കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് പറവൂർഎം എൽ എ വി ഡി സതീശൻ. പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ കെ ശൈലജ ഫോൺ എടുത്തില്ലെന്നും ഒരു കിറ്റ് മരുന്നുപോലും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ആരോഗ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ സാധിച്ചില്ല. ആരോഗ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ച് തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഓഫീസിൽ വിളിച്ചിട്ടും ഫോൺ എടുത്തില്ല-അദ്ദേഹം ആരോപിച്ചു. ഹെൽത്ത് സർവീസ് ഡയറക്ടറെ വിളിച്ചിരുന്നു. എല്ലാം തയ്യാറാണെന്ന മറുപടിയാണ് ലഭിച്ചതെങ്കിലും പറവൂരിലേക്ക് ഒന്നും എത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ എല്ലാ നിയന്ത്രണങ്ങളും വിട്ട് മന്ത്രിയോട് സംസാരിക്കേണ്ടി വന്നുവെന്നും എംഎൽഎ പറഞ്ഞു. തുടർന്ന് ജനറൽ ആശുപത്രിയിൽനിന്ന് ഒരു ഡോക്ടർ വിളിക്കുകയും പത്ത് മെഡിക്കൽ ടീമിനെ ഇങ്ങോട്ട് അയക്കാമെന്നുപറയുകയും ചെയ്തു- സതീശൻ കൂട്ടിച്ചേർത്തു. ഒരുകിറ്റ് മരുന്നുപോലും ആരോഗ്യവകുപ്പിൽനിന്ന് ഇതുവരെ കിട്ടിയിട്ടില്ല. മരുന്നുകൾ സ്വകാര്യമായി സംഘടിപ്പിച്ച് വിതരണം ചെയ്യുകയാണ്. ഒരാഴ്ചയായി ഡി എം ഒ ഫോൺ എടുത്തിട്ടില്ല. വെള്ളം തുറന്നുവിടുന്നെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. കിട്ടിയിരുന്നെങ്കിൽ ആളുകളെ മാറ്റാൻ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതലാണ് രക്ഷാപ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ്. ഇതുവരെ രണ്ടായിരത്തോളം ആളുകളെ രക്ഷപ്പെടുത്താനായി. അയ്യായിരത്തോളം ആളുകളെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വിഡി സതീശന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു കുറവും വരാതിരിക്കാൻ കിണഞ്ഞുപരിശ്രമിക്കുകയാണ്.ഇവിടെയുള്ളവർ മതിയാകാത്തതിനാൽ തമിഴ്നാട്ടിൽനിന്നുംകർണാടകയിൽനിന്നും മെഡിക്കൽ ടീമിനെ വരുത്തുന്നുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയും സംഘടിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെ വൈകുന്നേരത്തെ സതീശന്റെ പ്രതികരണം കണ്ടിരുന്നു. മരുന്നും മറ്റും ലഭിക്കുന്നില്ലെന്നു പറയുന്നതും കേട്ടിരുന്നു. തുടർന്ന് അദ്ദേഹം ഇങ്ങോട്ടു വിളിക്കുന്നതിനു മുമ്പേ തന്നെ അങ്ങോട്ടു ഫോണിൽ വിളിച്ചു. എന്നാൽ അദ്ദേഹം ഫോൺ എടുത്തില്ല. ഞായറാഴ്ച രാവിലെ എം എൽ എ വിളിക്കുമ്പോൾ ചെങ്ങന്നൂരിലേക്കുള്ള യാത്രയിലായിരുന്നു. മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് എം എൽ എയുടെ വിളി വന്നത്. അതിനാലാണ് അപ്പോൾ ഫോൺ എടുക്കാൻ സാധിക്കാതെ പോയത്. തുടർന്ന് തിരിച്ചുവിളിച്ചു. വളരെ രോഷാകുലനായാണ് അദ്ദേഹം സംസാരിച്ചത്.- മന്ത്രി പറഞ്ഞു. ഇന്നലെ തന്നെ പറവൂരിൽ വിളിച്ച് സംസാരിച്ചിരുന്നു. മെഡിക്കൽ ടീം അവിടേക്ക് എത്താനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാൽ വെള്ളം നിറഞ്ഞു കിടന്നതു കാരണംഎത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വെള്ളം കുറച്ച് ഇറങ്ങിയിട്ടുണ്ട്. അവിടേക്ക് പത്ത് മെഡിക്കൽടീമിനെ വിന്യസിക്കാനുള്ള ശ്രമത്തിലാണ്. ഡോക്ടർമാർ മരുന്നും മറ്റുമായി പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. content highlights:V D Satheesan mla accuses health department over lack of medicine, minister retaliates
from mathrubhumi.latestnews.rssfeed https://ift.tt/2vSfZqQ
via
IFTTT
No comments:
Post a Comment