കൊൽക്കത്ത: മസഞ്ചോർ അണക്കെട്ടിന് നിറം നല്കുന്നതിനെച്ചൊല്ലി ജാർഖണ്ഡും പശ്ചിമ ബംഗാളും തമ്മിൽ തർക്കം. ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് നീലയും വെള്ളയും നിറം നല്കാനുള്ള പശ്ചിമബംഗാളിന്റെ തീരുമാനത്തെ ജാർഖണ്ഡ് എതിർത്തതോടെ വിഷയത്തിന് രാഷ്ട്രീയമാനവും കൈവന്നിരിക്കുകയാണ്. ജാർഖണ്ഡിന്റെ അതിർത്തി ജില്ലയായ ഡുംക്കയിലാണ് മസഞ്ചോർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. എന്നാൽ, ഇത് പശ്ചിമബംഗാൾ ജലസേചനവകുപ്പിന്റെ അധികാരപരിധിയിലുമാണ്. ഒരുപാട് വിനോദസഞ്ചാരികൾ വരുന്ന കേന്ദ്രം കൂടിയാണ് ഇവിടം. അണക്കെട്ടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 1.82 കോടി രൂപ പശ്ചിമബംഗാൾ സർക്കാർ വകയിരുത്തിയിരുന്നു. അണക്കെട്ടിന് പെയിന്റടിക്കാനും സ്റ്റാഫ് ക്വാട്ടേഴ്സ് നിർമ്മിക്കാനുമാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. പശ്ചിമബംഗാളിലെ സർക്കാർ തീരുമാനമനുസരിച്ച് പൊതുമേഖലാസ്ഥാപനങ്ങൾക്ക് നീലയും വെള്ളയും നിറങ്ങളാണ് നല്കാറുള്ളത്. അത് കൊണ്ട് തന്നെ അണക്കെട്ടിനും നീലയും വെള്ളയും നിറങ്ങൾ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ, ഈ നിറങ്ങൾ പശ്ചിമബംഗാളിന്റെ ഔദ്യോഗിക നിറങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയല്ലെന്നും തീരുമാനത്തിന് പിന്നിലുള്ളത് തൃണമൂൽ കോൺഗ്രസ്സിന്റെ രാഷ്ട്രീയതാല്പര്യങ്ങളാണ് എന്നും ആരോപിച്ച് ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് ത്യണമൂൽ കോൺഗ്രസിന്റെ പാർട്ടി നിറങ്ങൾ നല്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവിടെയുള്ളവരും വാദിച്ചതോടെ പ്രശ്നം രൂക്ഷമായി. ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം ശകത്മായതോടെ അണക്കെട്ടിന്റെ ജോലികൾക്കായി വന്ന തൊഴിലാളികൾ തിരിച്ച് പോയി. തുടർന്ന് ബി.ജെ.പി പ്രവർത്തകർ ജാർഖണ്ഡിന്റെ പേരും ലോഗോയും അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ ഒട്ടിച്ചു. അണക്കെട്ടിന് നിറം നൽകാനുള്ള തീരുമാനം തീർത്തും രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ചാണ്. ഇത് രാഷ്ട്രീയം കാണിക്കേണ്ട സ്ഥലമല്ലെന്നും ബി.ജെ.പി ഡുംക്ക ജില്ലാ പ്രസിഡന്റ് നിബാഷ് മൊണ്ഡൽ അഭിപ്രായപ്പെട്ടു. അതേസമയം, ഈ നിറങ്ങൾ പാർട്ടിയുടേതല്ല മറിച്ച് പശ്ചിമ ബംഗാൾ സർക്കാരിന്റേതാണ് എന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്. ബംഗാളിലെ മാത്രമല്ല ജാർഖണ്ഡിലേയും ബി.ജെ.പി മമതയെ പേടിക്കുന്നു. തൃണമൂലിന്റെ നിറങ്ങൾ നീലയും വെള്ളയും അല്ല എന്ന അവരറിയേണ്ടതാണ്. അവർ മണ്ടന്മാരാണെന്ന് തോന്നുന്നു. സർക്കാർ അണക്കെട്ടിന് ഈ നിറങ്ങൾ നൽകണമെന്ന് തീരുമാനിച്ചാൽ അധികൃതർ അത് അനുസരിച്ചേ മതിയാവൂ എന്നും തൃണമൂൽ കോൺഗ്രസ്സ് നേതാവ് അനുബ്രത മൊണ്ഡാൽ പ്രതികരിച്ചു. എന്തായാലും പ്രതിഷേധങ്ങളെത്തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ തല്ക്കാലത്തേക്ക് നിർത്തി വെച്ചിരിക്കുകയാണ്. പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ശേഷം ആവശ്യമെങ്കിൽ ജാർഖണ്ഡ് സർക്കാരുമായി വിഷയം ചർച്ച ചെയ്യാനുള്ള തീരുമാനത്തിലാണ് പശ്ചിമബംഗാൾ ജലസേചനവകുപ്പ്. content highlights:Jharkhand and West Bengal fight over Dams painting, thrinamool congress, bjp in jharkhand, massanjhore dam
from mathrubhumi.latestnews.rssfeed https://ift.tt/2OeQvL4
via
IFTTT
No comments:
Post a Comment