തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരിതത്തെ തുടർന്ന് അടുത്ത ഒരു മാസത്തേക്ക് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായി. മന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതോടൊപ്പം ക്യാമ്പുകളിലും ആരോഗ്യരക്ഷാ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറക്കും. സേവനത്തിനെത്തുന്ന എല്ലാ മെഡിക്കൽ ടീമുകളും ഈ കൺട്രോൾ റൂമിൽ രജിസ്റ്റർ ചെയ്ത ശേഷം ക്യാമ്പുകളിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മന്ത്രി അറിയിച്ചു. മരുന്നുകളുടെ അഭാവം ഉണ്ടാകാതിരിക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അവശ്യമരുന്നുകൾ അധികമായി ശേഖരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലെയും ആരോഗ്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ജെഎച്ച്ഐമാർ, എച്ച്ഐമാർ, ജെപിഎച്ച്എൻമാർ, ആശ പ്രവർത്തകർ തുടങ്ങിയവരെയായിരിക്കും ഇതിനായി നിയോഗിക്കുക. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉടൻ തുറന്നുപ്രവർത്തിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളിൽ ചില ആരോഗ്യ കേന്ദ്രങ്ങൾ വെള്ളത്തിലാണ്. ഇത്തരം കേന്ദ്രങ്ങളിലെ ഡോക്ടർമാർ താത്ക്കാലിക സംവിധാനം ഏർപ്പെടുത്തി പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിലെയും ആയുഷിലെയും ഡോക്ടർമാരുടെ സേവനവും ക്യാമ്പുകളിൽ ഉപയോഗപ്പെടുത്തും. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതോടെ പിന്നീട് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാനും ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള നടപടികളിലുമാണ്. വെള്ളപ്പൊക്കത്തിൽ മൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇവയുടെ മൃതശരീരങ്ങൾ വെള്ളം ഇറങ്ങുന്നതോടെ വിവിധ സ്ഥലങ്ങളിൽ അടിയും. ഇത് ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. തദ്ദേശഭരണ സ്ഥാപനങ്ങുടെ ചുമതലയിൽ സദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ മൃഗങ്ങളുടെ മൃതശരീരങ്ങൾ കത്തിച്ചുകളയുന്നതിനുള്ള നടപടികൾ ഉണ്ടാകണം. കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ ജലം മാത്രമേ കുടിക്കാവൂ എന്ന് ജനങ്ങളെ ബോധവത്ക്കരിക്കണം. ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ ഒറ്റപ്പെട്ട പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്താൽ അവശ്യമായ മരുന്നുകൾ നൽകി ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വരുന്ന ഒരു മാസം ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. ഇതിന് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെയും സ്വകാര്യ ആശുപത്രികളുടെയും സന്നദ്ധ സംഘടനകളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു ള്ള എല്ലാ നടപടികളും ആരോഗ്യവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. content highlights:Kerala flood 2018; health department prepared one month master plan
from mathrubhumi.latestnews.rssfeed https://ift.tt/2Br3w2q
via
IFTTT
No comments:
Post a Comment