ശബരിമല: സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്ക്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പ വഴിമാറിയൊഴുകി. ഇതോടെ പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്കുള്ള വഴി പുതുക്കിനിശ്ചയിക്കേണ്ട അവസ്ഥയായി.ത്രിവേണി ഭാഗത്തുനിന്നുള്ള ഒഴുക്ക് അക്കരെ സർവീസ് റോഡിന്റെ ഭാഗത്തേക്കാണ് മാറിയത്. മുമ്പ് ത്രിവേണിയിൽ വലിയ ആഴത്തിൽ പുഴയൊഴുകിയിരുന്നിടത്ത് മണൽപ്പുറ്റ് തെളിഞ്ഞു. എതിർഭാഗത്ത് അയ്യപ്പൻമാർ നടന്നുപോയിരുന്ന മണപ്പുറം വെള്ളത്തിലുമായി. മണപ്പുറത്തിനൊപ്പം അവിടെ അയ്യപ്പൻമാരുടെ വിശ്രമകേന്ദ്രമായിരുന്ന രാമമൂർത്തിമണ്ഡപം ഒലിച്ചുപോയി. ഇതിനുസമീപം ശൗചാലയ കോംപ്ലക്സിനോടുചേർന്നാണ് ഒഴുക്ക്. രാമമൂർത്തി മണ്ഡപത്തിനുസമീപം നടപ്പന്തലിനോടുചേർന്നുള്ള ശാസ്താ ബിൽഡിങ് ഭാഗികമായി ഇടിഞ്ഞുവീണു. ഇത് പുഴയിലേക്ക് താഴുകയായിരുന്നെന്ന് ദൃക്‌സാക്ഷിയായ പമ്പയിലെ തൊഴിലാളി വിനു അട്ടത്തോട് പറഞ്ഞു.മറ്റു നാശങ്ങൾ* മീഡിയ ഇൻഫർമേഷൻ കേന്ദ്രങ്ങൾ ഒലിച്ചുപോയി* പമ്പ പോലീസ് സ്റ്റേഷൻ മന്ദിരം വിണ്ടുകീറി അപകടനിലയിൽ* ത്രിവേണി പാർക്കിങ് കേന്ദ്രം യു ടേൺ മുതൽ ശബരി ഹോട്ടൽവരെ പുഴയിലേക്ക് ഇടിഞ്ഞുവീണു. ഇവിടെ പുഴയിൽ പുതിയ മണൽപ്പുറ്റ് രൂപപ്പെട്ടു* മകരജ്യോതി കാണാൻ നിൽക്കുന്ന ഹിൽടോപ്പിൽ ഉരുൾപൊട്ടി. മണ്ണ് പാർക്കിങ് കേന്ദ്രത്തിൽ.* വേയ്ബ്രിഡ്ജിനുമേലെ മണ്ണിടിഞ്ഞുവീണു* ത്രിവേണി ഉയരവിളക്ക് അപകടനിലയിൽ. ഇതിനു സമീപത്തുകൂടി പമ്പ നടപ്പാലത്തിലേക്ക് പോകാൻ പറ്റാതായി.* പമ്പ മരാമത്ത് കെട്ടിടം മണ്ണിനടിയിൽ* പത്തനംതിട്ട-പമ്പ റോഡിൽ പ്ലാന്തോട്ട് റോഡ് 50 മീറ്ററോളം വിണ്ടുകീറി. ഗതാഗതം മുടങ്ങി. പോലീസ് ജീപ്പുമാത്രം അവശ്യസാധനങ്ങളുമായി കടന്നുപോകുന്നു. ഗതാഗതം നിരോധിച്ചു* ളാഹയ്ക്കും പ്ലാപ്പള്ളിക്കും ഇടയിൽ മൈലാടുംപാറയിൽ നൂറുമീറ്റർ റോഡ് ഒലിച്ചുപോയി.സന്നിധാനത്ത് കുടുങ്ങിയവരെ രക്ഷിച്ചുസന്നിധാനത്തുണ്ടായിരുന്ന 100 പേരെ പുല്ലുമേട് വഴി വണ്ടിപ്പെരിയാറിലെത്തിച്ചു. തൊഴിലാളികൾ, ജീവനക്കാർ എന്നിവരാണ് ഉണ്ടായിരുന്നത്. ചിങ്ങമാസ പൂജ നടക്കുന്നുണ്ടെങ്കിലും ഭക്തരെ കടത്തിവിടുന്നില്ല. പുറപ്പെടാശാന്തിയായ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും തന്ത്രി കണ്ഠര് മഹേശ്വരര് മോഹനരും സഹായികളുമാണ് സന്നിധാനത്തുള്ളത്. സുരക്ഷാ ജീവനക്കാരും അവശ്യംവേണ്ട ദേവസ്വം ജീവനക്കാരും തുടരുന്നുണ്ട്. ചൊവ്വാഴ്ച രാത്രി നടയടയ്ക്കും. ഓണപൂജകൾക്കായി 23-ന് വൈകീട്ട് അഞ്ചിന് തുറക്കും. 27-ന് രാത്രി 10-ന് അടയ്ക്കും.പമ്പയിൽ പ്രകൃതിക്ക് ദോഷകരമായി നിർമിച്ച കെട്ടിടങ്ങൾ നീക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. പമ്പ വഴിമാറി ഒഴുകുന്ന സ്ഥിതി വിദഗ്ധരെ ഉപയോഗിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2vWSDAq
via
IFTTT
No comments:
Post a Comment