ന്യഡൽഹി: പുസ്തകങ്ങൾ നിരോധിക്കുന്ന സംസ്കാരം ആശയങ്ങളുടെ ഒഴുക്കിനെ തടയുമെന്ന് സുപ്രീംകോടതി. 'മീശ' എന്ന നോവലിലെ വിവാദഭാഗം രണ്ടു സാങ്കല്പിക കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമാണ്. ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ അതു കാര്യമാക്കേണ്ടതുണ്ടോയെന്നും ഹർജിക്കാരോട് കോടതി ചോദിച്ചു. ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതിതേടിയെങ്കിലും കോടതി അനുവദിച്ചില്ല. നോവൽ നിരോധിക്കുന്നതിനെ എതിർത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കാരസ്വാതന്ത്ര്യത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി. നോവലിന്റെ മുഖ്യപ്രമേയവും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മൂന്ന് അധ്യായങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും അഞ്ചുദിവസത്തിനകം ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകാർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെയും ഹിന്ദു പുരോഹിതരെയും അപമാനിക്കുന്നതാണ് നോവലെന്ന് ഹർജിക്കാരനുവേണ്ടി ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. വിവാദഭാഗം പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ കോപ്പികൾ പിടിച്ചെടുക്കണമെന്നും നോവലിന്റെ പ്രസിദ്ധീകരണം തടയണമെന്നും വിവാദഭാഗങ്ങളുടെ പരിഭാഷ സമർപ്പിച്ചുകൊണ്ട് ഹർജിക്കാർ വാദിച്ചു. വിവാദഭാഗങ്ങൾ വായിച്ചുനോക്കിയ സുപ്രീംകോടതി, ഇത് രണ്ടു സാങ്കല്പിക കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമാണെന്നു ചൂണ്ടിക്കാട്ടി. പുസ്തകം നിരോധിക്കുന്നതിനെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എതിർക്കുകയും നോവൽ വലിയ വിഷയമാക്കേണ്ടതില്ലെന്ന് കോടതി പരാമർശിക്കുകയും ചെയ്തതോടെ പരാതി പിൻവലിക്കാൻ ഹർജിക്കാർ അനുമതിതേടി. എന്നാൽ, കോടതി അതനുവദിച്ചില്ല. പ്രസിദ്ധീകരിച്ച മൂന്ന് അധ്യായത്തിന്റെ പരിഭാഷയും നോവലിന്റെ മുഖ്യപ്രമേയവും അഞ്ചുദിവസത്തിനകം ഹാജരാക്കാൻ മാതൃഭൂമിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടുകൊണ്ട് കേസ് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര:ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് പ്രകാരം അശ്ലീലമല്ലാത്തപക്ഷം, പുസ്തകങ്ങൾ നിരോധിക്കുന്ന സംസ്കാരം ആശയങ്ങളുടെ ഒഴുക്കിനെ തടയും. സാങ്കല്പിക കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ അശ്ലീലമുണ്ടാകാം. നോവലിലെ സംഭാഷണങ്ങളെ വായനക്കാരുടെ ഭാവനയ്ക്കു വിട്ടുകൊടുക്കണം. ഒരു ഭാഗം മാത്രം നോക്കിക്കൊണ്ട് നോവലിനെ വിലയിരുത്താനാവില്ല. ഏതു സാഹചര്യത്തിലാണ് കഥാപാത്രങ്ങളുടെ സംഭാഷണമെന്നും നോവലിന്റെ മുഖ്യപ്രമേയം എന്താണെന്നും നോക്കണം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്:നോവലിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾക്ക് ആവശ്യത്തിലധികം പ്രാധാന്യം നൽകേണ്ടതുണ്ടോ? ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ ഇതൊക്കെ വലിയ കാര്യമാക്കാനുണ്ടോ? ജെയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ അഭിഭാഷകൻ):നോവലിലെ രണ്ടു ഖണ്ഡികകളുടെ മാത്രം പേരിലാണ് വിവാദം. ഹർജിയിൽ കൂടുതലും രാഷ്ട്രീയമാണ് പറയുന്നത്. നോവൽ നിരോധിക്കണമെന്ന നിലപാട് സംസ്ഥാനത്തിനില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും വിഷയമാണത്. അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് (കേന്ദ്രം):പുസ്തകം നിരോധിക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കലാണ്. നിരോധനത്തോട് യോജിപ്പില്ല.എം.ടി. ജോർജ് (മാതൃഭൂമി അഭിഭാഷകൻ): രണ്ടു സാങ്കല്പിക കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം മാത്രമാണിത്. അതിൽ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രം പറയുന്നത് അംഗീകരിക്കുന്നുമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2vgrQyo
via
IFTTT
No comments:
Post a Comment