റിസ് മാനേജ്‌മെന്റിൽ ജോലികിട്ടി പോയത്. ജോലി ലഭിച്ചതിനു ശേഷമാണ് അഞ്ച് സെന്റിലെ ചെറിയ വീട് തേച്ച് പൂർത്തിയാക്കിയത്. ഈ യുവാവിന്റെ വരുമാനത്തിലാണ് കുടുംബത്തിന്റെ ജീവിതം. സഗീഷിന്റെ മൃതദേഹം എത്തിക്കാൻ എസ്. ശർമ എം.എൽ.എ., എ.എം. യൂസഫലി മുഖേന എംബസിയുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തുന്നുണ്ട്. സഗീഷിന്റെ ബന്ധു, ദുബായിലുള്ള അഭിലാഷും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ, ഷാർജയിൽ ബക്രീദിന്റെ ഒഴിവ്, കാലതാമസം വരുത്തുന്നുവെന്നാണ് നാട്ടിൽ അറിയാനായത്. 29 വരെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരിക്കുകയുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Lot1ks
via
IFTTT
No comments:
Post a Comment