സംസ്ഥാനത്ത് പ്രളയബാധയിൽപ്പെട്ടവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഴയുടെ ശക്തി കുറയുന്നുമുണ്ട്. അടുത്തഘട്ടംദുരിതാശ്വാസക്യാമ്പിൽനിന്ന് സ്വന്തം വീടുകളിലേക്കുള്ള പ്രളയബാധിതരുടെ തിരിച്ചു പോക്കാണ്. അപ്പോൾ നേരിടേണ്ടി വരുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന് മാലിന്യനിർമാർജനമാണ്. ദുരന്തകാലത്തെ മാലിന്യനിർമാർജനം എങ്ങനെ വേണമെന്നതിനെ കുറിച്ച് മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം. ദുരന്തകാലത്തെ മാലിന്യ നിർമ്മാർജനം പ്രളയകാലത്ത് വെള്ളമിറങ്ങിയാൽ ആദ്യം ആളുകൾ ചെയ്യുന്നത് സ്വന്തം വീടുകളിലേക്ക് മടങ്ങി പോവുകയാണ് എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അതിൽ ഉൾപ്പെട്ട സുരക്ഷാ പ്രശ്നങ്ങളും പറഞ്ഞിരുന്നു. ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. ദുരന്തകാലത്തെ മാലിന്യ നിർമ്മാർജനം. പ്രളയവും വെള്ളപ്പൊക്കവും ധാരാളം ഖരമാലിന്യ ഉണ്ടാക്കും. പൊതുവിൽ പറഞ്ഞാൽ ഇത് രണ്ടു തരത്തിൽ ഉണ്ട്. 1. ദുരന്തത്തിന് മുൻപ് ഉപയോഗപ്രദമായിരുന്ന വസ്തുക്കൾ ദുരന്തം കാരണം മലിനമായി തീരുന്നത്. പ്രളയത്തിൽ നശിക്കുന്ന മരം, വീട്ടുപകരണങ്ങൾ, പൊളിഞ്ഞു വീഴുന്ന കെട്ടിടങ്ങൾ, എമ്പാടും കേറിക്കിടക്കുന്ന ചെളി, മറിഞ്ഞു പോകുന്നതും ചീഞ്ഞുപോകുന്നതും ആയ മരങ്ങൾ, വാഹനങ്ങൾ ഇവയെല്ലാം ദുരന്തകാലത്ത് പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങൾ ആണ്. 2. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങൾ (കക്കൂസ് മാലിന്യങ്ങൾ, ബാക്കി വരുന്ന ഭക്ഷണം, പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണ അവശിഷ്ടങ്ങൾ, ക്യാംപിലേക്ക് ഓരോ വസ്തുക്കൾ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന പാക്കിങ് വേസ്റ്റ് ). പല സാഹചര്യത്തിലും നഗരത്തിൽ ഉണ്ടായിരുന്ന മാലിന്യ നിർമ്മാർജന സംവിധാനങ്ങൾ ദുരന്തം താറുമാറാക്കും. പതിവിലും ആയിരം മടങ്ങ് മാലിന്യം നിർമ്മാർജ്ജനം ചെയ്യേണ്ട സാഹചര്യവും ഉണ്ടാകും. ഇത് ഭൗതിക സൗകര്യങ്ങളുടേയും, തൊഴിലാളികളുടേയും കഴിവിനപ്പുറത്ത് ആയിരിക്കും. സംവിധാനം കൂപ്പുകുത്തും. കേരളത്തിൽ കാര്യങ്ങൾ ഒന്ന് കൂടി വഷളാണ്. കാരണം സാധാരണമായി നന്നായി പ്രവർത്തിക്കുന്ന ഒരു മാലിന്യ നിർമ്മാർജ്ജനം സംവിധാനം പോലും ഒരു മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ഇല്ല. അവിടെയാണ് ആയിരക്കണക്കിന് ടൺ മാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നത്. മറ്റൊരു മിനി ദുരന്തമായി ഇത് മാറും. അന്താരാഷ്ട്ര രംഗത്ത് ദുരന്തകാല മാലിന്യ നിർമ്മാർജനത്തിന് സ്വീകരിക്കുന്ന രീതികൾ എന്തൊക്കെയാണെന്ന് ചുരുക്കി പറയാം. 1. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മാലിന്യ സംസ്കരണത്തിന് എന്ത് സംവിധാനങ്ങൾ ആണ് ഉള്ളത്, എത്ര ആളുകൾ അവിടെ തൊഴിലെടുക്കുന്നുണ്ട്, അവർക്ക് എത്രത്തോളം സാങ്കേതിക ജ്ഞാനം ഉണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തുക 2. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഏതൊക്കെ മാലിന്യങ്ങൾ എത്ര അളവിൽ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തുക. ഇത് രണ്ടും വെള്ളമിറങ്ങി അടുത്ത ഇരുപത്തിനാല് മണിക്കൂറിനകം നടത്തിയിരിക്കണം. 3. ഏതൊക്കെ തരം മാലിന്യങ്ങളാണ് കൈകാര്യം ചെയ്യാനുള്ളത് എന്നതിന്റെ ലിസ്റ്റ് ഉണ്ടാക്കുക. പൊതുവിൽ താഴെ പറയുന്ന വസ്തുക്കളാണ് ഒരു പ്രളയത്തിൽ ഉണ്ടാകുന്നത്; - പൊളിഞ്ഞു പോയതോ പൊളിച്ചു കളയുന്നതോ ആയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ - മരത്തിന്റെ ഉരുപ്പടികൾ (ചീത്തയായ ഫർണിച്ചർ, മേശകൾ, കസേരകൾ, വാതിൽ, ജനൽ) - ചീത്തയായ ബെഡ്ഡുകൾ, സോഫകൾ - പ്ലാസ്റ്റിക് വസ്തുക്കൾ - വസ്ത്രങ്ങൾ - പേപ്പർ - ചീത്തയായ ഭക്ഷണവസ്തുക്കളും ഫ്രിഡ്ജിൽ ഉണ്ടായിരുന്ന മറ്റു വസ്തുക്കളും - ഫ്രിഡ്ജ്, വാഷിങ് മെഷീൻ, തുടങ്ങിയ വൈറ്റ് ഗുഡ്സ് - കമ്പ്യൂട്ടർ, മൊബൈൽഫോൺ, ഇൻവെർട്ടർ, സോളാർ തുടങ്ങിയ ഇലക്ട്രോണിക് വേസ്റ്റ് - വീട്ടിലും ആശുപത്രിയിലും ഫാർമസിയിലും ഉള്ള മരുന്നുകൾ - ലോബോറട്ടറികളിൽ ഉള്ള രാസവസ്തുക്കൾ - വളക്കടകളിലും മറ്റുമുള്ള കീടനാശിനികൾ - ഫാക്ടറികളിലും മറ്റും ഉണ്ടായിരുന്ന രാസപദാർത്ഥങ്ങൾ - മൃഗങ്ങങ്ങളുടെ മൃതദേഹങ്ങൾ - മറിഞ്ഞു വീണതും ചീഞ്ഞു പോയതും ആയ മരങ്ങൾ - കേടായ വാഹനങ്ങൾ -ദുരിതാശ്വാസ ക്യാമ്പിൽ പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങൾ - എവിടെയും നിറഞ്ഞു നിൽക്കുന്ന ചെളി 4. പ്രളയത്തിന്റെ സാഹചര്യത്തിൽ ഇവയിൽ പുതിയ ക്യാമ്പ് മാലിന്യങ്ങൾ ഒഴിച്ച് മറ്റെല്ലാം ചെളിയിൽ മുങ്ങിയ അവസ്ഥയിൽ ആയിരിക്കും. എങ്ങനെയാണ് ഈ വസ്തുക്കളെ കൈകാര്യം ചെയ്യുന്നതെന്ന് സർക്കാരിന് വ്യക്തമായ രൂപം അടുത്ത നാൽപത്തി എട്ടുമണിക്കൂറിനുള്ളിൽ ഉണ്ടാകണം. അല്ലെങ്കിൽ ഇക്കാര്യത്തിൽ തീരുമാനം ജനങ്ങൾ നേരിട്ട് ഏറ്റെടുക്കും (ഇന്ന് തന്നെ പാലത്തിന്റെ മുകളിൽ കിടന്നിരുന്ന മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വീഡിയോ കണ്ടു, ഇനിയുള്ള ദിവസങ്ങളിൽ മറ്റു പ്രായോഗികമായ സൊല്യൂഷൻസ് നൽകിയില്ലെങ്കിൽ തീർച്ചയായും നാട്ടുകാർ ഇത്തരം മാർഗ്ഗങ്ങൾ സ്വയം കണ്ടുപിടിക്കും). 5. നാല് അടിസ്ഥാന കാര്യങ്ങൾ ആണ് ദുരന്തകാലത്തെ വേസ്റ്റ് മാനേജ്മെന്റിൽ പ്രധാനമായിട്ടുള്ളത് - എത്ര കൂടുതൽ വസ്തുക്കൾ വീട്ടിൽ തന്നെ പുനരുപയോഗിക്കുന്നുവോ അത്രയും കുറച്ചു മാലിന്യമേ പുറത്തേക്ക് കളയാൻ ഉണ്ടാകുകയുള്ളൂ. അതുകൊണ്ടു തന്നെ വസ്തുക്കൾ വൃത്തിയാക്കി രണ്ടാമത് ഉപയോഗിക്കുന്നതും (reuse), വേറെ എന്തിനെങ്കിലും പകരമായി ഉപയോഗിക്കുന്നതും (recycle) പ്രോത്സാഹിപ്പിക്കണം. -കാമ്പിലേക്ക് വസ്തുക്കൾ കൊണ്ടുവരുന്നത് എത്ര കുറച്ചു പ്ലാസ്റ്റിക്ക് പാക്കിങ്ങുകൾ ഉപയോഗിക്കുന്നുവോ അത്രയും നല്ലതാണ് - പുറത്തേക്ക് കളയുന്ന വസ്തുക്കൾ ഒരുമിച്ചു കൂട്ടിയിടാതെ തരം തിരിച്ചു മാറ്റിയിടണം. - വീട്ടിൽ നിന്നും ഇത്തരത്തിൽ വേർതിരിച്ചിട്ട വസ്തുക്കൾ ശേഖരിക്കാൻ സർക്കാരിന്റെ വ്യക്തമായ ഒരു സംവിധാനം വേണം. അത് ഒരാഴ്ചക്കകം സജ്ജമാവുകയും വേണം. 6. മാലിന്യങ്ങൾ ശേഖരിക്കാനും നിർമ്മാർജനം ചെയ്യാനും ഇപ്പോൾ തന്നെ ഒരു സംവിധാനവും ഇല്ലാത്ത സംസ്ഥാനത്തിൽ പുതിയതായി എല്ലാ മാലിന്യങ്ങൾക്കും വെവ്വേറെ സംവിധാനങ്ങൾ ഉണ്ടാക്കുക എന്നത് സർക്കാർ സംവിധാനത്തിന്റെ സാധാരണ സ്പീഡനുസരിച്ചു പ്രായോഗികമായ കാര്യമല്ല. ഇതിന് പണം എവിടെ നിന്നും കിട്ടും, പണം കിട്ടിയാൽ പോലും കേരളത്തിൽ ഒരിടത്തും മാലിന്യം സംസ്കരിക്കാൻ പോയിട്ട് ശേഖരിച്ചു വെക്കാൻ പോലും സ്ഥലം തരാൻ ആരും തയ്യാറാല്ലല്ലോ. എന്തിന് ആരുടെ എങ്കിലും വീടിന്റെ അടുത്ത് മാലിന്യങ്ങൾ സംഭരിച്ചുവെക്കാൻ പോലും ആളുകൾ അനുവദിക്കില്ല (Not In My Back Yard,NIMBY). 