ന്യൂഡൽഹി:പൊതുതാത്പര്യ ഹർജികളിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പരാമർശങ്ങൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് സുപ്രീംകോടതിയോട് കേന്ദ്രം. ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുന്നുണ്ടെന്നും കോടതിയിൽ അറ്റോർണി ജനറൽ. ജഡ്ജിമാരും ഈ രാജ്യത്തെ പൗരന്മാരാണെന്നും രാജ്യം നേരിടുന്ന പ്രശ്നങ്ങൾ തങ്ങൾക്കും അറിയാമെന്നും സുപ്രീംകോടതിയുടെ മറുപടി. രാജ്യത്തെ നിയമങ്ങൾ അനുസരിക്കണമെന്നും കേന്ദ്ര സർക്കാരിനെ സുപ്രീംകോടതി ഓർമിപ്പിച്ചു. പൊതുതാത്പര്യ ഹർജികൾ വരുമ്പോൾ സുപ്രീംകോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തുന്നതിനെതിരേ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചപ്പോഴായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷമായ പ്രതികരണം. ജയിലുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട കേസ് കേൾക്കുന്നതിനിടെയാണ് കോടതിയും കേന്ദ്രസർക്കാരിനെ പ്രതിനിധാനം ചെയ്യുന്ന അറ്റോർണി ജനറലും കൊമ്പുകോർത്തത്. പൊതുതാത്പര്യ ഹർജികളിൽ കോടതിയുടെ പരാമർശങ്ങൾ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് അറ്റോർണി ജനറൽ പറഞ്ഞു. എന്നാൽ, എല്ലാ വിഷയത്തിലും സർക്കാരിനെ വിമർശിക്കാറില്ലെന്നും ജഡ്ജിമാരും രാജ്യത്തെ പ്രശ്നങ്ങൾ കാണുന്ന പൗരന്മാരാണെന്നുമായിരുന്നു കോടതിയുടെ മറുപടി. ജസ്റ്റിസ് മദൻ ബി. ലോക്കുറിന്റെ ബെഞ്ചിന് മുമ്പാകെയായിരുന്നു അറ്റോർണി ജനറൽ നിലപാടറിയിച്ചത്. ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ. രാജ്യം ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും സുപ്രീംകോടതിയുടെ ഉത്തരവുകൾ ഒരുപാടു പേരുടെ ജോലി നഷ്ടപ്പെടാനിടയാക്കിയെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. പാതയോര മദ്യശാലാ നിരോധനം, 2ജി കേസിൽ 122 ടെലികോം കമ്പനികളുടെ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. ഈ വിധികൾ കാരണം ഒരുപാടുപേർക്ക് ജോലി പോയി, വിദേശ നിക്ഷേപത്തെ ബാധിച്ചു-വേണുഗോപാൽ പറഞ്ഞു. തങ്ങളും ഈ രാജ്യത്തെ പൗരൻമാരാണെന്നും പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും കോടതി ഓർമിപ്പിച്ചു. സുപ്രീംകോടതിയുടെ വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 1.3 ലക്ഷം കോടി മുതൽ 1.5 ലക്ഷം കോടി രൂപ വരെ സർക്കാർ പിരിച്ചെടുത്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ തുക കൊണ്ട് എന്തെങ്കിലും ചെയ്യൂ-കോടതി പറഞ്ഞു. ഇത് പരിസ്ഥിതിസംരക്ഷണത്തിന് ഉപയോഗിച്ചെന്ന് വേണുഗോപാൽ മറുപടി പറഞ്ഞു. രാജ്യത്ത് 20 കോടി ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും അവരുടെ പ്രശ്നങ്ങൾക്കാണു സർക്കാർ മുൻഗണന നൽകുന്നതെന്നും വേണുഗോപാൽ വാദിച്ചു. ദിവസവും കോടതിയുടെ പരാമർശങ്ങൾ പത്രങ്ങളിൽ കാണുന്നുണ്ട്. പൊതുതാത്പര്യ ഹർജികളിൽ, ഏതെല്ലാം മേഖലകളെയാണ് അതു ബാധിക്കുക എന്നു വ്യക്തമാക്കുന്ന ഒരു ഖണ്ഡികയുണ്ടാകണമെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 21-ാം അനുച്ഛേദം (ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം) ഇവിടെത്തന്നെയുണ്ടാകും. ഞങ്ങളത് ഉയർത്തിപ്പിടിക്കും- മറുപടിയായി കോടതി പറഞ്ഞു. തൊഴിലാളിക്ഷേമത്തിനുള്ള പണംകൊണ്ട് വാങ്ങിയത് ലാപ്ടോപ്പും വാഷിങ് മെഷീനും സർക്കാർ പണം ചെലവാക്കുന്നതിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടാൻ ഒരുദാഹരണവും കോടതി പരാമർശിച്ചു. നിർമാണത്തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിവെച്ച 30,000 കോടി രൂപ ലാപ്ടോപ്പുകളും വാഷിങ് മെഷീനുകളും വാങ്ങാനാണുപയോഗിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. “ ആവശ്യത്തിന് പണമുണ്ടായിട്ടും നിർമാണത്തൊഴിലാളികൾക്ക് ഇപ്പോഴും നേരംവണ്ണം വസ്ത്രംപോലുമില്ല. ഇവർക്കുവേണ്ടിയാണ് വാഷിങ് മെഷീനുകൾ വാങ്ങിയത്. നിരക്ഷരരായ ഇവർക്കുവേണ്ടിത്തന്നെയാണ് ലാപ്ടോപ്പുകളും വാങ്ങിയത് -കോടതി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2nn9uYd
via
IFTTT
No comments:
Post a Comment