വണ്ണപ്പുറം: മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തിയത്. ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണൻ 20 വർഷമായി കൈയിൽക്കരുതുന്ന കത്തി ചോരപുരണ്ടനിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകശ്രമത്തിനിടെ കൃഷ്ണന്റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനിൽപ്പുണ്ടായിട്ടുണ്ടായിരിക്കാമെന്നും ഈ കത്തി ഉപയോഗിച്ച് പ്രതികൾക്ക് പരിക്കേറ്റിരിക്കാമെന്നുമാണ് പോലീസ് നിഗമനം. ഇവിടെനിന്ന് കണ്ടെത്തിയ ചുറ്റികയും കൃഷ്ണന്റെ വീട്ടിൽനിന്നുള്ളതാണ്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളായാണ് അന്വേഷണം. ഇതിനോടകം കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളിലെ അമ്പതിലധികംപേരെ ചോദ്യംചെയ്തു. കൃഷ്ണനുമായി പലവിധത്തിൽ ബന്ധമുള്ളവരെയാണ് ചോദ്യംചെയ്യുന്നത്. അർജുന്റെ തലയിൽ മാത്രം 17 വെട്ട് അർജുനെ കൊലപ്പെടുത്തിയത് ഏറെനേരത്തെ ബലപ്രയോഗത്തിനുശേഷമെന്ന് സൂചന. അർജുന്റെ തലയിൽ മാത്രം പതിനേഴ് വെട്ടുകളുണ്ട്. മുഖവും മറ്റും ഇരുമ്പുപോലുള്ള വസ്തു ഉപയോഗിച്ചുള്ള അടിയേറ്റ് തകർന്നിട്ടുണ്ട്. കൃഷ്ണനെ ആക്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചതാവാം വീട്ടിലെ മറ്റംഗങ്ങളെയും കൊലപ്പെടുത്താൻ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. എല്ലാവരുടെയും ശരീരത്തിൽ വെട്ടേറ്റിട്ടുണ്ട്. വീട്ടിൽനിന്ന് കണ്ടെത്തിയ കത്തി കൂടാതെ മറ്റ് ആയുധങ്ങളും കൊലയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയാണുള്ളത്. കൊലപാതകികൾ പരിചിതർ വീടും പരിസരവും കൃത്യമായി അറിയാവുന്ന ഒന്നോ അതിലധികമോ ആളുകൾ കൊല നടത്തുംമുമ്പ് കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നതായാണ് പോലീസിന്റെ നിഗമനം. ഇതിനാലാണ് മുൻവാതിൽ തകർക്കാതെ വീടിനുള്ളിൽ പ്രവേശിക്കാനായത്. വീട്ടിലെത്തിയവരുമായി തർക്കമുണ്ടായതായും പോലീസ് കരുതുന്നു. വാക്കേറ്റം രൂക്ഷമായപ്പോൾ വീട്ടിലെത്തിയവരിൽനിന്നുള്ള സൂചനയുടെ അടിസ്ഥാനത്തിൽ കാത്തുനിന്നവർ ഇവിടേക്കെത്തിയിട്ടുണ്ടാവാം. ഇവർകൂടി ചേർന്ന് കൃഷ്ണനെയും മകനെയും വീഴ്ത്തുകയും പിന്നീട് സുശീലയെയും മകളെയുംകൂടി കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവുമെന്നുമാണ് കരുതുന്നത്. കുഴിച്ചുമൂടിയതും സംസ്കരിച്ചതും ഒരേ കുഴിയിൽ വണ്ണപ്പുറം: കമ്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിനു പിന്നിലുള്ള കുഴിയിൽനിന്നാണ്. അതേ കുഴിയിൽതന്നെയാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതും. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് വൈകീട്ട് മൂന്നരയോടുകൂടി കൃഷ്ണന്റെ വീടിനു സമീപത്തുള്ള സഹോദരൻ യജ്ഞേശ്വരന്റെ വീട്ടിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. വീട്ടുകാരും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യോപചാരം അർപ്പിക്കാനെത്തി. മൃതദേഹങ്ങൾ കാണണമെന്ന് സുശീലയുടെ സഹോദരിമാർ ആവശ്യപ്പെട്ടു. തുടർന്ന് പെട്ടി തുറന്നെങ്കിലും ദുർഗന്ധം വമിക്കുമെന്നതിനാൽ ഉടൻതന്നെ അടച്ചു. ഇവിടെ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയശേഷമാണ് കൃഷ്ണന്റെ പുരയിടത്തിലേക്ക് മൃതദേഹങ്ങൾ എത്തിച്ചത്. മൃതദേഹങ്ങൾ കണ്ടെത്തിയ ചെറിയ കുഴിയോടു ചേർന്ന് വലിയൊരു കുഴിയൊരുക്കി മൃതദേഹങ്ങൾ മറവ് ചെയ്തു. കൃഷ്ണന്റെ സഹോദരനായ യജ്ഞേശ്വരനാണ് മരണാനന്തരചടങ്ങുകൾ നടത്തിയത്. റോഷി അഗസ്റ്റിൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, റോയി കെ.പൗലോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റ്യൻ, മാത്യു കുഴൽനാടൻ, ആർഷയുടെയും അർജുന്റെയും സുഹൃത്തുക്കൾ, സഹപാഠികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ കമ്പകക്കാനത്ത് എത്തിയിരുന്നു. കൊല നടന്നത് തിങ്കളാഴ്ച പുലർച്ചെയെന്ന് സൂചന; 35 പവനോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ വണ്ണപ്പുറം: കാനാട്ട് കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയത് തിങ്കളാഴ്ച പുലർച്ചെയെന്ന് സൂചന. മൃതദേഹത്തിന് ഒന്നര ദിവസത്തിനു മുകളിൽ പഴക്കമുണ്ടെന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതു ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പോലീസിനും ലഭിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട നാലുപേരുടെയും മൊബൈൽ ഫോൺ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആർഷയുടേത് മാത്രം പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ്. ഇത് തുറക്കാനായിട്ടില്ല. മറ്റുള്ളവരുടെ ഫോണിൽനിന്ന് കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ വിളിച്ച കോളുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തകാലത്ത് കൃഷ്ണൻ വാങ്ങിയ സ്വകാര്യ കമ്പനിയുടെ സിമ്മോടുകൂടിയുള്ള ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്വർണം നഷ്ടപ്പെട്ടെന്ന് സഹോദരിമാർ 35 പവനോളം സ്വർണം കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി ഓമന പറഞ്ഞു. ഏപ്രിൽ ആദ്യവാരം താനും ഭർത്താവും മകളും കമ്പകക്കാനത്തെ വീട്ടിലെത്തിയിരുന്നു. ആ സമയം വീട്ടിൽ മകളുടെ ആവശ്യത്തിന് വാങ്ങിവെച്ചതെന്ന് പറഞ്ഞ് മാലയും വളയും ഉൾപ്പെടെ മുപ്പത് പവനിലധികം സ്വർണാഭരണങ്ങൾ ഓമനയെയും മകളെയും സുശീല കാണിച്ചിരുന്നു. അന്ന് രണ്ടു ദിവസം തങ്ങിയ ശേഷമാണ് ഇവിടെനിന്ന് പോയത്. ഏപ്രിൽ മുപ്പതിന് കൊല്ലപ്പെട്ട നാലുപേരും തങ്ങളുടെ വീടായ രാജാക്കാട് ഒരു ബന്ധുവിന്റെ വിവാഹത്തിനെത്തിയിരുന്നു. അന്ന് കുറച്ച് കൂടി സ്വർണം വാങ്ങിയ കാര്യവും പറഞ്ഞു. വീടിന് പുറത്തിറങ്ങുമ്പോൾ ആഭരണങ്ങളണിഞ്ഞാണ് എല്ലാവരും പോയിരുന്നത്. എന്നാൽ ഇവയൊന്നും മൃതദേഹത്തിൽനിന്നോ വീട്ടിൽനിന്നോ കണ്ടെത്താനായിട്ടില്ല. ഇത് പോലീസും സ്ഥിരീകരിക്കുന്നുണ്ട്. മോഷണത്തിനല്ല കൊലപാതകമെങ്കിലും കൃത്യത്തിനുശേഷം ഈ സ്വർണവും കൊണ്ടുപോയെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകവിവരമറിഞ്ഞ് സുശീലയുടെ സഹോദരങ്ങളായ ബിന്ദു, ഓമന, ബീന, രാജു, ബിജു എന്നിവർ കമ്പകക്കാനത്ത് എത്തിയിരുന്നു. രാത്രി 11 വരെ ആർഷ ഓൺലൈനിൽ കൊല്ലപ്പെട്ട ആർഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്സാപ്പ് ഉപയോഗിച്ചിരുന്നതായി കുട്ടി പഠിച്ചിരുന്ന കോളേജിൽനിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി സുഹൃത്തുക്കളെ ഫോണിൽ വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിനുശേഷമാണ് കൊല നടന്നതെന്നാണ് കരുതുന്നത്. രാത്രിയിൽ ആർഷക്കും വീട്ടിലെ മറ്റുള്ളവർക്കും വന്ന ഫോൺകോളുകളുടെ വിവരശേഖരണം പോലീസ് ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജിൽ ബി.എ.ഇക്കണോമിക്സ് പൂർത്തിയാക്കിയശേഷമാണ് തൊടുപുഴയിൽ ബി.എഡിന് ചേർന്നത്. എപ്പോഴും ഒറ്റക്കിരിക്കുന്ന പ്രകൃതമാണ് ആർഷയുടേതെന്ന് കൂട്ടുകാരും അധ്യാപകരും പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആർഷ ഒടുവിലായി ക്ലാസിലെത്തിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇവർ ക്ലാസിലെത്തിയിട്ടില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. അയൽവാസി പുത്തൻപുരയ്ക്കൽ ശശിയുടെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് ആർഷ പാല് വാങ്ങാനെത്തിയിരുന്നു. ജൂലായ് രണ്ടിനാണ് ഒന്നാം വർഷ വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങിയത്. ഒരു മാസത്തോളം പരിചയമേ കോളേജിലുള്ളവർക്കും ആർഷയുമായുള്ളൂ. കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്നാണ് സഹപാഠികൾ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Mhtard
via
IFTTT
No comments:
Post a Comment