കൊച്ചി: ജീവൻരക്ഷിക്കാൻ ഉടുതുണി മാത്രമായി ഒഴുകിയെത്തിയവർക്കെല്ലാം അഭയമേകിയ പള്ളി. പാരിഷ് ഹാളും ക്ലാസ് മുറികളും നിറഞ്ഞുകവിഞ്ഞതോടെ അഭയാർഥികൾക്കായി പള്ളി തുറന്നുകൊടുത്ത സ്നേഹത്തിന്റെ സുവിശേഷം. കുർബാന നിർത്തിവെച്ച് കാരുണ്യത്തിന്റെ വചനങ്ങൾ പ്രാവർത്തികമാക്കിയ പുരോഹിതർ. എറണാകുളം ആലങ്ങാട് നീറിക്കോട് സെയ്ന്റ് ജോസഫ് പള്ളി ഇപ്പോൾ കാരുണ്യത്തിന്റെ വലിയൊരു തുരുത്താണ്. 3000-ത്തിലേറെപ്പേർ വിശ്വാസങ്ങൾക്കപ്പുറം കാരുണ്യത്തിന്റെ സ്പർശങ്ങൾ മാത്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരിടം. പെരിയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിത്തുടങ്ങിയ ബുധനാഴ്ച വൈകീട്ടോടെ കുറേപ്പേർ പള്ളിമുറ്റത്ത് അഭയം തേടിയെത്തി. ഇവർക്കായി പാരിഷ് ഹാൾ തുറന്നുകൊടുത്തു. രാത്രി വൈകിയും വ്യാഴാഴ്ച രാവിലെയുമായി നൂറുകണക്കിന് ആളുകൾ എത്തി. മിനി പാരിഷ് ഹാളും ക്ലാസ് മുറികളും തുറന്നുകൊടുത്തു. വീണ്ടും ആളുകളെത്തിയതോടെ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതി. ഒടുവിൽ പള്ളിതന്നെ അവർക്കായി വിട്ടുകൊടുക്കാൻ വികാരി ഫാ. പാട്രിക് ഇളവുങ്കൽ തീരുമാനിച്ചു. 'കുർബാന മുടങ്ങുന്നതിനെപ്പറ്റി ആശങ്ക ഉയർന്നപ്പോൾ കാരുണ്യമാണ്, ബലിയല്ല ഞാൻ ആഗ്രഹിക്കുന്നതെന്ന യേശുവിന്റെ വചനം ഓർക്കാനാണ് ഞങ്ങൾ പറഞ്ഞത്. പള്ളിയിൽ മുടങ്ങിയ കുർബാന അല്പമകലെയുള്ള കപ്പേളയിൽ നടത്താനും തീരുമാനിച്ചു. എല്ലാ മതസ്ഥരെയും ഉൾക്കൊള്ളാനും ഒരുമിച്ച് കഴിയാനും വിശ്വാസികൾക്കും ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല' -ബിഷപ്പ് ഹൗസിൽനിന്ന് അഭയാർഥി ക്യാമ്പിലെത്തിയ ഫാ. എബിജിൻ അറക്കലും ഫാ. ലെനീഷ് മനയ്ക്കലും പറഞ്ഞു. 'പ്രവാചകൻ പറഞ്ഞതും യേശു പറഞ്ഞതും എന്താണെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. വെള്ളംകയറി എല്ലാം നഷ്ടപ്പെട്ടപ്പോൾ എന്റെ കുടുംബത്തിന് അഭയമായത് ഈ പള്ളിയാണ്. ഞങ്ങളെപ്പോലെ എത്രയോപേർ ഇവിടെ താമസിക്കുന്നു. മനുഷ്യത്വത്തെക്കാൾ വലുതല്ല ഒരു മതവിശ്വാസവുമെന്ന് ഇപ്പോൾ ഞാൻ നെഞ്ചിൽ കൈവെച്ച് പറയും' -കർത്താവിന്റെ തിരുരൂപത്തിന് മുന്നിൽ വിരിച്ച പായയിലിരുന്ന് മക്കളെ ചേർത്തുപിടിച്ച് ഖദീജ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2wfhn6e
via
IFTTT
No comments:
Post a Comment