ചെങ്ങന്നൂർ: വെള്ളപ്പൊക്കത്തിൽ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെത്തുടർന്ന് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കി. പുതിയതായി മരണങ്ങൾ റിപ്പോർട്ടുചെയ്തിട്ടില്ല. ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ഫോൺസന്ദേശങ്ങൾവന്ന സ്ഥലങ്ങളിലെല്ലാം ദൗത്യസേന നേരിട്ടുപോയി അങ്ങനെയില്ലെന്നുറപ്പാക്കി. വെള്ളം താഴ്ന്നതിനാൽ എല്ലായിടത്തും എത്താനാവുന്നുണ്ട്. 85,925 പേരാണ് 212 ക്യാമ്പുകളിലായി കഴിയുന്നത്. ക്യാമ്പിൽ എത്താത്തവർ 15,000-ത്തോളം വരുമെന്ന് കണക്കാക്കുന്നു. ഇവർക്ക് ഭക്ഷണമെത്തിക്കുന്നതിനാണ് ഇനി മുൻഗണന. ചെങ്ങന്നൂരിൽ നാലുലക്ഷം ജനസംഖ്യയുള്ളതിൽ 40 ശതമാനം പേരെ (1,60,000) പ്രളയം ബാധിച്ചതായാണ് വിലയിരുത്തൽ. വിദേശങ്ങളിൽനിന്ന് ഫോണിൽ ബന്ധപ്പെടാനാവാതെ വരുന്ന ബന്ധുക്കളുടെ ഫോൺകോളുകളാണ് ആളെ കാണാനില്ലെന്നുപറഞ്ഞ് എത്തുന്നവയിലേറെയും. പ്രദേശത്ത് മിക്കയിടത്തും ദിവസങ്ങളായി വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുന്നതിനാൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാനാകാത്തതാണ് പ്രശ്നം. ഇത്തരം ഫോൺകോളുകളും അധികൃതർ ഗൗരവമായെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഹെലികോപ്റ്ററുകൾ ഭക്ഷണവിതരണത്തിനാണ് ഉപയോഗിച്ചത്. അഞ്ചുടൺ ഭക്ഷ്യധാന്യം വിതരണംചെയ്തതായി ഏകോപനചുമതല വഹിക്കുന്ന പി. വേണുഗോപാൽ പറഞ്ഞു. ഉച്ചയോടെ മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നതോദ്യോഗസ്ഥർ പങ്കെടുത്ത യോഗം സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാം നിയന്ത്രണവിധേയമാണെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി. സുധാകരൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിവിധ ക്യമ്പുകൾ സന്ദർശിച്ച് ആളുകളെ ആശ്വസിപ്പിച്ചു. ചെങ്ങന്നൂരിന്റെ ദുരിതത്തിൽ കൈയയച്ചുസഹായിക്കാൻ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും ആരുടെയും ആഹ്വാനമില്ലാതെ ഓടിയെത്തുന്ന കാഴ്ചയാണ് പ്രദേശത്തിന് ആശ്വാസംപകരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2N4p6v0
via
IFTTT
No comments:
Post a Comment