ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കർണാടക ആർ.ടി.സി.യുടെ മൂന്നു ബസുകൾ പാലക്കാട്ടേക്ക് സർവീസ് നടത്തിയതൊഴിച്ചാൽ തെക്കൽ ജില്ലകളിലേക്കും വടക്കൻജില്ലകളിലേക്കുമുള്ള ബസ് സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. കേരള ആർ.ടി.സി. മുഴുവൻ സർവീസുകളും നിർത്തിവച്ചു. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. അതേസമയം കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടു. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് മാത്രമാണ് മലബാർ മേഖലയിലെത്താനുള്ള ഒരേയൊരു മാർഗം. കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള തീവണ്ടികൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഈ തീവണ്ടികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കർണാടക ആർ.ടി.സി.യുടെ തെക്കൻ ജില്ലകളിലേക്കുള്ള പതിനഞ്ചോളം ബസ്സുകൾ കഴിഞ്ഞദിവസം പാലക്കാട്ട് ഓട്ടം അവസാനിപ്പിച്ചിരുന്നു. കുതിരാൻ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചാൽ ഇവ വീണ്ടും സർവീസ് തുടങ്ങും. ബസുകളിൽ ടിക്കറ്റ് ബുക്കുചെയ്തവർക്ക് പണം റീഫണ്ട് ചെയ്യുമെന്ന് കർണാടക, കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു. അതേസമയം ബസുകളിൽ സീറ്റ് ബുക്കുചെയ്യാനുള്ള സൗകര്യം നിർത്തിയിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2vMCBcg
via
IFTTT
No comments:
Post a Comment