7. ഈ വിഷയത്തെ സർക്കാർ എങ്ങനെയും നേരിട്ടേ മതിയാകൂ. കാരണം ഖരമാലിന്യങ്ങൾ കൂടിക്കിടക്കുന്നത് എലിയും മറ്റു രോഗവാഹകരും പെരുകാൻ ഇടയാക്കും, മാലിന്യങ്ങൾ വീടിനടുത്തു നിന്നും മാറ്റാതെ പുനർ നിർമ്മാണം സാധ്യമല്ല. മാലിന്യങ്ങൾ വീടിനു മുൻപിൽ കിടക്കുന്നിടത്തോളം കാലം മാനസികമായി ദുരന്തം ആളുകളിൽ നിന്നും അകലുന്നുമില്ല. 8. ഇക്കാര്യത്തിൽ സർക്കാർ ശക്തമായി ഇടപടേണ്ടി വരും, ഉപയോഗിച്ച് ഓരോ വാർഡിലും വെറുതെ കിടക്കുന്ന സ്ഥലം കുറച്ചു നാളത്തേക്ക് താൽക്കാലികമായി ശേഖരിച്ചു വക്കാനുള്ള സ്ഥലമായി കണ്ടു പിടിക്കണം. അവ വാടക കൊടുത്ത് ഏറ്റെടുക്കേണ്ടി വരും, വിട്ടു നൽകാൻ ഉടമസ്ഥർ തീരുമാനിച്ചാൽ പ്രത്യേക അധികാരങ്ങൾ ഉപയോഗിക്കേണ്ടി വരും. പുറത്തു തള്ളുന്ന മാലിന്യങ്ങൾ ഈ സ്ഥലത്ത് എത്തിക്കാനുള്ള ചിലവ് സർക്കാർ വഹിക്കേണ്ടതായും വരും. 9 . കേടായ വാഹങ്ങൾ, വൈറ്റ് ഗുഡ്സ്, ഇ-മാലിന്യങ്ങൾ ഒക്കെ നിർമ്മിച്ച കമ്പനികളോട് ഏറ്റെടുത്തു സംസ്കരിക്കാൻ പറയേണ്ടി വരും. ഇന്ത്യയിലെ നമ്പർ 1 ലക്ഷ്വറി കമ്പോളം ആണെന്ന മാർക്കറ്റ് പവർ ഉപയോഗിക്കണം, അല്ലെങ്കിൽ സർക്കാർ അധികാരങ്ങൾ ഉപയോഗിക്കണം. 10 . ശേഖരിച്ചു വച്ചിരിക്കുന്ന മാലിന്യങ്ങൾ സമയബന്ധിതമായി ട്രീറ്റ് ചെയ്യാൻ പദ്ധതി ഉണ്ടാക്കണം. പുതിയ കേന്ദ്രങ്ങൾ അതിന് വേണ്ടി ഉണ്ടാക്കേണ്ടി വരും. ജപ്പാനിൽ മൂന്നു വർഷമാണ് സർക്കാർ ഇതിന് സമയപരിധി തീരുമാനിച്ചത്, അതിന് വേണ്ട നൂറുശതമാനം ചിലവും കേന്ദ്ര സർക്കാർ നേരിട്ട് മുനിസിപ്പാലിറ്റികൾക്കു നൽകുകയായിരുന്നു. ഇക്കാര്യങ്ങളിൽ ഒക്കെ വലിയ ചിലവുണ്ടാകും. ജപ്പാനിലെ സുനാമിക്ക് ശേഷം ഖരമാലിന്യ നിർമ്മാർജനത്തിന്റെ ചിലവ് മാത്രം ഒരു ലക്ഷം കോടി രൂപ ആയിരുന്നു. കേരളത്തിന് ഇപ്പോൾ കേന്ദ്രത്തിൽ നിന്നും കിട്ടിയിരിക്കുന്ന അഞ്ഞൂറ് കോടി രൂപ ഉപയോഗിച്ചാലും നമ്മുടെ മാലിന്യ നിർമ്മാർജനം പോലും നന്നായി ചെയ്യാൻ പറ്റില്ല. ഇതിന് വിഭവങ്ങൾ കണ്ടെത്തണം. 11 . ദുരന്തകാലത്തെ മാലിന്യ നിർമ്മാർജന രംഗത്ത് ലോകത്തിന് ഇപ്പോൾ പല നല്ല കേസ് സ്റ്റഡീസും ഉണ്ട്. കേരളത്തിൽ ഇപ്പോൾ ഒരു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സാധാരണ മാലിന്യ സംസ്കരണത്തിൽ പോലും അറിവുള്ള സാങ്കേതിക വിദഗ്ദ്ധർ ഇല്ല. ഈ വിഷയത്തിൽ സർക്കാർ വിദഗ്ദ്ധ സഹായം തേടണം. മുരളി തുമ്മാരുകുടി (യു എൻ ദുരന്തലഘൂകരണ വിഭാഗം മേധാവിയാണ് ലേഖകൻ) content highlights:Waste disposal after flood, Murali thummarukudi writes
from mathrubhumi.latestnews.rssfeed https://ift.tt/2ONDubA
via
IFTTT
No comments:
Post a Comment